ബാലുശ്ശേരി: എന്റെ മകന് രാജ്യത്തിന് അഭിമാനമായി ഇരുപത് വര്‍ഷം സൈനിക സേവനം നടത്തി ഇപ്പോള്‍ സെക്യൂരിറ്റി ജോലിചെയ്തുവരികയായിരുന്നു. അവന് പണത്തിന് ഒരു കുറവുമില്ല. സന്തോഷമായി കഴിയുന്ന കുടുംബമായിരുന്നു. എന്നിട്ടും അവന് ഞങ്ങളെ വിട്ടുപോയല്ലോ. പൊറുക്കാനാവുന്നില്ല. മകന്റെ ജീവനെടുക്കാന്‍ കാരണം പോലീസാണ്. അവന്റെ വാഹനം പോലും അവര്‍ വിട്ടുകൊടുത്തില്ല. പൊട്ടിക്കരഞ്ഞുകൊണ്ട് വിമുക്ത ഭടന് എരമംഗലം കുരുവങ്ങല്‍ രാജന് നായരുടെ അമ്മ പത്മാവതി അമ്മ പറഞ്ഞു.
എന്റെ മകന് ലഭിക്കാത്ത നീതി ഞങ്ങള്‍ക്ക് ലഭിക്കണം.സംഭവത്തിന് ഉത്തരവാദിയായ പോലീസ് ഉദ്യോഗസ്ഥന് ശിക്ഷിക്കപ്പെടണം അതിന് എല്ലാവരുടേയും സഹായം വേണം. ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡണ്ട് ടിപി ജയചന്ദ്രന് ഇന്നലെ വീട്ടിലെത്തിയപ്പോഴാണ് മാതൃവിലാപം അണപൊട്ടി ഒഴുകിയത്. കഴിഞ്ഞ മാര്‍ച്ച് 26ന് രാവിലെയാണ് രാജന്‍നായരെ വീട്ടുവളപ്പില്‍ ആത്മഹത്യചെയ്ത നിലയില്‍ കാണപ്പെട്ടത്. എരമംഗലം-കോഴിക്കോട് റൂട്ടിലോടുന്ന മഹാരാജ ബസ് അടുത്ത് പോയതിനെ തുടര്‍ന്ന് ബസ് തൊഴിലാളികളുമായി തര്‍ക്കമുണ്ടായി.
ബാലുശ്ശേരിയിലേക്ക് ബസിനെ പിന്തുടര്ന്ന്എത്തിയ രാജന് നായര്‍ ബസ് തടഞ്ഞു നിര്‍ത്തി സംഭവം പോലീസിന്റെ ശ്രദ്ധയില്‍പ്പെടുത്തുന്നതിന്റെ മുമ്പ് തന്നെ സ്ഥലത്തുണ്ടായിരുന്ന സി.ഐ ചെകിട്ടത്ത് രണ്ട് തവണ അടിക്കുകയും സ്റ്റേഷനിലേക്ക് കൊണ്ടുപോകുകയുമായിരുന്നു. മദ്യപിച്ചിരുന്നതിന് കേസെടുത്ത ശേഷം രാജന്‍നായരെ ജാമ്യത്തില്‍ വിടുകയും ചെയ്തു. എന്നാല്‍ മദ്യം അകത്ത് ചെന്നിട്ടില്ല എന്ന് പോസ്റ്റ് മോര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിട്ടുണ്ടെന്ന് മകന് അഭിലാഷ് പറഞ്ഞു. മികച്ച സെക്യൂരിറ്റിക്കാരനുള്ള അവാര്‍ഡ് അച്ഛന് ലഭിച്ചിട്ടുണ്ട്. കണ്ടില്ലെ ഈ അലമാരകളില്‍ കാണുന്ന ട്രോഫികളും മറ്റുമെല്ലാം അച്ഛന് ലഭിച്ചതാണ്. വേദന ഉള്ളിലൊതുക്കി മകള്‍ ശരണ്യ പറഞ്ഞു. സംഭവത്തിനുശേഷം നിശബ്ദയായി കട്ടിലില്‍ കിടക്കുകയാണ് ഭാര്യ ശ്യാമള. ആളുകള്‍ കാണാന്‍ വരുമ്പോള്‍ എഴുന്നേറ്റിരിക്കും വിങ്ങിപൊട്ടും ഇതാണ് അവസ്ഥ.
ഈ ആഴ്ച നടക്കാനിരുന്ന കൊച്ചുമോളുടെ ഒന്നാം പിറന്നാള്‍ ആഘോഷത്തിനും എപ്രില്‍ ഒന്‍പതിന് നടക്കുന്ന മരുമകളുടെ ഗൃഹപ്രവേശനത്തിന്റേയും തിരക്കിലായിരുന്ന രാജന് നായര്‍. നേരത്തെ ജോലി സ്ഥലത്ത് അവധി അറിയിപ്പ് നല്‍കുകയും വളരെ സന്തോഷത്തിലുമായിരുന്നുവെന്ന് കുടുംബാംഗങ്ങള്‍ പറഞ്ഞു. ഒരു നിമിഷം കൊണ്ട് എല്ലാം തകര്‍ന്ന കുടുംബം നീതി ലഭിക്കുമെന്ന പ്രതീക്ഷയിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: