ന്യൂദല്‍ഹി: ശിവസേനാ എംപി രവീന്ദ്ര ഗെയ്ക്ക്വാദിന്റെ വിമാനയാത്രാ വിലക്ക് നീക്കി. സംഭവത്തില്‍ മാപ്പ് പറഞ്ഞ് എംപി കേന്ദ്ര വ്യോമയാന മന്ത്രാലയത്തിന് കത്തെഴുതി.
പാര്‍ലമെന്റില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്ന് ഗെയ്ക്ക്വാദ് ഇന്നലെ ലോക്സഭയില്‍ വ്യക്തമാക്കിയിരുന്നു. പാര്‍ലമെന്റ് നടപടികള്‍ക്ക് ശേഷം സ്പീക്കര്‍ സുമിത്ര മഹാജന് ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗ്, വ്യോമയാന മന്ത്രി അശോക് ഗജപതി രാജു, ശിവസേനാ എംപിമാര്‍ എന്നിവരുടെ യോഗം വിളിച്ച് വിഷയം ചര്‍ച്ച ചെയ്തു. എയര്‍ ഇന്ത്യ മാനേജരെ വിമാനത്തില്‍ മര്‍ദ്ദിച്ചതിനെ തുടര്‍ന്നാണ് വിമാനക്കമ്പനികള്‍ ഗെയ്ക്ക്വാദിന് വിലക്ക് ഏര്‍പ്പെടുത്തിയത്.
യാത്രാവിലക്ക് വിഷയം ലോക്സഭയില്‍ നാടകീയ രംഗങ്ങള്‍ക്കിടയാക്കി. പാര്‍ലമെന്റില്‍ മാപ്പ് പറയാന്‍ തയ്യാറാണെന്നും എന്നാല്‍ എയര്‍ ഇന്ത്യ മാനേജരോട് മാപ്പ് പറയില്ലെന്നും ശൂന്യവേളയില്‍ ഗെയ്ക്ക്വാദ് പറഞ്ഞു. തനിക്കെതിരായുള്ള വധശ്രമക്കുറ്റം റദ്ദാക്കണം. തന്നെ കോളറില്‍ പിടിച്ച് തള്ളുകയും അധിക്ഷേപിച്ച് സംസാരിക്കുകയും ചെയ്ത ജീവനക്കാരന് സ്വതന്ത്രമായി നടക്കുന്നു. തനിക്കെതിരെ മാധ്യമ വിചാരണയാണ് നടന്നത്. താന്‍ ചെയ്തതില്‍ എന്താണ് തെറ്റെന്നും അദ്ദേഹം ചോദിച്ചു.
പ്രസംഗത്തിനിടെ മറ്റ് ശിവസേനാ എംപിമാര്‍ ഗെയ്ക്ക്വാദിനെ കലവറയില്ലാതെ പ്രോത്സാഹിപ്പിച്ച് കൊണ്ടിരുന്നു. അന്വേഷണം നടത്താതെ യാത്രാവിലക്ക് ഏര്‍പ്പെടുത്തിയ വിമാനക്കമ്പനികളുടെ നടപടിയെ കേന്ദ്ര വ്യോമയാന മന്ത്രി അശോക് ഗജപതി രാജു വിമര്‍ശിച്ചു. എന്നാല്‍ എല്ലാവരും തുല്യരാണെന്നും യാത്രക്കാരുടെ സുരക്ഷയില്‍ വിട്ടുവീഴ്ച ചെയ്യാനാകില്ലെന്നും മന്ത്രി പറഞ്ഞത് ശിവസേനക്കാരെ ചൊടിപ്പിച്ചു.
പ്രതിഷേധവുമായി ശിവസേനാ മന്ത്രിയായ അനന്ദ് ഗീഥേയും എംപിമാരും വ്യോമയാനമന്ത്രിക്കടുത്തേക്ക് പാഞ്ഞടുത്തു. തുടര്‍ന്ന് മന്ത്രിയുടെ ഡസ്കിലടിച്ച് പ്രതിഷേധിച്ചു. ഈ സമയത്ത് ഗജപതി രാജു മറ്റ് മന്ത്രിമാര്ക്കിടയിലേക്ക് മാറിനില്‍ക്കുകയായിരുന്നു. തുടര്‍ന്നാണ് സ്പീക്കര്‍ യോഗം വിളിച്ചത്. പരിഹാരം കണ്ടില്ലെങ്കില്‍ എന്‍ഡിഎ യോഗം ബഹിഷ്കരിക്കുമെന്നും ശിവസേന പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: