ആലപ്പുഴ: കൊടും ചൂടില്‍ നാട് വരളുമ്പോള്‍ കുപ്പിവെള്ള കമ്പനികള്‍ക്ക് കൊയ്ത്ത് . സംസ്ഥാനത്തെ രൂക്ഷമായ കുടിവെള്ളക്ഷാമം മുതലെടുത്ത് ലാഭം കൊയ്യുകയാണ് അനധികൃത കുപ്പിവെള്ള കമ്പനികള്‍. യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് കുപ്പിവെള്ള വില്‍പ്പന നടക്കുന്നതെന്ന് ആക്ഷേപം ഉയരുന്നു.
തമിഴ്നാട്, കര്‍ണ്ണാടക എന്നീ സംസ്ഥാനങ്ങളില്‍ നിന്നും പരിശോധനകളില്ലാതെ കുപ്പിവെള്ളം ജില്ലയിലെത്തിച്ച് വില്‍ക്കുന്നു. ഇത് പരിശോധിക്കേണ്ട ആരോഗ്യ വിഭാഗം കണ്ടില്ലെന്നു നടിക്കുകയാണ്. മതിയായ രീതിയില്‍ ശുദ്ധീകരിക്കാത്തതും മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായി ശാസ്ത്രീയ ശുദ്ധീകരണ പ്രക്രിയകള്‍ നടത്താതെയുമാണ് ഇത്തരക്കാര്‍ പൊതുവിപണിയില്‍ കുപ്പിവെള്ളം വില്‍ക്കുന്നത്. ഇത്തരം കുടിവെള്ളം രണ്ടുദിവസം കുപ്പിയില്‍ സൂക്ഷിച്ചാല്‍ പച്ചനിറത്തില്‍ പായല്‍ പിടിക്കുന്നതായി ഉപഭോക്താക്കള്‍ പറയുന്നു.
ഏറ്റവും ലാഭകരമായതും കാര്യമായ മുതല്‍മുടക്കില്ലാത്തതുമായ കച്ചവടമാണ് കുപ്പിവെള്ള വില്‍പ്പന. 20 ലിറ്ററിന്റെ കുപ്പിവെള്ള ബോട്ടിലിന് 60 രൂപാ മുതല്‍ നൂറുരൂപ വരെ ഈടാക്കുന്നുണ്ട്. വന്‍കിട കമ്പനികളുടെ വ്യാജ പേരുകളിലും കുപ്പിവെള്ളം മാര്‍ക്കറ്റിലെത്തുന്നു. മൊത്ത വിതരണക്കാരെ സ്വാധീനിച്ചാണിത്.
കുപ്പിവെള്ള കമ്പനികള്‍ വന്‍ ലാഭമാണ് കൊയ്യുന്നത്. 300 മില്ലിയുടെ പ്ലാസ്റ്റിക് ബോട്ടിലില്‍ നിറച്ചാണ് കുപ്പിവെള്ളം എത്തിക്കുന്നത്. ഇത്തരം കുപ്പികളുടെ പുറത്ത് നീല നിറത്തിലുള്ള ലേബല്‍ പതിച്ചിട്ടുണ്ട്. ഇതില്‍ കമ്പനിയുടെ പേര് മാത്രമാണുള്ളത്. കമ്പനി രജിസ്ട്രേഷന്, വെള്ളം നിറച്ച തിയതി, കാലാവധി എന്നിവ രേഖപ്പെടുത്തിയിട്ടില്ല. ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വില്ക്കുമ്പോള് എഫ്എസ്എസ്ഐ രേഖപ്പെടുത്തണമെന്നാണ് വ്യവസ്ഥ. എന്നാല്‍ ഇത്തരം കുപ്പിവെള്ളത്തില്‍ നമ്പറുകളോ രജിസ്ട്രേഷനോ ഇല്ല.
ഇത്തരം കമ്പനികളുടെ മേല്‍വിലാസം പോലും കുപ്പികളില്‍ രേഖപ്പെടുത്തിയിട്ടില്ല. വിതരണം ചെയ്യുന്നവയില്‍ യഥാര്‍ത്ഥ മിനറല്‍ വാട്ടര്‍ ഇല്ല എന്ന് ബന്ധപ്പെട്ട കമ്പനികള്‍ തന്നെ പറയുന്നു. പാക്കേജ്ഡ് ഡ്രിങ്കിങ് വാട്ടര്‍ എന്ന തരത്തില്‍ വിവിധ ഫില്‍ട്ടര്‍ സംവിധാനങ്ങളില്‍ ശുദ്ധീകരിക്കുന്ന വെള്ളവുമാണ് കുപ്പിവെള്ളമായി കിട്ടുന്നത്. ഇവയുടെ ഗുണനിലവാര പരിശോധനകളും കാര്യക്ഷമമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: