ഭാരതീയ ജനതാ പാര്‍ട്ടിക്ക് 37 വയസ്സായിരിക്കുന്നു. 1980 ഏപ്രില്‍ ആറിനായിരുന്നു ബിജെപി പിറന്നത്. 37 എന്നത് ഒരു രാഷ്ട്രീയപാര്‍ട്ടിയെ സംബന്ധിച്ചിടത്തോളം കൗമാരപ്രായമാണ്. പിറവികൊണ്ട ബോംബെയിലെ മഹാസമ്മേളനത്തിനുശേഷം ബിജെപിയെക്കുറിച്ച് ഏവരും കാത്തിരിക്കുമ്പോഴാണ് ലോക്സഭാ തെരഞ്ഞെടുപ്പ് വന്നത്.
ജനസംഘത്തില്‍നിന്ന് ബിജെപിയായി രൂപാന്തരപ്പെട്ടതിനുശേഷമുള്ള ആദ്യത്തെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്ക് ലഭിച്ചത് രണ്ടു സീറ്റാണ്. ഒന്ന് ആന്ധ്രയിലും മറ്റൊന്ന് ഗുജറാത്തിലും. കമ്മ്യൂണിസ്റ്റ് ആചാര്യനായിരുന്ന ഇഎംഎസ് പ്രഖ്യാപിച്ചു, ബിജെപി കടലാസ് പുലിയാണ്. ചാപിള്ളയായതുകൊണ്ട് പ്രതീക്ഷ വേണ്ട. ഇനി ഇടതുപക്ഷത്തിന്റെ ഊഴമാണ്. ലോക്സഭ സമ്മേളിച്ചപ്പോള്‍ സഭയില്‍ തിങ്ങിനിറഞ്ഞിരുന്ന കോണ്‍ഗ്രസുകാര്‍ രണ്ട് ബിജെപി എംപിമാരെ നോക്കി കളിയാക്കി.
ഹിന്ദുത്വ രാഷ്ട്രീയശക്തി രാഷ്ട്രീയമായി തകര്‍ന്നതില്‍ സന്തോഷം പ്രകടിപ്പിച്ച് ഇടതും വലതും മധുരം കൈമാറിയപ്പോള്‍ വാജ്പേയി മറുപടിയായി പറഞ്ഞു: ”ഇല്ല, ബിജെപി തകരില്ല, ഫീനിക്സ് പക്ഷിയെപ്പോലെ ബിജെപി ഉയരുമ്പോള്‍ ലോക്സഭയില്‍ ഇടതിനും വലതിനും ഇരിപ്പിടം തപ്പേണ്ട കാലം വിദൂരമാകില്ല.” വാജ്പേയിയുടെ വാക്കുകള്‍ ഇന്ത്യന്‍ രാഷ്ട്രീയത്തിലെ ശരാശരി ഇന്ത്യക്കാരന്റെ ഹൃദയത്തിലാണ് തറച്ചത്.
വാജ്പേയിയും അദ്വാനിയുമടങ്ങുന്ന ബിജെപി നേതൃത്വം നടത്തിയ പോരാട്ടം വൃഥാവിലായില്ല. ഭാരതീയന്റെ ഹൃദയത്തുടിപ്പുകളുമായി സാംസ്കാരിക ദേശീയതയുടെ പടയോട്ടം ശ്രീരാമന്റെ അനുഗ്രഹത്തോടെ മുന്നോട്ട് കുതിച്ചപ്പോള്‍ കിതച്ചത് ഇടതും വലതുമായിരുന്നു. വാജ്പേയി പ്രതിപക്ഷനേതാവായി, പ്രധാനമന്ത്രിയായി. കാല്‍നൂറ്റാണ്ടിനുശേഷം ചരിത്രം ബിജെപിക്ക് വഴിമാറി. ഹിന്ദുത്വത്തിന്റെ വിശ്വകാഹളം മുഴക്കിയ നരേന്ദ്രന് എന്ന വിവേകാനന്ദനെ ഭാരതം നെഞ്ചിലേറ്റിയതുപോലെ, സദ്ഭരണത്തിന്റെ ആള്‍രൂപമായ അഭിനവ നരേന്ദ്രനെ ഭാരതീയര്‍ ഹൃദയത്തിലേറ്റി.
ബിജെപിക്ക് ഒറ്റക്ക് ഭരിക്കാനുള്ള ഭൂരിപക്ഷം ലഭിച്ചു. ജനാധിപത്യത്തിന്റെ തൃപ്പാദങ്ങളില്‍ ശിരസ്സ് നമിച്ച് സദ്ഭരണത്തിന്റെ കടമ നിറവേറ്റാമെന്ന പ്രതിജ്ഞയോടെ നരേന്ദ്ര മോദി ഇന്ത്യയുടെ പ്രധാനമന്ത്രിയായി. സ്വതന്ത്രഭാരതത്തിന്റെ ചരിത്രത്തില്‍ അഴിമതിയുടെ ആരോപണം പോലുമില്ലാതെ മൂന്നുവര്‍ഷം ഇന്ത്യ ഭരിക്കുന്ന ആദ്യത്തെ പ്രധാനമന്ത്രിയാണ് മോദി.
വാജ്പേയി-അദ്വാനി കൂട്ടുകെട്ടിന് പിന്മുറക്കാരായി മോദിയും അമിത്ഷായും വന്നു.
വാജ്പേയിയുടെ വാക്കുകളില്‍ അന്തര്‍ലീനമായിരുന്ന രാഷ്ട്രീയം പരസ്യമായി അമിത്ഷാ പ്രഖ്യാപിച്ചു- ‘കോണ്‍ഗ്രസ് മുക്ത ഭാരതം.’ കേട്ടവര്‍ പലരും നെറ്റിചുളിച്ചു. വടക്ക്-കിഴക്കന്‍ സംസ്ഥാനങ്ങളും ദക്ഷിണേന്ത്യയും അന്യമായ ബിജെപിക്ക് ഇത് സാധിക്കുമോ? കോണ്‍ഗ്രസിന്റെ ശക്തികേന്ദ്രങ്ങളായ ഈ സംസ്ഥാനങ്ങളില്‍ ബിജെപി ജയിക്കുമോ? സംഭവിച്ചതോ, വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങള്‍ ഓരോന്നായി ബിജെപി ഭരണത്തിലായി. കോണ്‍ഗ്രസ് തകര്‍ന്നടിഞ്ഞു.
കഴിഞ്ഞമാസം ദല്‍ഹിയില്‍ നടന്ന ദീനദയാല്‍ജി ജന്മശതാബ്ദി സമ്മേളനത്തില്‍ പങ്കെടുക്കുമ്പോള്‍ ത്രിപുര-ബംഗാള്‍ എന്നീ സംസ്ഥാനങ്ങളിലെ പ്രതിനിധികളുമായി സംസാരിക്കാന്‍ ഈ ലേഖകന്‍ അവസരം ലഭിച്ചു. തികഞ്ഞ ആത്മവിശ്വാസത്തോടെ അവര്‍ ഉറപ്പിച്ച് പറഞ്ഞു. ത്രിപുരയിലും ബംഗാളിലും ഇടതുപക്ഷത്തിന്റെ തായ്വേര് പിഴുതെറിഞ്ഞ് അടുത്ത തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കും. കോണ്‍ഗ്രസ് പണ്ടെ ഇല്ലാതായിക്കഴിഞ്ഞ സംസ്ഥാനമാണ് തമിഴ്നാട്.
അടുത്തത് കേരളമാണ്. കിട്ടാവുന്ന എല്ലാ ആയുധങ്ങളുമായി ബിജെപിയെ ചെറുക്കാനുള്ള അന്തിമപോരാട്ടത്തിലാണ് ഇടതും വലതും. എല്ലാ എതിര്‍പ്പുകളെയും അതിജീവിച്ച്, ഇടതുംവലതും തീര്‍ത്ത പദ്മവ്യുഹം തകര്‍ത്തുകൊണ്ടാണ് കേരള നിയമസഭയില്‍ ബിജെപി താമര വിരിയിച്ചത്. കാലമാണ് എല്ലാ ചരിത്രമുഹൂര്‍ത്തങ്ങള്‍ക്കും സാക്ഷിയാകുന്നത്.
ബിജെപിയെ കടലാസ് പുലിയെന്ന് വിളിച്ചാക്ഷേപിച്ചവവരും, പാര്‍ലമെന്റില്‍ രണ്ടംഗങ്ങളായ ബിജെപിക്കാരെ പുഛിച്ച് തള്ളിയവരും ഇന്ന് പാര്‍ലമെന്റില്‍ ഇരിക്കാന്‍ ഇടം തപ്പി അലയുകയാണ്.
ഏറെക്കുറെ ഒരേകാലത്താണ് കമ്മ്യൂണിസ്റ്റ്പാര്‍ട്ടികളും സംഘപരിവാര്‍ പ്രസ്ഥാനങ്ങളും ഇന്ത്യയില്‍ ഉടലെടുത്തത്. വിശ്വം കീഴടക്കിയാണ് കമ്യൂണിസം ഇന്ത്യയില്‍ എത്തിയത്. ഒരു നൂറ്റാണ്ട് തികയുന്നതിന് മുന്‍പ് ലോകത്ത് തകര്‍ന്നടിഞ്ഞ കമ്യൂണിസം ഇന്ത്യയില്‍ ഒരു അഖിലേന്ത്യാ നേതാവിനെപ്പോലും പ്രസവിക്കാന്‍ കഴിയാതെ വന്ധ്യയായി. കോടികളുടെ ഹൃദയതുടിപ്പുകളുമായി വിശ്വഹൃദയം കീഴടക്കി സംഘപരിവാര്‍ ശക്തി ജൈത്രയാത്ര തുടരുകയാണ്.
ബിജെപിയുടെ 37-ാം ജന്മദിനത്തിലെ ഏറ്റവും പ്രധാനപ്പെട്ട സന്ദേശം പണ്ഡിറ്റ് ദീനദയാല്‍ജി സൂചിപ്പിച്ചതുതന്നെയാണ്. ഇന്ത്യയിലെ എല്ലാ അധമ-വിധ്വംസക പ്രവര്‍ത്തനങ്ങളുടെയും ശക്തികേന്ദ്രമാണ് കേരളം. കേരളത്തിലെ ദേശീയശക്തിയുടെ വിജയമാണ് വിശ്വവിജയയയാത്രയുടെ ഓജസ്സായിത്തീരേണ്ടത്. സമൂഹത്തിലെ ഏറ്റവും അടിത്തട്ടിലുള്ള ജനതയുടെ ഉന്നതിയിലൂടെ ധര്‍മ്മത്തിലധിഷ്ഠിതമായ രാഷ്ട്രീയ പരിവര്‍ത്തനത്തിന്റെ ചാലകശക്തിയായി മാറുക എന്നതായിരുന്നു ദീനദയാല്‍ജിയുടെ സ്വപ്നം.
സ്വാതന്ത്ര്യാനന്തര കാലഘട്ടത്തില്‍ ഭാരതത്തിന്റെ ഭാഗധേയം നിര്‍ണയിക്കുന്നതിനും വെല്ലുവിളികളോട് ഫലപ്രദമായി പ്രതികരിക്കുവാനും പരാജയപ്പെട്ട കോണ്‍ഗ്രസിനും, കടംവാങ്ങിയതും ലോകം മുഴുവന്‍ പരാജയപ്പെട്ടതുമായ വൈദേശിക പ്രത്യയശാസ്ത്രത്തെ ഉയര്‍ത്തിപ്പിടിച്ച്, പൈതൃകത്തെ അവമതിച്ചും അപമാനിച്ചും ചവുട്ടിത്താഴ്ത്തിയും ഇന്ത്യന്‍ ദേശീയതയെ തകര്‍ക്കാന്‍ ശ്രമിക്കുന്ന കമ്യൂണിസ്റ്റുകള്‍ക്കുമെതിരെ കാലം കരുതിവച്ച സമയം സമാഗതമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: