ചെങ്ങന്നൂര്‍: കഞ്ചാവ് ഉപയോഗിക്കരുതെന്ന് സുഹൃത്തുക്കളെ ഉപദേശിച്ച യുവാവിന് ക്രൂര മര്‍ദ്ദനം. മുളക്കുഴ അരീക്കര പോത്തന്കുളഞ്ഞി ജിനു(24)നാണ് മര്‍ദ്ദനമേറ്റത്. ഇന്നലെ 10ന് അരീക്കര പറയരുകാലദേവീ ക്ഷേത്രത്തിന് സമീപമാണ് സംഭവം.
സേതു, സച്ചിന്, ഷംനാദ്, മിഥുന് എന്നിവരടങ്ങുന്ന ഏഴംഗ സംഘമാണ് മര്‍ദ്ദിച്ചത്. സുഹൃത്തുക്കളോട് കഞ്ചാവ് വലിക്കരുതെന്ന് പറഞ്ഞതിന്റെ വിരോധമാണ് മര്‍ദ്ദനത്തിന് കാരണമെന്ന് ജിനു ചെങ്ങന്നൂര്‍ പോലീസില്‍ നല്കിയ പരാതിയില്‍ പറയുന്നു.
പരിക്കേറ്റ ജിനുവിനെ ചെങ്ങന്നൂര്‍ ജില്ലാ ആശുപത്രിയിലും പിന്നീട് വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. പ്രതികളുടെ എന്ന് സംശയിക്കുന്ന രണ്ട് ബൈക്കും ഒരു സ്കൂട്ടറും പോലീസ് കസ്റ്റഡിയിലെടുത്തു. കഴിഞ്ഞ ദിവസവും ഇവര്‍ തമ്മില്‍ വാക്കേറ്റം നടന്നതായും പോലീസ് പറഞ്ഞു. സംഭവത്തില്‍ ചെങ്ങന്നൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: