കാലമെത്ര കഴിഞ്ഞാലും മലയാള സിനിമയില്‍ നായികാ നായകന്മാര് എത്രയോ വന്നുപോയാലും മലയാളികളുടെ ഓര്‍മയില്‍ നിത്യഹരിതമായി നില്ക്കുന്ന ഒരു പേരേയുള്ളൂ, പ്രേം നസീര്‍. ഒരു കാലത്ത് മലയാള സിനിമയുടെ താങ്ങും തണലുമായിരുന്ന പ്രേംനസീറിനെ ഓര്‍ക്കാന്‍ ഇന്നും ചിലരെങ്കിലുമുണ്ടാകുന്നു. അദ്ദേഹത്തിന്റെ ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന നവതിയാഘോഷത്തിന് പ്രേംനസീര്‍ ഫൗണ്ടേഷന് ഇന്ന് തുടക്കം കുറിക്കുകയാണ്.
തിരുവനന്തപുരം ജില്ലയിലെ ചിറയിന്‍കീഴില്‍ ഷാഹുല്‍ ഹമീദിന്റെയും അസുമ ബീവിയുടെയും പുത്രനായി 1927 ഏപ്രില്‍ ഏഴിന് ജനിച്ച അബ്ദുള്‍ ഖാദര്‍ പില്ക്കാലത്ത് നാലുപതിറ്റാണ്ട് മലയാള സിനിമയുടെ അവിഭാജ്യ ഘടകമായി. നസീര്‍ ഇന്ന് ജീവിച്ചിരുന്നെങ്കില്‍ 90 വയസ്സാകുമായിരുന്നു. 1989 ജനുവരി 16ന് അന്തരിച്ചു. 1952ല്‍ എസ്.കെ.ചാരി സംവിധാനം ചെയ്ത, പോള്‍ കല്ലുങ്കല്‍ നിര്‍മ്മിച്ച ‘മരുമകള്‍’ എന്ന ചിത്രത്തിലൂടെയായിരുന്നു അബ്ദുള്‍ഖാദറിന്റെ തുടക്കം. ‘വിശപ്പിന്റെ വിളി’ ആയിരുന്നു ആദ്യം പുറത്തുവന്ന ചിത്രം. ഈ ചിത്രത്തിന്റെ ചിത്രീകരണവേളയിലാണ് അബ്ദുള്‍ ഖാദര്‍, പ്രേംനസീര്‍ ആവുന്നത്. പേര് നിര്‍ദേശിച്ചതാവട്ടെ തിക്കുറിശ്ശി സുകുമാരന്‍ നായരും. 1989ല്‍ ‘ധ്വനി’ വരെ നസീര്‍ അഭിനയിച്ച സിനിമകള്‍ പ്രേക്ഷകര്‍ രണ്ടുകയ്യും നീട്ടി സ്വീകരിച്ചു.
സിനിമയില്‍ നിരവധി റെക്കോഡുകള്‍ സ്ഥാപിക്കാന്‍ നസീറിന് കഴിഞ്ഞു. അദ്ദേഹം സ്ഥാപിച്ച റെക്കോഡുകള്‍ മറികടക്കാന്‍ ആര്‍ക്കുമായില്ല. 917 സിനിമകളില്‍ നായകനായോ നായക പ്രാധാന്യമുള്ള വേഷങ്ങളിലോ അഭിനയിക്കുക, ഒരേ നായികയുമൊത്ത് 100 ല്‍ ഏറെ സിനിമകളില്‍ അഭിനയിക്കുക, ഇതെല്ലാം പ്രേംനസീറിനു സ്വന്തമായ ലോക റെക്കോഡുകളാണ്. 36 കൊല്ലം എതിരില്ലാതെ സിനിമാരംഗത്ത് അദ്ദേഹം നിലനിന്നു. ഇതും ഒരു സര്‍വകാല റെക്കോഡായിരിക്കും. അവസനകാലത്തും നസീര്‍ വളരെ ചുറുചുറുക്കുള്ള നടനായിരുന്നു. ഷീലയോടൊത്ത് 107 ചിത്രങ്ങളില്‍ അഭിനയിച്ചു. ‘നിണമണിഞ്ഞ കാല്‍പ്പാടുക’ളായിരുന്നു ഈ താരജോഡികളുടെ ആദ്യചിത്രം. ഉദയായുടെ ‘കടത്തനാട്ട് മാക്കം’ നൂറാമത്തെ ചിത്രവും. ഷീലകഴിഞ്ഞാല്‍ നസീറിന്റെ നായികയായി കൂടുതല്‍ അഭിനയിച്ചത് ജയഭാരതിയാണ്. മലയാളത്തെ കൂടാതെ മുപ്പത്തിയേഴ് തമിഴ് ചിത്രങ്ങളിലും ഏഴു തെലുങ്ക് ചിത്രങ്ങളിലും രണ്ട് കന്നഡ ചിത്രത്തിലും നസീര്‍ അഭിനയിച്ചു.
അറുപതുകളിലും എഴുപതുകളിലും എല്ലാ വര്‍ഷവും പ്രേംനസീറിന് ശരാശരി 15 മുതല്‍ 20 വരെ ചിത്രങ്ങള്‍ ഉണ്ടാകുമായിരുന്നു. 1979ല്‍ 39 സിനിമകളില്‍ അദ്ദേഹം അഭിനയിച്ചു. ഇതും റെക്കോഡാണ്. പല നിര്‍മ്മാതാക്കള്‍ക്കും ബാനറുകള്‍ക്കും ശരിയായ മേല്‍വിലാസം നിലനിര്‍ത്താന്‍ സാധിച്ചത് അവരുടെ സിനിമകളില്‍ പ്രേംനസീറിന്റെ സാന്നിധ്യം ഉണ്ടായതിനാലാണ്. ഭാവതീവ്രമായി പ്രണയത്തെ വെള്ളിത്തിരയിലേക്ക് പകര്‍ത്താന്‍ കഴിഞ്ഞ അഭിനയമികവ് അദ്ദേഹത്തിന്റെ പ്രത്യേകതയാണ്. വടക്കന്‍പാട്ടു സിനിമകളില്‍ അഭിനയിക്കുമ്പോള്‍ നസീര്‍ പ്രകടിപ്പിച്ച അഭിനയ പാടവം ആരെയും അത്ഭുതപ്പെടുത്തി.
വെള്ളിത്തിരയിലെ ഉയരങ്ങള്‍ കീഴടക്കുമ്പോഴും സാധാരണക്കാരനായി ജീവിക്കാനായിരുന്നു നസീറിനു താല്പര്യം. കഷ്ടപ്പെടുന്നവരെ ഒന്നും തിരികെ പ്രതീക്ഷിക്കാതെ മനസ്സറിഞ്ഞ് സഹായിക്കാനുള്ള അലിവ് അദ്ദേഹത്തിനുണ്ടായിരുന്നു. തന്നെ നായകനാക്കി സിനിമ നിര്‍മ്മിക്കുന്ന നിര്‍മ്മാതാവിന് ആ സിനിമയില്‍നിന്ന് നഷ്ടമുണ്ടായാല്‍ നഷ്ടം നികത്തുന്നതിന് അദ്ദേഹം തന്നെ രംഗത്തിറങ്ങുമായിരുന്നു. വീണ്ടും സിനിമ നിര്‍മ്മിക്കാന്‍ പ്രതിഫലം വാങ്ങാതെ നസീര്‍ തന്റെ ദിവസങ്ങള്‍ നല്‍കിയിരുന്നു.
സര്‍ക്കാരിന്റെ ദുരിതാശ്വാസ നിധിയിലേക്ക് ആരും നിര്‍ബന്ധിക്കാതെ എല്ലാ വര്‍ഷവും സ്വമേധയാ നസീര്‍ സംഭാവന നല്കി. മലയാള സിനിമയില്‍ പ്രേംനസീര്‍ ഒരു നടന് ആയിരുന്നില്ല. ഒരു പ്രതിഭാസമായിരുന്നു. ജനഹൃദയങ്ങളില്‍ ഇന്നും ആ വലിയ കലാകാരന് ജീവിക്കുന്നത് അദ്ദേഹത്തിന്റെ സ്വഭാവ മഹിമകൊണ്ടുകൂടിയാണ്.
പ്രേംനസീര്‍ നിറഞ്ഞുനിന്ന കാലത്ത് മലയാള സിനിമയില്‍ കോടികളുടെ ഒഴുക്കുണ്ടായിരുന്നില്ല. സിനിമ സാധാരണക്കാരന്റെ കലയായിരുന്നു. പ്രേംനസീറെന്ന നടന് ഇതില്‍ ഒരു ഘടകമായിരുന്നു. തീയറ്ററില്‍ രണ്ടു രൂപ നല്കി സാധാരണ ടിക്കറ്റില്‍ കയറുന്നവരെയും പത്തു രൂപ നല്കി ഉയര്‍ന്ന ക്ലാസ്സില്‍ കയറുന്നവരെയും ഒരുപോലെ രസിപ്പിക്കാന്‍ നസീര്‍ സിനിമകള്‍ക്കു കഴിഞ്ഞു. നസീര്‍ സിനിമകളെ കണക്കറ്റ് വിമര്‍ശിച്ചവര്‍ പോലും ആ സിനിമകള്‍ കാണാന്‍ തീയറ്ററിലെത്തി. നായികയുമൊത്തു മരംചുറ്റി പ്രേമിക്കുന്ന നായകനാണ് നസീറെന്നായിരുന്നു ഉയര്‍ന്നുകേട്ട വിമര്‍ശനം. എന്നാല്‍ അത്തരം സിനിമകള്‍ പ്രദര്‍ശന വിജയം നേടി.
നസീറിന്റെ സിനിമകളുടെ അവിഭാജ്യ ഘടകമായിരുന്നു യേശുദാസിന്റെ ശബ്ദത്തിലുള്ള പാട്ടുകള്‍. നസീര്‍ പാടി അഭിനയിക്കുമ്പോള്‍ പാട്ടിലേക്ക് അദ്ദേഹം ഇഴുകിയിറങ്ങിച്ചെന്നു. യേശുദാസ് ഏറ്റവും കൂടുതല്‍ പാടിയത് പ്രേംനസീറിനുവേണ്ടിയാണ്. യേശുദാസിന്റെ ശബ്ദവും നസീറിന്റെ ചുണ്ടും വേറിട്ടു നില്‍ക്കുന്നതായിരുന്നില്ല. പ്രശസ്തമായ പലപാട്ടുകളും ഗന്ധര്‍വ്വന്റെ ശബ്ദത്തിലൂടെ കേള്‍ക്കുമ്പോള്‍ മനസ്സില്‍ ആദ്യമെത്തുന്ന രൂപം പ്രേംനസീറിന്റെതാണ്. 1989 ജനുവരി 16ന് പ്രകൃതി പോലും നിശ്ചലമായി എന്നാണ് അന്ന് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്. അദ്ദേഹം മരിച്ചെന്ന് വിശ്വസിക്കാന്‍ ആര്‍ക്കുമായില്ല. ഗാനഗന്ധര്‍വ്വനും കരയാതിരിക്കാനായില്ല. നസീറിന്റെ ചേതനയറ്റ ശരീരത്തിനുമുന്നില്‍ നിന്ന് തൊഴുകൈകളോടെ അദ്ദേഹം പാടിയപ്പോള്‍ പ്രകൃതിയും തേങ്ങി. ‘ഈ മനോഹര തീരത്തു തരുമോ, ഇനിയൊരു ജന്മം കൂടി…..’
പ്രേംനസീര്‍ കാലത്തിന്റെ അവസാനത്തോടെ മലയാളസിനിമാലോകത്തിന് നഷ്ടമായത് ഒരു അതുല്യപ്രതിഭയെ മാത്രമല്ല, അന്യരോട് കരുതലും സ്നേഹവും കാട്ടിയിരുന്ന നല്ല വ്യക്തിത്വത്തെക്കൂടിയാണ്. പ്രേംനസീറിന് മരണമില്ല. നിത്യഹരിത ജീവിതമാണദ്ദേഹത്തിന്റെത്. നവതിയിലും അദ്ദേഹത്തെ ഓര്‍ക്കാന്‍ കഴിയുന്നത് അതിനാലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: