തിരുവനന്തപുരം: ജിഷ്ണുവിന്റെ കുടുംബത്തിനു നേരെയുണ്ടായ പോലീസ് അതിക്രമങ്ങളില്‍ പ്രതിഷേധിച്ച് സംസ്ഥാനത്ത് ഇന്ന് ബിജെപി, യുഡിഎഫ് ഹര്‍ത്താല്‍. കോഴിക്കോട്ട് ആര്‍എംപിയും ഹര്‍ത്താലിന് ആഹ്വാനം ചെയ്തു. ബിഡിജെഎസും സംസ്ഥാന ഹര്‍ത്താലിന് ആഹ്വാനം ചെയ്തു.
രാവിലെ ആറു മുതല്‍ വൈകിട്ട് ആറു വരെയുള്ള ഹര്‍ത്താലില്‍ നിന്ന് അവശ്യ സര്‍വീസുകളെ ഒഴിവാക്കി. ഹര്‍ത്താല്‍ സമാധാനപരമായിരിക്കുമെന്ന് ബിജെപി നേതാക്കള്‍ അറിയിച്ചു. ഉപതെരഞ്ഞെടുപ്പു നടക്കുന്ന മലപ്പുറം ജില്ലയെ ഒഴിവാക്കി. ജില്ലാ കേന്ദ്രങ്ങളില്‍ പ്രതിഷേധ പ്രകടനത്തിനും ബിഡിജെഎസ് ആഹ്വാനം ചെയ്തു.
കുടുംബം നിരാഹാരത്തില്‍
തിരുവനന്തപുരം: ജിഷ്ണു പ്രണോയിക്ക് നീതികിട്ടണമെന്നാവശ്യപ്പെട്ട് കുടുംബം നിരാഹാര സമരം ആരംഭിച്ചു. പോലീസ് ആസ്ഥാനത്ത് സമരത്തിന് നേരെയുണ്ടായ പോലീസ് അതിക്രമത്തില്‍ പരിക്കേറ്റതോടെ അമ്മ മഹിജയും അമ്മാവന് ശ്രീജിത്തും മെഡിക്കല്‍ കോളേജിലും മറ്റുള്ളവര്‍ ആശുപത്രിക്ക് പുറത്തുമാണ് നിരാഹാരം അനുഷ്ഠിക്കുന്നത്. ജിഷ്ണുവിന്റെ സഹോദരി ആര്യ കോഴിക്കോട്ടെ വീട്ടില്‍ നിരാഹാരത്തിലാണ്. ജിഷ്ണുവിന് നീതി കിട്ടുന്നതുവരെ സമരം തുടരുമെന്ന് ബന്ധുക്കള്‍ പറഞ്ഞു.
പരീക്ഷകളും അഭിമുഖങ്ങളും മാറ്റി
തിരുവനന്തപുരം: ഹര്‍ത്താലിനെത്തുടര്‍ന്ന് സര്‍വകലാശാലകള്‍ ഇന്നു നടത്താനിരുന്ന എല്ലാ പരീക്ഷകളും അഭിമുഖങ്ങളും മാറ്റിവച്ചു. കാലിക്കറ്റ് സര്‍വകലാശാലയും എംജി സര്‍വകലാശാലയും കൊച്ചി സര്‍വ്വകലാശാലയുമാണ് പരീക്ഷകള്‍ മാറ്റിവച്ചത്. പുതുക്കിയ തീയതികള്‍ പിന്നീട് അറിയിക്കും. ഭാരതീയ ചികിത്സാകുപ്പ് കോഴിക്കോട് ജില്ലയില്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുവഴി കുക്ക് ഗ്രേഡ് തസ്തികയിലേക്ക് ഇന്നു നടത്താനിരുന്ന അഭിമുഖം 12 ലേക്ക് മാറ്റി. സമയത്തില്‍ മാറ്റമില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: