തൃശൂര്‍: തൃശൂര്‍പൂരം നടത്തിപ്പ് സംബന്ധിച്ച മന്ത്രിതലയോഗം വെള്ളിയാഴ്ച തൃശൂരില്‍ ചേരും. സംസ്ഥാനതല യോഗം ഈ മാസം 12ന് തലസ്ഥാനത്ത് നടത്തും. ജില്ലാകളക്ടര്‍ ഡോ.എ.കൗശികന് അറിയിച്ചതാണിത്. നിയമപരിധിക്കുള്ളില്‍ നിന്നുകൊണ്ട് എങ്ങനെ തൃശൂര്‍പൂരം ഭംഗിയാക്കാമെന്ന ചിന്തയാണ് ജില്ലാഭരണകൂടത്തിനുള്ളതെന്ന് കളക്ടര്‍ പറഞ്ഞു. ചര്‍ച്ചകളിലൂടെ ഇക്കാര്യത്തില്‍ സമവായം കണ്ടെത്താനാകുമെന്നാണ് പ്രതീക്ഷ. ജില്ലാ മജിസ്ട്രേറ്റിനു കീഴില്‍ പൂരം നടത്തിപ്പിനായി ഏകജാലക സംവിധാനമൊരുക്കണമെന്ന കേന്ദ്രമന്ത്രിയുടെ നിര്‍ദ്ദേശം സംബന്ധിച്ച് ഔദ്യോഗിക അറിയിപ്പൊന്നും ലഭിച്ചിട്ടില്ലെന്ന് കളക്ടര്‍ പറഞ്ഞു. ഓണ്‍ലൈന്‍ ലൈസന്‍സിംഗ് സംവിധാനം സംബന്ധിച്ച് ചില നിര്‍ദ്ദേശങ്ങള്‍ ലഭിച്ചിട്ടുണ്ട്. നിലവില്‍ തൃശൂര്‍ പൂരത്തിനായി ജില്ലാഭരണകൂടം ഏകജാലക സംവിധാനത്തിനു സമാനമായ പ്രവര്‍ത്തനമാണ് നടത്തുന്നത്. മുന്‍കാലങ്ങളിലെ വെടിക്കെട്ടിനായുള്ള അനുമതി മിക്കതും കോടതി വിധികളിലൂടെ ലഭ്യമായതാണ്. ഒരേസമയം 15 കിലോവീതം നിര്‍മ്മിച്ച ശേഷം മാഗസിനില്‍ സൂക്ഷിക്കാന്‍ അനുമതിയുണ്ട്. തിരുവമ്പാടി – പാറമേക്കാവ് വിഭാഗങ്ങള്‍ക്ക് 2000കിലോ ഗ്രാം വരെ വെടിക്കോപ്പുകള്‍ സൂക്ഷിക്കാനുള്ള സ്ഥിരം മാഗസിനുകളുണ്ടെന്നും കളക്ടര്‍ ചൂണ്ടിക്കാട്ടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: