ലണ്ടന്‍: ഇംഗ്ലീഷ് പ്രീമിയര്‍ കരുത്തരായ സിറ്റിയെ കീഴടക്കി ചെല്‍സിയുടെ ഗംഭീര തിരിച്ചുവരവ്. കഴിഞ്ഞ ദിവസം ക്രിസ്റ്റല്‍ പാലസിനോട് പരാജയപ്പെട്ട ചെല്‍സി ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ഇന്നലെ മാഞ്ചസ്റ്റര്‍ സിറ്റിയെ കീഴടക്കിയത്. വിജയത്തോടെ ചെല്‍സി കിരീടത്തിലേക്ക് ഒരുപടി കൂടി അടുത്തു. 30 കളികളില്‍ നിന്ന് 72 പോയിന്റാണ് ഒന്നാമതുള്ള ചെല്‍സിക്കുള്ളത്. രണ്ടാമതുള്ള ടോട്ടനത്തേക്കാള്‍ (65 പോയിന്റ്) ഏഴ് പോയിന്റിന്റെ ലീഡാണ് ചെല്‍സിക്കുള്ളത്.
സ്റ്റാംഫോര്‍ഡ് ബ്രിഡ്ജില്‍ നടന്ന പോരാട്ടത്തില്‍ ഈഡന് ഹസാര്‍ഡിന്റെ ഇരട്ട ഗോളുകളാണ് ചെല്‍സിക്ക് വിജയം സമ്മാനിച്ചത്. സിറ്റിയുടെ ആശ്വാസഗോള്‍ നേടിയത് സെര്‍ജിയോ അഗ്യൂറോ. പന്ത് കൈവശം വെക്കുന്നതിലും കൂടുതല്‍ ഷോട്ടുകള്‍ പായിക്കുന്നതിലും ഏറെ മുന്നിട്ടുനിന്നത് മാഞ്ചസ്റ്റര്‍ സിറ്റിയായിരുന്നെങ്കിലും ഫിനിഷിങ്ങിലെ പിഴവുകളും ചെല്‍സി ഗോളി കുര്‍ട്ടോയിസിന്റെ മിന്നുന്ന പ്രകടനവുമാണ് അവര്‍ക്ക് വിജയം നിഷേധിച്ചത്.
കളി തുടങ്ങി പത്താം മിനിറ്റില്‍ തന്നെ ചെല്‍സി ലീഡ് നേടി. സിറ്റി ക്യാപ്റ്റന്‍ വിന്‍സെന്റ് കോംപാനിയെയും ഗോളി വില്ലി കബെല്ലേറേയോയും പരാജയപ്പെടുത്തിയാണ് ബോക്സിനുള്ളില്‍ നിന്നുള്ള ഹസാര്‍ഡിന്റെ ഷോട്ട് വലയില്‍ കയറിയത്. വര്‍ദ്ധിത വീര്യത്തോടെ തിരിച്ചടിച്ച സിറ്റി 26-ാം മിനിറ്റില്‍ അഗ്യൂറോയിലൂടെ സമനില പിടിച്ചു. ചെല്‍സി ഗോള്‍കീപ്പറുടെ പിഴവില്‍ നിന്നായിരുന്നു ഗോള്‍. ബോക്സിലേക്ക് എത്തിയ പന്ത് തിബോട്ട് ഡേവിഡ് സില്‍വയ്ക്ക് നല്‍കിയത് സിറ്റിയുടെ ലെറോയി സാനെയ്ക്കാണ് ലഭിച്ചത്. സാനെയുടെ ഷോട്ട് തിബോട്ട് തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത അഗ്യൂറോ വലചലിപ്പിച്ചു.
എന്നാല്‍ സിറ്റിയുടെ ആശ്വാസത്തിന് ഏതാനും മിനിറ്റുകളുടെ ആയുസാണുണ്ടായിരുന്നത്. പെഡ്രോയോ ബോക്സില്‍ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലക്ഷത്തിലെത്തിച്ച് ഹസാര്‍ഡ് സമനിലപൊട്ടിച്ചു. ഫെര്ണാണ്ടീഞ്ഞോയാണ് പെഡ്രോയെ വീഴ്ത്തിയത്. പെനാല്‍റ്റി കിക്ക് വില്ലി കബെല്ലേറേ തടുത്തെങ്കിലും റീബൗണ്ട് പിടിച്ചെടുത്ത ഹസാര്‍ഡ് ലക്ഷ്യംകാണുകയായിരുന്നു.
മറ്റൊരു മത്സരത്തില്‍ ആഴ്സണലും വിജയവഴിയില്‍ തിരിച്ചെത്തി. വെസ്റ്റ് ഹാം യുണൈറ്റഡിനെ മറുപടിയില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അവര്‍ തകര്‍ത്തത്. മത്സരത്തില്‍ ആധിപത്യം പുലര്‍ത്തിയ ആഴ്സണലിന് പക്ഷേ ആദ്യ പകുതിയില്‍ ഗോള്‍ േനടാന് കഴിഞ്ഞില്ല. പിന്നീട് കളിയുടെ 58-ാം മിനിറ്റില്‍ മെസ്യൂട്ട് ഓസില്‍, 68-ാം മിനിറ്റില്‍ തിയോ വാല്‍ക്കോട്ട്, 83-ാം മിനിറ്റില്‍ ഒളിവര്‍ ഗിറൗഡ് എന്നിവര്‍ ലക്ഷ്യം കണ്ടതോടെ വിജയം ഗണ്ണേഴ്സിനൊപ്പം. 29 കളികളില്‍ നിന്നും 54 പോയിന്റുമായി ആഴ്സണല്‍ അഞ്ചാമത്.
മറ്റൊരു മത്സരത്തില്‍ രണ്ടാമതുള്ള ടോട്ടനം ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്ക് സ്വാന്‍സീ സിറ്റിയെ കീഴടക്കി. ഒരു ഗോളിന് പിന്നിട്ടുനിന്നശേഷമായിരുന്നു ടോട്ടനത്തിന്റെ വിജയം. ആറ് മിനിറ്റിനിടെയാണ് ടോട്ടനം മൂന്നുഗോളുകളും നേടിയത്. കളിയുടെ 11-ാം മിനിറ്റില്‍ റൗട്ലഡ്ജിലൂടെ സ്വാന്‍സീ മുന്നിലെത്തി. കളിയുടെ 87-ാം മിനിറ്റ് വരെ ഈ നിലനിര്‍ത്താനും അവര്‍ക്കു കഴിഞ്ഞു. പിന്നീട് തിരക്കഥ മാറി. തൊട്ടടുത്ത മിനിറ്റില്‍ ഡെലെ അലിയിലൂടെ ടോട്ടനം സമനില കണ്ടെത്തി.
തുടര്‍ന്ന് പരിക്ക് സമയത്തിന്റെ ആദ്യ മിനിറ്റില്‍ സങ് ഹ്യുങ് മിനും നാലാം മിനിറ്റില്‍ എറിക്സണും ലക്ഷ്യം കണ്ടതോടെ വിജയം ടോട്ടനത്തിന് സ്വന്തം. മറ്റൊരു മത്സരത്തില്‍ ലിവര്‍പൂള്‍ സമനിലയില്‍ കുടുങ്ങി. ബേണിമൗത്താണ് 2-2ന് അവരെ പിടിച്ചുകെട്ടിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: