വിളപ്പില്‍: പരാധീനതകളില്‍ നട്ടംതിരിയുന്ന വിളപ്പില്‍ സാമൂഹികാരോഗ്യ കേന്ദ്രം പ്രതീക്ഷയോടെ കാത്തിരുന്ന ആര്‍ദ്രം പദ്ധതിയില്‍ ഇടം നേടിയില്ല. സ്ഥലം എംഎല്‍എയുടെ ശുപാര്‍ശയെ തുടര്‍ന്ന് ആര്‍ദ്രം പദ്ധതിയില്‍ പള്ളിച്ചല്‍ പ്രാഥമിക ആരോഗ്യ കേന്ദ്രത്തെ ഉള്‍പ്പെടുത്തി.
ഡോക്ടറും ജീവനക്കാരും മരുന്നുമില്ലാതെ അടച്ചുപൂട്ടലിന്റെ വക്കില്‍ നില്ക്കുന്ന വിളപ്പില്‍ സിഎച്ച്സിയെ ആര്ദ്രത്തില് പരിഗണിക്കുമെന്ന് സ്ഥലം എംഎല്‍എ ഐ.ബി സതീഷ് പല വേദികളിലും പറഞ്ഞിരുന്നു. തെരഞ്ഞെടുപ്പ് വേളയില്‍ എല്‍ഡിഎഫ് പുറത്തിറക്കിയ പ്രകടന പത്രികയിലും വിളപ്പില്‍ശാല ആശുപത്രിയുടെ വികസനം അക്കമിട്ട് നിരത്തിയിരുന്നു. ഏഴ് പഞ്ചായത്തുകളിലായി എട്ട് പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങളുടേയും നാല് നഗരസഭാ വാര്‍ഡുകളുടേയും ചുമതലയുള്ള വിളപ്പില്‍ സിഎച്ച്സിക്ക് നല്ലകാലം വരുമെന്ന് നാട്ടുകാരും കരുതി. ഒരു നിയോജക മണ്ഡലത്തില്‍ ഒരു ആശുപത്രിയെ ആര്‍ദ്രം പദ്ധതിയിലൂടെ മികവിന്റെ കേന്ദ്രമാക്കുമെന്നതായിരുന്നു സര്‍ക്കാര്‍ പ്രഖ്യാപനം. പദ്ധതിയിലേക്ക് അതാതു മണ്ഡലത്തിലെ എംഎല്‍എമാര്‍ക്ക് ഒരു ആശുപത്രിയെ നിര്‍ദ്ദേശിക്കാം. ഇതനുസരിച്ച് വിളപ്പില്‍ സിഎച്ച്സിക്ക് നറുക്ക് വീഴുമെന്നായിരുന്നു കണക്കുകൂട്ടല്‍. എന്നാല്‍ എംഎല്‍എ രഹസ്യമായി പള്ളിച്ചല്‍ പിഎച്ച്സിയെ പദ്ധതിയിലേക്ക് നിര്‍ദ്ദേശിച്ച് വിളപ്പിലിനെ വെട്ടിമാറ്റുകയായിരുന്നു.
അന്‍പത് വര്‍ഷം മുന്‍പ് ആശുപത്രി സ്ഥാപിക്കുമ്പോള്‍ അനുവദിച്ച ജീവനക്കാരുടെ പട്ടികതന്നെ ഇന്നും നിലനില്‍ക്കുന്ന ആശുപത്രിയാണ് വിളപ്പില്‍ സിഎച്ച്സി. ആകെയുള്ളത് ഒരു മെഡിക്കല്‍ ഓഫീസറും രണ്ട് അസി. സര്ജന്മാരും. ഇതില്‍ രണ്ട് സര്ജന്മാരും മാസങ്ങളായി അവധിയിലാണ്. മെഡിക്കല്‍ ഓഫീസര്‍ മീറ്റിംഗും സന്ദര്‍ശനങ്ങളുമായി ചുറ്റിത്തിരിയുന്നു. ആശുപത്രി ശുചീകരണത്തിന് ജീവനക്കാരില്ല. ആകെയുണ്ടായിരുന്ന ജീവനക്കാരി രണ്ടു വര്‍ഷം മുന്‍പ് സ്ഥാനകയറ്റം കിട്ടിപ്പോയി. പകരം ജീവനക്കാരിയെ ഇതേവരെ നിയമിച്ചിട്ടില്ല. ദിവസേന അഞ്ഞൂറോളം രോഗികള്‍ ചികിത്സ തേടിയെത്തുന്ന ആശുപത്രിയുടെ ദുരവസ്ഥയാണിത്. ആശുപത്രിയെ രക്ഷിക്കണമെന്ന് നാട്ടുകാര്‍ എംഎല്‍എയോട് അപേക്ഷിച്ചപ്പോഴൊക്കെ ആര്‍ദ്രം വരും, എല്ലാം ശരിയാകുമെന്ന മറുപടിയാണ് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: