തിരുവനന്തപുരം: ജിഷ്ണു പ്രാണോയിയുടെ അമ്മയെ തെരുവിലിട്ട് മര്‍ദ്ദിച്ച പോലീസ് നടപടി കാടത്തമെന്ന് മഹിളാ ഐക്യവേദി ജില്ലാ ജനറല്‍ സെക്രട്ടറി സൂര്യാ പ്രേം. സ്ത്രീ സമൂഹത്തിന് പിണറായി സര്‍ക്കാരിന്റെ പോലീസ് ചാര്‍ത്തിയ തീരാകളങ്കമാണിതെന്നും അവര്‍ പ്രതികരിച്ചു.
സ്ത്രീ സുരക്ഷ കൊട്ടിഘോഷിക്കുന്ന സര്‍ക്കാര്‍ നീതി തേടിയെത്തിയ മാതൃത്വത്തെ ചവിട്ടി മെതിക്കുകയായിരുന്നു. മകനെ നഷ്ടമായ ഒരമ്മയുടെ നൊമ്പരത്തിന് ലാത്തികൊണ്ട് മറുപടി നല്‍കിയത് നീതീകരിക്കാനാകാത്ത ക്രൂരതയാണ്. ഈ പൈശാചികതയ്ക്കെതിരെ പൊതുസമൂഹം ഉണരണമെന്നും അവര്‍ ആവശ്യപ്പെട്ടു. പ്രതിഷേധിക്കാനും പ്രതികരിക്കാനുമുള്ള വ്യക്തിയുടെ സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടത്. പോലീസ് രാജിലൂടെ സര്‍ക്കാരിനെതിരായുള്ള പ്രതിഷേധങ്ങളെ അടിച്ചമര്‍ത്തുകയാണെന്നും അവര്‍ ആരോപിച്ചു.
മഹിളാ ഐക്യവേദി ജില്ലാ രക്ഷാധികാരികളായ നിര്മ്മലകുമാരിയമ്മ, പ്രഭാവതിയമ്മ, ട്രഷറര്‍ ഉഷാദേവി എന്നിവരും മഹിജയ്ക്ക് നേരെയുണ്ടായ പോലീസ് അതിക്രമത്തെ ശക്തമായി അപലപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: