തിരുവനന്തപുരം: പണിപൂര്‍ത്തിയാക്കി വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഉദ്ഘാടനത്തിനായി കാത്തുകിടന്ന ഐരാണിമുട്ടം സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ മന്ദിരം രോഗികള്‍ക്കായി തുറന്ന് കൊടുത്തു. ഒ.രാജഗോപാല്‍ എംഎല്‍എ യുടെ ഇടപെടലിനെ തുടര്‍ന്നായിരുന്നു കെട്ടിടം തുറന്ന് കൊടുത്തത്. 2011-ല്‍ 1.35 കോടി രൂപചിലവഴിച്ചാണ് ഇരുനിലകെട്ടിടത്തിന്റെ നിര്‍മ്മാണം തുടങ്ങിയത്. 2014-ല്‍ പണി പൂര്‍ത്തിയാക്കിയെങ്കിലും കരാറുകാരും പൊതുമാരാമത്ത് വകുപ്പും തമ്മിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് ഉദ്ഘാടനം നടത്താനായില്ല.കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ഐരാണിമുട്ടം പ്രദേശത്തെ വോട്ടര്‍മാര്‍ രാജഗോപാലിനോട് ഈ വിഷയം സൂചിപ്പിച്ചിരുന്നു. ജന പ്രതിനിധിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം കെട്ടിടം തുറന്ന് കൊടുക്കാനുള്ള നീക്കം നടത്തിയെങ്കിലും കരാര്‍ തുക നല്കാത്തതിനാല് കരാറുകാരന് താക്കോല്‍ കൈമാറിയില്ല. ഇതേ തുടര്‍ന്ന് എംഎല്‍എ ആരോഗ്യമന്ത്രിയുമായി സംസാരിച്ചിതിനെ തുടര്‍ന്ന് കെട്ടിടം തുറന്ന് കൊടുക്കാന്‍ അടിയന്തിര നടപടി സ്വീകരിക്കുകയായിരുന്നു. ആശുപത്രി അങ്കണത്തില്‍ ഒ.രാജഗോപാല്‍ എംഎല്‍എയുടെ അദ്ധ്യക്ഷതയില്‍ നടന്ന ചടങ്ങില്‍ മേയര്‍ വി.കെ.പ്രശാന്ത് കെട്ടിടത്തിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഡെപ്യൂട്ടി മേയര്‍ രാഖി രവികുമാര്‍, നഗരസഭാ സ്ന്റാന്റിംഗ് കമ്മറ്റി ചെയര്മാന്മാരായ സിമിജ്യോതിഷ്, കെ.ശ്രീകുമാര്‍, സഫീറാ ബീഗം, ആര്.ഗീതാഗോപാല്‍, ബിജെപി നഗരസഭാ ഡെപ്യൂട്ടി ലീഡര്‍ എം.ആര്.ഗോപന്, കൗണ്‍സിലര്‍മാരായ ആര്.സി.ബീന, മഞ്ജു ജി.എസ്, മെഡിക്കല്‍ ഓഫീസര്‍ ഡോ.സ്വപ്നകുമാരി തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: