ഇരിട്ടി: ആറളം ഫാമില്‍ കാട്ടാനയുടെ അക്രമത്തില്‍ മരിച്ച തൊഴിലാളിയുടെ മൃതദേഹം ഇന്ന് സംസ്കരിക്കും. ഫാമിലെ വാച്ചറായ വാക്കേത്തുരുത്തേല് റെജി അബ്രഹാമാണ് ബുധനാഴ്ച രാത്രി 9 മണിയോടെ ഫാമിനകത്ത് വെച്ച് കാട്ടാനയുടെ അക്രമത്തില്‍ മരിച്ചത്.
മൂന്നാം ബ്ലോക്കിലെ കൈതച്ചക്ക കൃഷിയുടെ കാവല്‍ക്കാരനാണ് റെജി. ഫാമിലെ ആദിവാസി പുനരധിവാസ മേഖലയിലെ ജനവാസ കേന്ദ്രവും പിന്നിട്ടു എത്തിയ കാട്ടാനകളെ തുരത്തി ഓടിക്കുന്നതിനിടയില്‍ റെജി ആനയുടെ മുന്നില്‍പ്പെടുകയായിരുന്നു. മൂന്നു കാട്ടാനകളാണ് കൃഷിയിടത്തിന് സമീപം എത്തിയിരുന്നത്. ഇതില്‍ രണ്ടെണ്ണത്തെ തുരത്തിയ റെജിയും സംഘവും മൂന്നാമത്തെ ആനയെ കണ്ടിരുന്നില്ല. പെട്ടെന്ന് മുന്നില്‍ അകപ്പെട്ടപ്പോള്‍ കാട്ടാന റെജിയെ കുത്തിയും ചവിട്ടിയും കൊല്ലുകയായിരുന്നു.
സംഭവമറിഞ്ഞെത്തിയ പോലീസിനേയും വനപാലകരേയും പുനരധിവാസ മേഖലയിലെ ആദിവാസികളും പ്രദേശവാസികളും ചേര്‍ന്ന് തടഞ്ഞു. കളക്ടര്‍ സ്ഥലത്തെത്തണമെന്നും കാട്ടാന ശല്യത്തിന് വ്യക്തമായ പരിഹാരം കാണാതെ മൃതദേഹം ഇവിടെ നിന്നും കൊണ്ട് പോവാന്‍ അനുവദിക്കില്ലെന്നും പറഞ്ഞു. രണ്ടു മണിക്കൂറോളം നേരത്തെ സംഘര്‍ഷത്തിന് ശേഷം ഒടുവില്‍ അധികൃതര്‍ മൃതദേഹം പരിയാരം മെഡിക്കല്‍ കോളേജിലേക്ക് മാറ്റുകയായിരുന്നു.
പരിയാരം മെഡിക്കല്‍ കോളേജിലെ പരിശോധനക്ക് ശേഷം മൃതദേഹം ഇന്നലെ ഉച്ചക്ക് രണ്ടു മണിയോടെ റെജിയുടെ നാടായ കരിക്കോട്ടക്കരി വാളത്തോടെ വീട്ടിലെത്തിച്ചു. ഇന്ന് രാവിലെ 10 മണിയോടെ എടപ്പുഴ സെന്റ് ജോസഫ് പള്ളി സെമിത്തേരിയില്‍ സംസ്കാരം നടക്കും.
കഴിഞ്ഞ മാസം 7ന് അര്‍ദ്ധരാത്രിയോടെ പുനരധിവാസ മേഖലയിലെ പത്താം ബ്ലോക്കിലെ താമസക്കാരിയായ അമ്മിണിയെന്ന യുവതിയെ കാട്ടാന ചവിട്ടിക്കൊന്നിരുന്നു. ഒരു വര്‍ഷത്തിനിടയില്‍ നാലാമത്തെയാളാണ് കാട്ടാനയുടെ അക്രമത്തില്‍ ആറളഫാമില്‍ കൊല്ലപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: