എന്തായാലും സിപിഎം പറയുന്ന ആ ചരിത്രമുഹൂര്‍ത്തത്തിന്റെ അറുപതാം വാര്‍ഷിക ദിനത്തില്‍ തന്നെ, തന്റെ മകന്റെ മരണത്തിന് ഉത്തരവാദികളായവരെ നിയമത്തിനു മുന്നില്‍കൊണ്ടുവരണമെന്ന് ആവശ്യപ്പെട്ടു സമരംചെയ്ത അമ്മയ്ക്കു നേരിടേണ്ടി വന്നത് പോലീസിന്റെ ക്രൂര മര്‍ദനം. ഇഎംഎസിന്റെ നേതൃത്വത്തിലുള്ള കമ്മ്യൂണിസ്റ്റ് മന്ത്രിസഭ അധികാരത്തിലേറി 60 വര്‍ഷം തികയുന്ന ഏപ്രില്‍ അഞ്ചിന് തന്നെ, മകന് നഷ്ടപ്പെട്ട ഒരമ്മയെ കമ്യൂണിസ്റ്റു സര്‍ക്കാരിന്റെ പോലീസ് പൈശാചികമായി മര്‍ദിച്ച് ആഘോഷമാക്കിയത് മറ്റൊരു ചരിത്രം!
വിപ്ലവത്തിലൂടെ ഭരണകൂടങ്ങളെ മറിച്ചിട്ട് അധികാരത്തില്‍ വരുമെന്നു ലോകത്തെ കമ്യൂണിസ്റ്റുകാര്‍ക്കൊപ്പം വിശ്വസിച്ച കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍, ഒരു വിപ്ലവവും കൂടാതെ അതും ബാലറ്റു പെട്ടിയിലൂടെ ഇഎംഎസിന്റെ നേതൃത്വത്തില്‍ ആദ്യ കമ്മ്യൂണിസ്റ്റു മന്ത്രിസഭ അധികാരത്തില്‍ വന്നത് വൈരുധ്യാത്മകമായി ഞെട്ടിയിട്ടുണ്ടാകണം. പറഞ്ഞതിനു കടകവിരുദ്ധമായാണ് സംഭവിച്ചത്. അധികാരം കിട്ടിയതുകൊണ്ട് വിരുദ്ധമെല്ലാം ശരിയായി. ലോകത്തിലെ ഏറ്റവും വലിയ കമ്യൂണിസ്റ്റു പറുദീസയായി ഇഎംഎസ് മന്ത്രിസഭയെ കാണുന്ന കേരളത്തിലെ കമ്യൂണിസ്റ്റുകാര്‍ക്ക് അതിന്റെ അറുപതാം വാഷികാഘോഷം പോലീസ് ആസ്ഥാനത്തു രക്തംകണ്ടു തന്നെ തുടങ്ങാന്‍ കഴിഞ്ഞതില്‍ സന്തോഷിക്കാം. രക്തസാക്ഷികളെ സൃഷ്ടിക്കുന്ന പാര്‍ട്ടിക്ക് ചുവപ്പ് നല്ലൊരു ശകുനമാണ്.
പാമ്പാടി നെഹ്റുകോളേജില്‍ മരിച്ച വിദ്യാര്‍ഥി ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെയാണ് ഒരു മനുഷ്യ ജീവിയെന്നോ ഒരു സ്ത്രീയെന്നോപോലും പരിഗണിക്കാതെ പോലീസ് റോഡിലിട്ടു വലിച്ചിഴച്ചു ലാത്തികൊണ്ടടിക്കുകയും നാഭിക്കു ചവിട്ടുകയും ചെയ്തത്. സാരമായ പരിക്കുകളോടെ അവര്‍ ആശുപത്രിയിലാണ്. സംഭവത്തെക്കുറിച്ച് അന്വേഷിക്കുമെന്നും ബാഹ്യശക്തികള്‍ ഇടപെട്ടിട്ടുണ്ടെന്നും ഡിജിപി ബഹ്റ പറയുന്നു. പക്ഷേ ബാഹ്യശക്തികളല്ലല്ലോ മഹിജയെ മര്‍ദിച്ചത്. എന്നാല്‍ പോലീസിന്റെ ഭാഗം ചേര്‍ന്നാണ് മുഖ്യമന്ത്രി പിണറായി വിജയന് സംസാരിക്കുന്നത്. മഹിജയുടെ കൂടെ ബന്ധുക്കളല്ലാത്ത ചിലര്‍ ഉണ്ടായിരുന്നുവെന്നും അവരാണ് പ്രശ്നം ഉണ്ടാക്കിയതെന്നും തോക്കുസ്വാമി ഉള്‍പ്പെടയുള്ളവര്‍ കൂട്ടത്തില്‍ ഉണ്ടായിരുന്നുവെന്നുമാണ് വിജയന് പറയുന്നത്. ബിജെപിക്കാരേയും എസ്യുസിഐക്കാരേയും ഹിമവല്‍ ഭദ്രാനന്ദയുടെ ആള്‍ക്കാരേയും മറ്റുമാണ് പോലീസ് തടയാന്‍ ശ്രമിച്ചതെന്നാണ് പിണറായി ഭാഷ്യം. എങ്കില്പിന്നെ മഹിജ സ്വയം മര്‍ദിച്ചതാണോ.
കൊടിയ മര്‍ദനങ്ങളും സഹന സമരങ്ങളുമാണ് തങ്ങളുടെ ശക്തി എന്നാണ് സഖാക്കള്‍ വീമ്പിളക്കുന്നത്. അങ്ങനെ ഉണ്ടായ ആദ്യ കമ്യൂണിസ്റ്റു മന്ത്രി സഭയുടെ അറുപതാം വാര്‍ഷികം മകന് നഷ്ടപ്പെട്ട ഒരു പാവം അമ്മയെ തല്ലിച്ചതച്ചു തന്നെ തുടങ്ങണമായിരുന്നോ. ഒരമ്മയുടെ വേദന മുക്കിയെടുത്ത ആഘോഷം
പ്രതികരിക്കാൻ ഇവിടെ എഴുതുക: