ആലപ്പുഴ: ജില്ലയില്‍ പ്ലസ്ടൂ വിദ്യാര്‍ത്ഥി മരണപ്പെട്ട സംഭവത്തില്‍ സിപിഎമ്മും കോണ്‍ഗ്രസ്സും ചേര്‍ന്ന് ആഹ്വാനം ചെയ്ത ഹര്‍ത്താല്‍ രാഷ്ട്രീയ മുതലെടുപ്പിന്റെ ഭാഗമെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന്. വിദ്യാലയത്തില്‍ വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷം ഉത്സവപ്പറമ്പിലെത്തുകയും ഇതിന്റെ ഭാഗമായുണ്ടായ മരണത്തെ രാഷ്ട്രീയ കൊലപാതകമായി ചിത്രീകരിച്ച് മരണത്തില്‍ നിന്ന് മുതലെടുക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും മത്സരിക്കുകയാണ്. സംഘപരിവാര്‍ സംഘടനകള്‍ക്ക് സമൂഹത്തിലുള്ള സ്വീകാര്യതയെ കരിവാരി തേച്ച് കാണിക്കാന്‍ സിപിഎമ്മും കോണ്‍ഗ്രസ്സും സംഘടിതമായി നടത്തുന്ന ശ്രമത്തിന്റെ ഭാഗമാണ് ഇന്നത്തെ ഹര്‍ത്താല്‍. ഭരിക്കുന്ന പാര്‍ട്ടി തന്നെ ഹര്‍ത്താലിന് ആഹ്വാനം ചെയ്യുന്നത് നാട്ടിലെ ജനതയുടെ മനുഷ്യാവകാശത്തെ ചോദ്യം ചെയ്യുന്ന നിലപാടാണ്. ഈ ഹര്‍ത്താലിലൂടെ സിപിഎം രാഷ്ട്രീയ മുതലെടുപ്പിനും രാഷ്ട്രീയ കലാപത്തിനും ആഹ്വാനം ചെയ്യുകയാണ്. ഒപ്പം ചേര്‍ന്ന് കോണ്‍ഗ്രസ്സും തോളോടുതോള്‍ ചേര്‍ന്ന് നില്‍ക്കുന്നത് വരാന്‍ പോകുന്ന മുന്നണി രാഷ്ട്രീയത്തിന്റെ പരീക്ഷണമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇവരുടെ ഇത്തരത്തിലുള്ള നെറികെട്ട രാഷ്ട്രീയം ജനങ്ങളുടെ പൗരസ്വാതന്ത്ര്യത്തോടുള്ള വെല്ലുവിളിയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: