വിളപ്പില്‍: കണ്മുന്നില് ജലസംഭരണിയുണ്ടായിട്ടും ദാഹമകറ്റാന്‍ ഒരിറ്റ് വെള്ളത്തിനായി കേഴുകയാണ് അരുവിക്കരയിലെ പാവങ്ങള്‍. എന്നാല്‍ ഡാമില്‍ കുടിവെള്ള കച്ചവടം തകൃതിയായി നടക്കുന്നു.
സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങള്‍ക്കും സ്വാശ്രയ എഞ്ചിനീയറിംഗ് കോളേജുകള്‍ക്കും പുറമെ ലേബര്‍ ക്യാമ്പുകള്‍ക്ക് വരെ അരുവിക്കരയില്‍ നിന്ന് ശുദ്ധീകരിച്ച വെള്ളം വില്‍ക്കുന്നുണ്ട്. എന്നാല്‍ പൊതുജനങ്ങള്‍ക്ക് തുള്ളിവെള്ളം വില്ക്കാന് വാട്ടര്‍ അതോറിറ്റി തയ്യാറല്ല.
ജലസംഭരണിയുടെ സമീപത്തുള്ളവര്‍ക്ക് സൗജന്യമായി കുടിവെള്ളം നല്‍കണമെന്ന് 2015 ല്‍ വാട്ടര്‍ അതോറിറ്റിക്ക് വിജിലന്‍സ് ആന്റ് ആന്റികറപ്ഷന്‍ റിപ്പോര്‍ട്ടില്‍ ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ഈ ആവശ്യം അതോറിറ്റി നിരസിച്ചു. സൗജന്യം വേണ്ട, പകരം കുടിവെള്ള ക്ഷാമം രൂക്ഷമാകുമ്പോള്‍ മറ്റ് സ്ഥാപനങ്ങള്‍ക്ക് നല്കുന്ന നിരക്കില്‍ തങ്ങള്‍ക്കും വെള്ളം നല്‍കണമെന്ന് നാട്ടുകാര്‍ പറയുന്നു. അതും അംഗീകരിക്കാന്‍ ജലസേചന വകുപ്പിലെ ഉന്നതര്‍ തയ്യാറല്ല. വൃഷ്ടി പ്രദേശങ്ങളില്‍ മാലിന്യം അടിഞ്ഞു കൂടിയിരിക്കുന്നതിനാല്‍ ശുദ്ധീകരിക്കാതെ അരുവിക്കരയിലെ ജലം കുടിക്കാനാവില്ല. തടയണയുടെ അപര്യാപ്തതയും സംഭരണിയുടെ ആഴക്കുറവും കാരണം ശുദ്ധീകരണത്തിനു ശേഷവും ലക്ഷകണക്കിന് ലിറ്റര്‍ വെള്ളമാണ് കരമനയാറ്റിലേക്ക് ഒഴുക്കികളയുന്നത്. ഇത്തരത്തില്‍ പാഴാക്കപ്പെടുന്ന വെള്ളമെങ്കിലും തങ്ങള്‍ക്ക് തരണമെന്ന പ്രദേശവാസികളുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.
സ്ഥാപനങ്ങളുടെ ലെറ്റര്‍ ഹെഡ്ഡില്‍ ആവശ്യപ്പെട്ടാല്‍ ജലസേചന വകുപ്പ് വെള്ളം ടാങ്കറില്‍ നിറച്ചുനല്കും. ആയിരം ലിറ്ററിന് 60 രൂപ നിരക്കില്‍. എന്നാല്‍ സമീപ വാസികള്‍ ചോദിച്ചാല്‍ കൊടുക്കില്ല. വ്യക്തികള്‍ക്ക് കുടിവെള്ളം വില്‍ക്കരുതെന്ന അലിഖിത നിയമമാണ് ജലസേചന വകുപ്പില്‍ ഇപ്പോഴും. സ്ഥാപനങ്ങള്‍ക്ക് അനുവദിച്ചിട്ടുള്ള ഈ സൗജന്യം മുതലെടുത്ത് നിരവധി കുടിവെള്ള ലോബികള്‍ അരുവിക്കര ഡാമിലേക്ക് ടാങ്കറുകളുമായി എത്തുന്നു. ദിനംപ്രതി ലക്ഷക്കണക്കിന് ലിറ്റര്‍ ശുദ്ധജലമാണ് ഇവര്‍ അനധികൃതമായി അരുവിക്കര പ്ലാന്റില്‍ നിന്ന് കടത്തുന്നത്. ഇങ്ങനെ കടത്തുന്ന വെള്ളം അമിത വിലയ്ക്ക് വിറ്റഴിച്ച് കോടികള്‍ കൊയ്യുന്ന കുടിവെള്ള മാഫിയ സജീവമാണ് അരുവിക്കരയില്‍. വാട്ടര്‍ അതോറിറ്റിയിലെ ഉദ്ധ്യോഗസ്ഥരുടെ അറിവോടെയാണ് ഇവിടെ വെള്ളക്കച്ചവടം പൊടിപൊടിക്കുന്നതെന്ന് ആക്ഷേപമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: