കുന്നത്തൂര്‍: ദിവസവും കടന്നുപോകുന്ന വാഹനങ്ങളുടെ എണ്ണം ക്രമാതീതമായി വര്‍ധിച്ചതോടെ കുന്നത്തൂര്‍ പാലത്തിന്റെ സുരക്ഷയിലും ആശങ്ക.
1965-70 കാലഘട്ടത്തിലാണ് പാലത്തിന്റെ നിര്‍മ്മാണവും ഉദ്ഘാടനവും മറ്റും നടന്നത്. കുന്നത്തൂര്‍-പവിത്രേശ്വരം താലൂക്കുകളെ ബന്ധിപ്പിക്കുന്ന പ്രധാനപാലമാണിത്. ഇത് കൂടാതെ ശാസ്താംകോട്ട-കൊട്ടാരക്കര പ്രധാനപാതയും കടന്ന് പോകുന്നത് ഇതുവഴിയാണ്. ഒരു കാലത്ത് വളരെയധികം മണല്‍വാരല്‍ നടന്നിരുന്ന ആറ്റുകടവ് പാലത്തിന് സമീപത്തായാണ് സ്ഥിതി ചെയ്യുന്നത്. അനിയന്ത്രിതമായ മണല്‍വാരല്‍ പാലത്തിന്റെ തൂണുകള്‍ക്ക് ബലക്ഷയം വരുത്തിയിട്ടുണ്ടോ എന്ന സംശയവും നിലനില്‍ക്കുന്നുണ്ട്. ഏനാത്ത് പാലത്തിന്റെ ബലക്ഷയത്തിന് കാരണമായ സമാനസാഹചര്യങ്ങളാണ് കുന്നത്തൂര്‍ പാലത്തിലും നിലനില്‍ക്കുന്നത്.
പാലത്തിന്റെ അടിവശത്ത് കോണ്‍ക്രീറ്റ് പാളികളില്‍ വിള്ളല്‍ കാണപ്പെടുന്നത് അധികൃതര്‍ കാര്യമായി എടുത്തിട്ടില്ല. പാലത്തില്‍ വിദഗ്ധപരിശോധന നടത്തണമെന്ന ആവശ്യവും ഉയര്‍ന്നിട്ടുണ്ട്. ഏനാത്ത്പാലം വഴിയുള്ള ഗതാഗതം നിരോധിച്ചതു മുതല്‍ തിരുവനന്തപുരത്തേക്കുള്ള ‘ാരം കയറ്റിയ വാഹനങ്ങള്‍ ഉള്‍പ്പെടെ ഈ പാലത്തിലൂടെയാണ് ഇപ്പോള്‍ കടന്നുപോകുന്നത്. നേരത്തെയുള്ളവയുടെ പത്തിരിട്ടിയോളം വരും ഇപ്പോഴത്തെ വാഹനഗതാഗതം. ഇത് പാലത്തിന് കൂടുതല്‍ ബലക്ഷയം വരുത്തുമോ എന്നാശങ്ക നിലനില്‍ക്കുകയാണ്. ബെയ്ലിപാലം പൂര്‍ത്തിയാകുന്നതോടെ വാഹനഗതാഗതം കുറയും എന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ ചെറിയ വാഹനങ്ങള്‍ മാത്രമേ ബെയ്ലി പാലം വഴി കടത്തിവിടു എന്നുള്ളത് ആ പ്രതീക്ഷയും അസ്ഥാനത്താക്കി. ഏനാത്ത് പാലം പണി പൂര്‍ത്തിയാകുന്നത് വരെ സമാന്തരപാതയായി കുന്നത്തൂര്‍ പാലം ഒരു വര്‍ഷത്തോളം ഉപയോഗിക്കേണ്ടി വരും എന്നാണ് വിവരം. ഈ സാഹചര്യത്തില്‍ പാലത്തില്‍ വിദഗ്ധപരിശോധന നടത്തി ആവശ്യമായ അറ്റകുറ്റപ്പണി നടത്തേണ്ടതാണ്. കൂടാതെ മറ്റു പാതകള്‍ കൂടി ഗതാഗതത്തിന് ഉപയോഗിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: