നാദാപുരം: പാതയോരത്തെ മദ്യവില്പനശാലകള് പൂട്ടിയതോടെ കോഴിക്കോട്, കണ്ണൂര്‍ ജില്ലകള്‍ അതിര്‍ത്തികള്‍ പങ്കിടുന്ന മാഹി പള്ളൂര്‍, പന്തക്കല്‍ എന്നിവിടങ്ങളില്‍ നിന്ന് വന്‍തോതില്‍ ജില്ലയിലേക്ക് മദ്യം കടത്തുന്നു.
പള്ളൂരും, പന്തക്കലും ദേശീയ,സംസ്ഥാനപാതയുടെ പട്ടികയില്‍ ഉള്‍പ്പെടാത്തതിനാല്‍ സുപ്രീം കോടതിയുടെ നിരോധിത മേഖലയില്‍ ഉള്‍പ്പെടുന്നില്ല. ഇതേ തുടര്‍ന്ന് ഇവിടെയുള്ള ബാറുകള്‍ തുറന്നു പ്രവര്‍ത്തിക്കുകയാണ്. കണ്ണൂര്‍, കോഴിക്കോട് ജില്ലയുടെ അതിര്‍ത്തിയോട് തൊട്ടു കിടക്കുന്നതിനാല്‍ ആളുകള്‍ മദ്യം തേടി ഇവിടേക്ക് ഒഴുകുകയാണ്.
പ്രധാന റോഡുകളില്‍ മാത്രമാണ് വാഹന പരിശോധന സാധ്യമാകുന്നത്. ഇതിനിടയില്‍ ഊടുവഴികളിലൂടെ മദ്യക്കടത്ത് വ്യാപകമാവുകയാണ്. വടകര, നാദാപുരം ഓഫീസുകള്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന എക്സൈസ് ഉദ്യോഗസ്ഥര്‍ക്ക് വിശാലമായ അതിര്‍ത്തിക്കുള്ളില്‍ മുഴുവന്‍ സമയ പരിശോധനക്കു സംവിധാനമില്ല. ഈ പഴുതു മുതലെടുത്താണ് മദ്യക്കടത്ത്. വരാനിരിക്കുന്ന വിഷു, ഈസ്റ്റര്‍ തുടങ്ങിയ ആഘോഷ വേളകള്‍ ലക്ഷ്യമിട്ടാണ് മദ്യക്കടത്ത് നടക്കുന്നത്. സുരക്ഷിതമായി ലക്ഷ്യസ്ഥാനത്തെത്തിയാല്‍ നാലും അഞ്ചും ഇരട്ടി ലാഭമാണ് കടത്തുകാര്‍ക്ക് ലഭിക്കുന്നത്.
ഇതേ തുടര്‍ന്ന് മദ്യക്കടത്ത് വരുമാന മാര്‍ഗമായി മാറുകയാണ്. നാദാപുരം പോലീസ് സ്റ്റേഷന് കേന്ദ്രമായി 24 മണിക്കൂര്‍ പ്രവര്‍ത്തിക്കുന്ന കണ്ട്രോള് റൂം സംവിധാനം നിലവിലുണ്ട്. അത്യാധുനിക സംവിധാനമുള്ള പന്ത്രണ്ട് വാഹനവും ഇതില്‍ എസ്ഐ അടക്കം എണ്‍പതോളം പേരും ജോലി ചെയ്യുന്നുണ്ട്.
പുതുതായി 52 പേരെയും എആര്‍ ക്യാമ്പില്‍ നിന്ന് 24 പേരെയും നാദാപുരത്ത് നിയമിച്ചിട്ടുണ്ട്. എന്നാല്‍ ഇവര്‍ക്ക് ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവരെ പിടികൂടാന്‍ കഴിയുന്നില്ല. ഹെല്‍മറ്റ് പരിശോധന മാത്രമായി ഇവരുടെ പ്രവര്‍ത്തനം ചുരുക്കുന്നതാണ് മദ്യക്കടത്തു പോലുള്ള കേസുകള്‍ പിടികൂടാന്‍ കഴിയാത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: