വാഷിങ്ടണ്‍: കരിമ്പില്‍ നിന്നും ജൈവഡീസല്‍ പുറത്തെടുത്ത് യുഎസ് ഗവേഷക സംഘം. ഇല്ലിനോയി സര്‍വ്വകലാശാലയിലെ എഞ്ചിനിയീറിങ് വിദ്യാര്‍ത്ഥികളാണ് കണ്ടെത്തലിനു പിന്നില്‍. ഇതുകൂടാതെ പ്രത്യേകം വികസിപ്പിച്ച കരിമ്പില്‍ നിന്നും സാധാരണയില്‍ കൂടുതല്‍ പഞ്ചസാരയും എഥനോളും ഉത്പ്പാദിപ്പിക്കാമെന്നും ഇവര്‍ കണ്ടെത്തി.
ബയോകാറ്റലിസ്റ്റ്സ് ആന്‍ഡ് അഗ്രികള്‍ചറല്‍ ബയോടെക്നോളജിയിലാണ് ഇതുസംബന്ധിച്ചുള്ള റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്. കരിമ്പില്‍ നിന്നുള്ള എണ്ണ ഉത്പ്പാദനം കൂടുന്നതിനനുസരിച്ച് പഞ്ചസാരയുടെ ഉത്പ്പാദനവും കുറയുമെന്നാണ് കണക്കുകൂട്ടിയത്. എന്നാല്‍ പഞ്ചസാര ഉത്പ്പാദനത്തില്‍ കുറവ് സംഭവിക്കാതെയാണ് എഞ്ചിനീയറിങ് വിദ്യാര്‍ത്ഥികളുടെ എണ്ണ ഉത്പ്പാദനമെന്ന് ഇല്ലിനോയി ഇന്റഗ്രേറ്റഡ് ബയോ പ്രൊസസിങ് റിസര്‍ച് ലബോറട്ടറി ഡയറക്ടര്‍ വിജയ് സിങ് അറിയിച്ചു. കരിമ്പിന്റെ ഇലയും മറ്റുള്ളവയും പ്രയോജനപ്പെടുത്തിയാണ് എണ്ണ ഉത്പ്പാദനത്തിന് ഉപയോഗിക്കുന്നത്.
കരിമ്പില്‍ നിന്നും 90 ശതമാനം പഞ്ചസാരയും 60 ശതമാനം എണ്ണയും ഉത്പ്പാദിപ്പിക്കാം. കരിമ്പില്‍ നിന്നുമെടുക്കുന്ന ജൂസില്‍ നിന്നും എഥനോള്‍ വേര്‍തിരിച്ചശേഷമാണ് അതില്‍ നിന്നും എണ്ണ പുറത്തെടുക്കുന്നത്. ഇത്തരത്തില്‍ എണ്ണയും, പഞ്ചസാരയും ഉത്പ്പാദിപ്പിക്കുന്ന രീതിയുടെ പേറ്റന്റും വിദ്യാര്‍ത്ഥികള്‍ സ്വന്തമാക്കിയിട്ടുണ്ട്. ഇവര്‍ വികസിപ്പിച്ച കരിമ്പില്‍ നിന്ന് 13 ശതമാനം എണ്ണയാണ് ഉത്പ്പാദിപ്പിക്കുന്നത്. ഇതില്‍ എട്ട് ശതമാനം എണ്ണ ബയോഡീസലായും ഉപയോഗപ്പെടുത്താവുന്നതാണ്. അതായത് ഒരേക്കര്‍ പാടത്തെ കരിമ്പില്‍ നിന്നും 123 ഗാലണ്‍ ബയോഡീസല്‍ ഉണ്ടാക്കാം.
ഇത്തരം എണ്ണകള്‍ ഉപയോഗപ്പെടുത്തി വരികയാണെങ്കില്‍ എണ്ണവില ഗാലണിന് നാല് ഡോളര്‍ എന്ന നിരക്കിലേക്ക് എത്തുമെന്ന് ഇല്ലിനോയി സര്‍വ്വകലാശാല പ്ലാന്റ് ബയോളജി ആന്‍ഡ് ക്രോപ് സയന്‍സസ് പ്രോഫസര്‍ സ്റ്റീഫന്‍ ലോങ് അറിയിച്ചു. ഇവ കാര്‍ഷിക വിളകളില്‍ കൂടി ഉള്‍പ്പെടുത്തുകയാണെങ്കില്‍ 10-15 വര്‍ഷത്തിനുള്ളില്‍ എണ്ണ ഉത്പ്പാദനത്തിലും നമുക്ക് സുരക്ഷിതത്വം ഉറപ്പിക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: