വടകര : പുഴ നികത്തി ഗ്രൗണ്ട് നിര്‍മ്മാണം ,അധികൃതര്‍ക്ക് മൗനം. വടകര നഗരസഭയിലെ കയ്യില്‍ വാര്‍ഡില്‍ പെട്ട കാരാട്ട് പ്രദേശത്ത് പുഴയോട് ചേര്‍ന്നു നില്ക്കുന്ന ഭൂമി നികത്തിയാണ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നത്. പ്രദേശത്തെ ക്ലബിന് വേണ്ടിയാണ് ഗ്രൗണ്ട് നിര്‍മ്മിക്കുന്നത്. മുപ്പത് മീറ്ററോളം നീളത്തിലും അഞ്ച് മീറ്ററോളം വീതിയിലും മണ്ണിട്ടു നികത്തി കഴിഞ്ഞു.
മൂരാട് പുഴയുടെ കാരാട്ട് ഭാഗത്തുള്ള പുറമ്പോക്ക് ഭൂമിയിലാണ് ഗ്രൗണ്ട് നില്‍ക്കുന്നത്. വര്‍ഷങ്ങളായി ഈ സ്ഥലം ക്ലബ്ബ് കളിസ്ഥലമായി ഉപയോഗിച്ചു വരികയാണ്. ഗ്രൗണ്ട് വിപുലീകരിക്കുക എന്ന ഉദ്ദേശത്തോടെയാണ് പുഴ നികത്തുന്നത്. കഴിഞ്ഞ രണ്ട് ദിവസമായി ഇവിടെ പുഴ നികത്തികൊണ്ടിരിക്കയാണ്.
നാല് ടിപ്പറുകളും ജെസി ബിയും മണിക്കുറുകളോളം പ്രവര്‍ത്തിപ്പിച്ചാണ് പുഴയോരം നികത്തുന്നത്. നികത്തല്‍ തുടങ്ങിയിട്ട് ദിവസങ്ങളായെങ്കിലും റവന്യൂ,മുനിസിപ്പല്‍ അധികൃതര്‍ തിരിഞ്ഞു നോക്കിയിട്ടില്ല. നഗരസഭാ അധികൃതരുടെ അറിവോടെയാണ് പുറംപോക്ക് കയ്യേറി മണ്ണിട്ട് നികത്തുന്നതെന്ന് പരാതി ഉയര്‍ന്നിരിക്കയാണ്.
വേനല്‍ കടുത്തിരിക്കെ ജലാശയ സംരക്ഷണ പ്രവര്‍ത്തനങ്ങള്‍ എല്ലാ സ്ഥലത്തും സജീവമായി നടന്നു കൊണ്ടിരിക്കെയാണ്. പുഴയോരം മണ്ണിട്ട് നികത്തി കെട്ടിടം പണിയാനുള്ള നീക്കം അപലപനീയമാണെന്ന് ബിജെപി വടകര മണ്ഡലം പ്രസിഡണ്ട് അഡ്വ. എം. രാജേഷ് പ്രസ്താവനയില്‍ പറഞ്ഞു.
പ്രദേശ വാസികളുടെ പരാതിയില്‍ ബന്ധപ്പെട്ട വകുപ്പ് ഉദ്യോഗസ്ഥര്‍ നടപടി സ്വീകരിച്ചില്ലെങ്കില്‍ ജനകീയ പ്രക്ഷോഭത്തിന് നേതൃത്വം നല്‍കുമെന്നും,കയ്യേറ്റത്തിന് ഒത്താശ ചെയ്തു കൊടുത്ത മുനിസിപ്പല്‍ കൗണ്‍സിലര്‍ രാജിവെക്കണമെന്നും ബിജെപി ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: