കുണ്ടറ: വിദേശ മദ്യശാലയ്ക്കെതിരായ സമരത്തില്‍ ആത്മഹത്യാഭീഷണിയുമായി സ്ത്രീകളും കുട്ടികളും. ഔട്ട്ലെറ്റ് പെരുമ്പുഴയില്‍ മാറ്റി സ്ഥാപിച്ചതിനെതിരെയുള്ള ജനകീയ സമരം എട്ടാം ദിവസം പിന്നിട്ടപ്പോഴാണ് സമീപമുള്ള രണ്ടു നിലകെട്ടിടത്തില്‍ വൃദ്ധകളും സ്ത്രീകളും കുട്ടികളും യുവാക്കളുമടങ്ങിയ മുപ്പതോളം പേര് മണ്ണെണ്ണയും തീപ്പന്തവുമായി കടന്നുകയറിയത്.
കെട്ടിടത്തിന്റെ വാതിലുകള്‍ ബന്ധിച്ച് ആത്മഹത്യാഭീഷണി മുഴക്കുകയായിരുന്നു. ഇതിനെത്തുടര്‍ന്ന് കൊട്ടാരക്കര ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള വന്‍ പോലീസ് സന്നാഹവും രണ്ട് യൂണിറ്റ് ഫയര്‍ഫോഴ്സും സംഭവ സ്ഥലത്തെത്തി.
ആത്മഹത്യാ ഭീഷണി മുഴക്കിനിന്ന പൊതുപ്രവര്ത്തകന് മേക്കോണ്‍ മുരുകന്റെ നേതൃത്വത്തിലുള്ള സമര സമിതിക്കാരെ പിന്തിരിപ്പിക്കാന് പോലീസും ഫയര്‍ഫോഴ്സും ശ്രമം നടത്തിയത് സംഘര്‍ഷത്തിനിടയാക്കി.
സമരത്തിന് അനുഭാവം പ്രകടിപ്പിച്ചു നിന്നവരുമായി തര്‍ക്കവും സംഘര്‍ഷവും ഉടലെടുത്തു. ഇതിനെത്തുടര്‍ന്ന് ഗതാഗതം സ്തംഭിച്ചു. താഴെ സമരപ്പന്തലില്‍ സമരമനുഷ്ഠിച്ച വൃദ്ധയായ ഇന്ദിരാ പ്രഭാകരന് ഉള്‍പ്പടെ രണ്ട് സ്ത്രീകള്‍ കുഴഞ്ഞുവീണത് വീണ്ടും സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ ഫയര്‍ഫോഴ്സും പോലീസും ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു.
സമരം അക്രമാസക്തമാകുമെന്ന ഘട്ടത്തില്‍ തഹസീല്‍ദാരും സബ് കളക്ടറും ഇളമ്പള്ളൂര്‍ പഞ്ചായത്ത് സെക്രട്ടറിയും സമരസമിതി പ്രവര്‍ത്തകരുമായി ചര്‍ച്ച നടത്തി തല്ക്കാലം ഔട്ട് ലെറ്റ് അടച്ചിടാന്‍ തീരുമാനിച്ചു. വരും ദിവസങ്ങളില്‍ കളക്ടറുടെ സൗകര്യാര്‍ത്ഥം ചേമ്പറില്‍ ചര്‍ച്ച ചെയ്ത് ഈ വിഷയത്തിന് പരിഹാരം കാണാമെന്ന സബ് കളക്ടറുടെ ഉറപ്പില്‍ ആത്മഹത്യാഭീഷണി മുഴക്കിയവര്‍ പിന്തിരിയുകയായിരുന്നു.
സ്ഥിരമായി ഇത് അടച്ചു പൂട്ടുന്നതുവരെ സമരപരിപാടികളുമായി മുന്നോട്ടു പോകുമെന്ന് സമരസമിതി നേതാക്കള്‍ അറിയിച്ചു. സമരത്തിന് ബിജെപി, ബിഡിജെഎസ്, കോണ്‍ഗ്രസ്, ആര്‍എസ്പി, എസ്യുസിഐ എന്നീ സംഘടനകളുടെ പിന്തുണയുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: