തൃശൂര്‍:പാലിയേക്കര ടോള്‍ കമ്പനിക്കെതിരെ ആരോപിക്കപ്പെടുന്ന മനുഷ്യാവകാശ ലംഘനത്തെ ക്കുറിച്ച് മനുഷ്യാവകാശ കമ്മീഷനില്‍ സമര്‍പ്പിക്കപ്പെട്ട പരാതിയില്‍ കൂടുതല്‍ വ്യക്തത വരുത്തു ന്നതിനായി വിശദാംശങ്ങള്‍ ഹാജരാക്കാന്‍ പരാതിക്കാര്‍ക്ക് കമ്മീഷന്റെ നോട്ടീസ്.2012 ജൂലൈ 16 ന് കേരള ഹൈക്കോടതി ഡബ്ല്യൂ.പി(സി)14492/12 നമ്പറായി പരിഗണിച്ച കേസില്‍ എതിര്‍കക്ഷികള്‍ക്ക് അനുവദിച്ച ആവശ്യങ്ങളും നടപടികളും മനുഷ്യാവകാശ കമ്മീഷന് വീണ്ടും വിലയിരുത്തുന്നത് നിയമപരമാണോ എന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്ന് കമ്മീഷന് അംഗം കെ. മോഹന്‍കുമാര്‍ ഉത്തരവില്‍ നിര്‍ദ്ദേശിച്ചു
. കേരള ഹൈക്കോടതിയില്‍ ആര്. പി. 780/12 നമ്പറായി പരാതിക്കാര്‍ ഫയല്‍ ചെയ്ത കേസില്‍ ഉചിത ഫോറത്തില്‍ പരാതി നല്കാന് 2014 മാര്‍ച്ച് 11 ന് കേരള ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. കമ്മീഷനില്‍ നിലവിലുള്ള പരാതിയില്‍ എതിര്‍കക്ഷികളുടെ ഭാഗത്ത് കരാര്‍ ലംഘനം ഉണ്ടെങ്കില്‍ പരാതിപ്പെടാന്‍ ഹൈക്കോടതി നിര്‍ദേശിച്ച ഉചിത ഫോറം ഏതാണെന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. പാലിയേക്കര ടോള്‍ സംബന്ധിച്ച് കരാര്‍ വ്യവസ്ഥകള്‍ പ്രകാരമുള്ള വീഴ്ചകള്‍ പരിഹരിക്കേണ്ടിയിരുന്ന ജില്ലാ-സംസ്ഥാന ഭരണകൂടത്തിലെ ചുമതലക്കാര്‍ ആരെല്ലാമാണെന്ന് പരാതിക്കാര്‍ വ്യക്തമാക്കണമെന്നും കമ്മീഷന് നിര്‍ദേശിച്ചു.
കരാര്‍ പ്രകാരമുള്ള തര്‍ക്കങ്ങളും പരാതികളും പരിഹരിക്കുന്നതിനുള്ള വ്യവസ്ഥകളും വ്യവഹാരപരിധിയും പരാതിക്കാര്‍ വ്യക്തമാക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. കേസിലെ എതിര്‍കക്ഷികളായ ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ്, നാഷണല്‍ ഹൈവേ അതോറിറ്റി ഓഫ് ഇന്ത്യയുടെ ചീഫ് ജനറല്‍ മാനേജര്‍(ടെക്നിക്കല്‍), പൊതുമരാമത്ത് വകുപ്പ് സെക്രട്ടറി എന്നിവര്‍ ഏപ്രില്‍ 29 നകം വിശദീകരണം നല്‍കണമെന്നും കമ്മീഷന് അംഗം കെ. മോഹന്കുമാര്ആവശ്യപ്പെട്ടു.
പരാതിക്കാര്‍ക്ക് ഏറ്റവും ഒടുവിലത്തെ കോടതി തീര്‍പ്പുകള്‍ കൂടി ഉള്‍പ്പെടുത്തി മൂന്നാഴ്ചക്കകം ആര്‍ഗ്യുമെന്റ് നോട്ട് സമര്‍പ്പിക്കണമെന്നും കമ്മീഷന് ആവശ്യപ്പെട്ടു. മെയ് 10 ന് തൃശൂര്‍ റസ്റ്റ് ഹൗസില്‍ നടക്കുന്ന സിറ്റിംഗില്‍ കേസ് പരിഗണിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: