കാക്കനാട്: തൊഴില്‍ പരിശീലന കേന്ദ്രം പൊളിച്ച് ഷോപ്പിങ് കോംപ്ലക്സ് നിര്‍മാണത്തിനായി സ്ഥാപിച്ച ശിലാഫലകത്തില്‍ നിന്ന് ഡോ.ബി.ആര്.അംബേദ്കറുടെ പേര് ഒഴിവാക്കിയ തൃക്കാക്കര നഗരസഭ നടപടിയില്‍ പ്രതിഷേധം.
രാഷ്ട്രീയ യുവജന,സാമുദായിക സംഘടകളാണ് പ്രതിഷേധവുമായി രംഗത്തെത്തിയത്. കാക്കനാട് ജംങ്ഷന് സമീപം റെവന്യു പുറമ്പോക്കില്‍ കാല് നൂറ്റാണ്ടിലേറെക്കാലമായി പൂട്ടിയിട്ടിരുന്ന ഡോ.ബി.അംബേദ്കര്‍-അയ്യന്‍കാളി സ്മാരക തൊഴില്‍ പരിശീന കേന്ദ്രം പൊളിച്ച് ഒരു കോടി ചെലവിട്ട് ഷോപ്പിങ് കോംപ്ലക്സും പരിശീലന കേന്ദ്രവും നിര്‍മിക്കാന്‍ പദ്ധതിയിട്ടതാണു വിവാദമായത്. ദിവസങ്ങള്‍ക്ക് മുമ്പ് തദ്ദേശ ഭരണമന്ത്രി കെ.ടി.ജലീലാണ് നിര്‍മാണോദ്ഘാടനം നിര്‍വഹിച്ചത്. എന്നാല്‍ നിലവിലുണ്ടായിരുന്ന പേര് ഒഴിവാക്കി അയ്യന്‍കാളി സ്മാരക തൊഴില്‍ പരിശീലന കേന്ദ്രമാക്കി പുനര്‍നാമകരണം നടത്തിയതാണ് സാമുദായിക,രാഷ്ട്രീയ സംഘടനകളുടെ എതിര്‍പ്പിന് ഇടയാക്കിയത്.
കെ.പി.എം.എസ് നേതാക്കള്‍ കൗണ്‍സിലര്‍മാരുടെ നേതൃത്വത്തില്‍ നഗരസഭ സെക്രട്ടറിക്ക് പരാതി നല്കി. പഴയ പേര് നിലനിര്‍ത്തണമെന്നാണ് പരാതിയില്‍ ആവശ്യപ്പെട്ടിരിക്കുന്നത്. ഡോ.ബി.ആര്.അംബേദ്കറുടെ പേര് ഒഴിവാക്കിയതില്‍ പ്രതിഷേധിച്ച് നഗരസഭ സെക്രട്ടറിയുടെ കാബിന് മുന്നില്‍ യൂത്ത് ലീഗ് മുനിസിപ്പല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ സമരം സംഘടിപ്പിച്ചു.യൂത്ത് ലീഗ് മുനിസിപ്പല്‍ പ്രസിഡന്റ് പി.എം മാഹിന്‍കുട്ടി, ജനറല്‍ സെക്രട്ടറി കെ.എന്‍ നിയാസ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ശിലാ ഫലകത്തിലും നോട്ടീസിലും പിഴവ് സംഭവിച്ചതാണെന്നും അടുത്ത ദിവസം തന്നെ പിഴവ് തിരുത്തുമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കിയതിനെ തുടര്‍ന്നാണ് യൂത്ത് ലീഗുകാര്‍ സമരം അവസാനിപ്പിച്ചത്.
പരിശീലന കേന്ദ്രം പുനര്‍നിര്‍മാണത്തില്‍ ഡോ. ബി.ആര്.അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം എന്ന പേരില്‍ തന്നെയായിരിക്കുമെന്ന് സെക്രട്ടറി ഉറപ്പ് നല്‍കിയതായി നേതാക്കള്‍ അറിയിച്ചു. കൗണ്‍സിലര്‍മാരായ അജിത തങ്കപ്പന്, ഷീല ചാരു, ടി.ടി ബാബു എന്നിവരുടെ നേതൃത്വത്തിലാണ് സമുദായ സംഘടന നേതാക്കള്‍ സെക്രട്ടിക്ക് പരാതി നല്‍കിയത്. ശിലാ ഫലകത്തിലും, നോട്ടീസിലും പിഴവ് സംഭവിച്ചതാണെന്നും അടുത്ത ദിവസം തന്നെ തിരുത്തുമെന്ന് നഗരസഭ ചെയര്‍പേഴ്സണ്‍ കെ.കെ.നീനു. നേതാക്കളെ ആക്ഷേപിക്കാന്‍ മനപൂര്‍വം ചെയ്തല്ല. നിര്‍ദിഷ്ട പദ്ധതിയുടെ നിര്മാണോദ്ഘാനത്തിനായി സ്ഥാപിച്ച ശിലാഫലകം മാറ്റി അംബേദ്കറുടെ പേര് കൂടി ഉള്‍പ്പെടുത്തി പുതിയത് സ്ഥാപിക്കുമെന്നും ചെയര്‍പേഴ്സണ്‍ വ്യക്തമാക്കി.
ജനകീയാസൂത്രത്തില് പദ്ധതി പ്രകാരം 1997- ’98 കാലഘട്ടത്തിലാണ് അന്നത്തെ തൃക്കാക്കര പഞ്ചായത്ത് കാക്കനാട് ജങ്ഷന് സമീപം ഏഴ് സെന്റ് റവന്യു പുറമ്പോക്കില്‍ അംബേദ്കര്‍-അയ്യന്‍കാളി സ്മാകര തൊഴില്‍ പരിശീലന കേന്ദ്രം നിര്‍മിച്ചത്. വിവിധ തൊഴില്‍ പരിശീലനത്തിനായി ലക്ഷങ്ങള്‍ ചെലവഴിച്ചെങ്കിലും പരിശീലന കേന്ദ്രം തുറന്നില്ല. കാല് നൂറ്റാണ്ടിലേറെ അടച്ചിട്ടിരുന്ന കെട്ടിടം പൊളിച്ച് ധൂര്‍ത്തിന്റെ തെളിവുകള്‍ നഗരസഭ നശിപ്പിക്കുകയായിരുന്നുവെന്ന് അംബേദ്കര്‍ സാംസ്കാരിക സമിതി നേതാക്കള്‍ ആരോപിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: