ശ്രീനഗര്‍: ക്രിക്കറ്റ് മത്സരത്തിനു മുന്‍പ് പാക്കിസ്ഥാന്റെ ജേഴ്സിയില്‍ അണിനിരന്ന് അവരുടെ ദേശീയ ഗാനം ആലപിച്ച 11 യുവാക്കള്‍ കസ്റ്റഡിയില്‍. മധ്യ കശ്മീരിലെ കലാമുല്‍ മേഖലയിലെ ഗാന്‍ദെര്‍ബാലില്‍ ഞായറാഴ്ചയായിരുന്നു സംഭവം. കശ്മീര്‍ മീഡിയ സര്‍വീസ് എന്ന വാര്‍ത്താസൈറ്റാണ് വിവരം പുറത്തുവിട്ടത്.
പ്രധാനമന്ത്രി നരേന്ദ്ര മോദി ചെനാനി-നസ്രി തുരങ്കപാത ഉദ്ഘാടനത്തിനെത്തിയ അതേദിവസം സംഭവമെന്നത് ഗൗരവം വര്‍ധിപ്പിക്കുന്നു.
ഗന്ദെര്ബാലിലെ ആത്മീയാചാര്യനായിരുന്ന ബാബ ദര്യ ഉദ് ദിനിന്റെ ആരാധാനാലയത്തിന്റെ പേരിലിറങ്ങിയ ടീമിലെ അംഗങ്ങളാണ് ഇവര്‍. യുവാക്കളെ കസ്റ്റഡിയിലെടുത്തതറിഞ്ഞ് നാട്ടുകാര്‍ പോലീസ് സ്റ്റേഷനു മുന്നില്‍ തടിച്ചുകൂടിയത് സംഘര്‍ഷാവസ്ഥ സൃഷ്ടിച്ചു. ഇവരെ വിശദമായി ചോദ്യം ചെയ്യുമെന്ന് മധ്യ കശ്മീര്‍ ഡെപ്യൂട്ടി ഐജി ഗുലാം ഹസന് പറഞ്ഞു. ഇവരെ ചോദ്യം ചെയ്യാന്‍ ദേശീയ അന്വേഷണ ഏജന്‍സിയുടെ ഭീകര വിരുദ്ധ സംഘവും കശ്മീരിലെത്തി.
അതേസമയം, ഇന്ത്യ-പാക്ക് ക്രിക്കറ്റ് മത്സരം അനുകരിക്കുകയായിരുന്നുവെന്ന് ദൃക്സാക്ഷികള്‍ പറഞ്ഞതായും റിപ്പോര്‍ട്ട്. ഇന്ത്യന്‍ ടീമിനെ പ്രതിനിധീകരിച്ചവര്‍ വെള്ള ജേഴ്സിയണിഞ്ഞുവെന്നും ഇവര്‍ പറഞ്ഞു. എന്നാല്‍, ഇക്കാര്യങ്ങള്‍ വീഡിയോയില്‍ വ്യക്തമല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: