ന്യൂദല്‍ഹി: കേരളത്തിലെ ടൂറിസം വികസനത്തിന് കേന്ദ്ര സര്‍ക്കാരിന്റെ പൂര്‍ണ പിന്തുണയെന്ന് കേന്ദ്ര ടൂറിസം-സാംസ്ക്കാരിക മന്ത്രി ഡോ. മഹേഷ് ശര്‍മ്മ. ടൂറിസം മേഖലയില്‍ ഏറെ സാധ്യതയുണ്ടായിട്ടും പ്രയോജനപ്പെടുത്താന്‍ കേരളത്തിന് കഴിഞ്ഞിട്ടില്ല. ജന്മഭൂമി ടൂറിസം മാഗസിന് ‘മൈ ഇന്ത്യ’ പ്രകാശനം ചെയ്ത് മന്ത്രി പറഞ്ഞു.
കേരളത്തിന്റെ ടൂറിസം വികസനം കേന്ദ്ര സര്‍ക്കാര്‍ താത്പര്യത്തോടെയാണ് കാണുന്നത്. ആദ്ധ്യാത്മിക ടൂറിസം ശൃംഖലയില്‍ ഉള്‍പ്പെടുത്തി. തേക്കടി ഇക്കോ ടൂറിസം വികസനത്തിനായി പണം അനുവദിച്ചു. നാല് അന്താരാഷ്ട്ര വിമാനത്താവളങ്ങളുള്ള കേരളത്തിന് വന്‍തോതില്‍ വിദേശ സഞ്ചാരികളെ ആകര്‍ഷിക്കാന്‍ കഴിയും.
ഇന്ത്യയിലെ ചെറുകിട ആയുര്‍വേദ സംരംഭകരെയും കമ്പനികളെയും ടൂറിസം വകുപ്പിനെയും കൂട്ടിയിണക്കി ഇന്ത്യയെ ലോകത്തിന്റെ ആയുര്‍വേദ ഹബ് ആക്കാന്‍ കേന്ദ്രം ആലോചിക്കുന്നു. ആയുര്‍വേദത്തിന്റെ ഈറ്റില്ലമായ കേരളത്തിന് ഇതിന്റെ നേട്ടം കൊയ്യാനാകും, മഹേഷ് ശര്‍മ്മ പറഞ്ഞു.
കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ്ബില്‍ നടന്ന ചടങ്ങില്‍ പാര്‍ലമെന്റ് ഹൗസ് കമ്മറ്റി ചെയര്മാന് സുരേഷ് സി. അംഗഡി എംപി അധ്യക്ഷത വഹിച്ചു. പ്രൊഫ. റിച്ചാര്‍ഡ് ഹെ എംപി, ജന്മഭൂമി മാനേജിംങ് എഡിറ്റര്‍ കെ.ആര്. ഉമാകാന്തന്‍, മാഗസിന് എഡിറ്റര്‍ പി. ശ്രീകുമാര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഇന്ത്യയിലെ മികച്ച വിനോദസഞ്ചാര മേഖലകളെ പരിചയപ്പെടുത്തുന്ന ‘മൈ ഇന്ത്യ’യുടെ നാല് വോള്യങ്ങളാണ് പുറത്തിറക്കിയത്.
കേരളത്തിലെ വിനോദ സഞ്ചാരമേഖലയുടെ പ്രാധാന്യം ദേശീയ തലത്തില്‍ പ്രതിഫലിപ്പിക്കാന്‍ ഇംഗ്ലീഷില്‍ പ്രസിദ്ധീകരിക്കുന്ന ‘മൈ ഇന്ത്യ’ ലക്ഷ്യമിടുന്നു.
ബിജെപി പാര്‍ലമെന്ററി പാര്‍ട്ടി സിഇഒ എന്‍. വേണുഗോപാല്‍, ന്യൂദല്‍ഹി എന്‍എസ്എസ് പ്രസിഡന്റ് എം.ജി.കെ. പിള്ള, സെക്രട്ടറി ആര്.ആര്. നായര്‍, എസ്എന്‍ഡിപി ദല്‍ഹി യൂണിയന് സെക്രട്ടറി മനോജ് കല്ലറ, പണിക്കേഴ്സ് ട്രാവല്‍സ് എംഡി ബാബു പണിക്കര്‍, കേന്ദ്ര നിയമകാര്യ അഡീഷണല്‍ സെക്രട്ടറി ടി. ഉണ്ണികൃഷ്ണന്, ഐടിഡിസി പിആര്‍ഒ പ്രദീപ് കുമാര്‍ വി.എസ്, ബിജെപി സൗത്ത് ഇന്ത്യന്‍ സെല്‍ സഹ കണ്‍വീനര്‍ അഡ്വ. ജോജോ ജോസ് തുടങ്ങിയവരും പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: