നെടുംകുന്നം: നെടുംകുന്നം ഭഗവതീക്ഷേത്രത്തിലെ ധ്വജ തൈലാധിവാസം ഏപ്രില്‍ എട്ടിന് നടക്കും. അവസാന ഘട്ട മിനുക്കു പണിയിലാണ് ശില്പികള്.
ശിലിപി പത്തിയൂര്‍ വിനോദ് ബാബുവും സംഘവുമാണ് ധ്വജം തൈലാധിവാസത്തിന് പ്രാപ്തമാക്കിയത്. തൈലാധിവാസത്തിനായുള്ള എണ്ണത്തോണിയായ അരയന്നത്തോണിയുടെ നിര്‍മ്മാണം പൂര്‍ത്തിയായതായി ക്ഷേത്രം ഭാരവാഹികള്‍ അറിയിച്ചു.
തഞ്ചാവൂരില്‍ നിന്നും കൊണ്ടുവന്ന 3500 കിലോ എള്ള് ആട്ടിയെടുത്ത ശുദ്ധമായ എണ്ണയാണ് തൈലാധിവാസത്തിനായി ഉപയോഗിക്കുന്നത്. ഈ മേഖലയിലെ പ്രഗത്ഭനായ തൊടുപുഴ വേണുഗോപാലിന്റയും രമേഷിന്റയും നേതൃത്വത്തിലാണ് ഔഷധ തൈലംതയ്യാറാക്കിയത്. തൈലാധിവാസത്തിനായി 270 ദിവസം ധ്വജം എണ്ണത്തോണിയില്‍ കിടക്കും.
ദേവിയുടെ പിറന്നാള്‍ ദിനമായ മീന മാസത്തിലെ പൂരം നാളില്‍ രാവിലെ എട്ടിനും 11.45നും ഇടയിലുള്ള മുഹൂര്‍ത്തത്തില്‍ ധ്വജം അരയന്നത്തോണിയില്‍ പ്രവേശിപ്പിക്കും. എട്ടിന് ക്ഷേത്രം മേല്‍ശാന്തി ഹരികൃഷ്ണന് നമ്പൂതിരി ഭദ്രദീപ പ്രകാശനം നടത്തും. 10.30ന് തൈലാധിവാസ പൂജ, 11.45ന് തൈലാധിവാസം. പരമ്പരാഗത ആചാരനുഷ്ടാനങ്ങളോടുകൂടിയാണ് ചടങ്ങുകള്‍ നടക്കുക. 80 ഇഞ്ച് വണ്ണവും 70 അടി നീളവുമുള്ള തേക്കുമരം മോനിപ്പള്ളിയില്‍ നിന്നാണ് ധ്വജപ്രതിഷ്ടയ്ക്കായി എത്തിയത്.2016 സെപ്റ്റംബര്‍ നാലിന് ക്ഷേത്രം തന്ത്രി അമ്പലപ്പുഴ പുതുമന ഇല്ലത്ത് ശ്രീധരന് നമ്പൂതിരിയുടെ മുഖ്യ കാര്‍മ്മികത്വത്തില്‍ വൃക്ഷപൂജ നടത്തി പത്തിനാണ് കൊടിമരം നെടുംകുന്നത്ത് എത്തിച്ചത്.പത്രസമ്മേളനത്തില്‍ ദേവസ്വം പ്രസിഡന്റ് വിനീത് എസ്.പിള്ള, വിനോദ് ജി.നായര്‍, എം.കെ സുനില്‍കുമാര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: