ന്യൂദല്‍ഹി: ചരക്കു സേവന നികുതി ബില്ല് രാജ്യസഭയും പാസാക്കി. ലോക്സഭ കഴിഞ്ഞമാസം പാസാക്കിയ ബില്ലില്‍ ഭേദഗതികള്‍ കൂടാതെയാണ് രാജ്യസഭ പാസാക്കിയത്. ബില്‍ രാഷ്ട്രപതി ഒപ്പുവെയ്ക്കുന്നതോടെ ഏകീകൃത ചരക്കു സേവന നികുതി രാജ്യത്ത് നിലവില്‍ വരും. ജൂലൈ 1 മുതല്‍ ജിഎസ്ടി നടപ്പാക്കാനാണ് കേന്ദ്രതീരുമാനം.
കേന്ദ്രചരക്ക് സേവന നികുതി ബില്‍ 2017, സംയോജിത ചരക്ക് സേവന നികുതി ബില്‍ 2017, ചരക്കു സേവന നികുതി ബില്‍ 2017, കേന്ദ്രഭരണ പ്രദേശങ്ങളിലെ ചരക്കു സേവന നികുതി ബില്‍ 2017 എന്നിവയാണ് ഭരണപക്ഷം ന്യൂനപക്ഷമായ രാജ്യസഭയില്‍ പാസായത്. സംസ്ഥാനങ്ങളിലെ നിയമസഭകള്‍ പാസാക്കുന്ന മുറയ്ക്ക് ജിഎസ്ടി അതാതു സംസ്ഥാനങ്ങളില്‍ പ്രാബല്യത്തില്‍ വരും.
കേന്ദ്രസര്‍ക്കാരിനോ ഏതെങ്കിലും ഒരു വ്യക്തിക്കോ ജിഎസ്ടി പാസായതിന്റെ അംഗീകാരം ആവശ്യമില്ലെന്നും രാജ്യനന്മയ്ക്കും പുരോഗതിക്കും ജിഎസ്ടി തുടക്കമിടുമെന്നും കേന്ദ്രധനമന്ത്രി അരുണ്‍ ജെയ്റ്റ്ലി രാജ്യസഭയില്‍ പറഞ്ഞു. പുതിയ നിയമം നടപ്പാകുന്നതോടെ വിലക്കയറ്റമടക്കമുള്ള മറ്റു പ്രശ്നങ്ങള്‍ക്ക് അവസാനമുണ്ടാകുമെന്നും ജയ്റ്റ്ലി പറഞ്ഞു.
5,12,18,28 എന്നിങ്ങനെ നാല് ശതമാനനിരക്കില്‍ നികുതി ഘടന നടപ്പാക്കിക്കൊണ്ടാണ് ജിഎസ്ടി കൗണ്‍സില്‍ ബില്‍ തയ്യാറാക്കിയത്. രാഷ്ട്രത്തിന്റെ താല്‍പ്പര്യം മുന്‍നിര്‍ത്തി ബില്ലിനെ പിന്തുണച്ച എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും ജയ്റ്റ്ലി നന്ദി പറഞ്ഞു.
മെയ് 17-18 തീയതികള്‍ ശ്രീനഗറില്‍ യോഗം ചേര്‍ന്ന് നിയമങ്ങളിലും നിരക്കുകളിലും ജിഎസ്ടി കൗണ്‍സില്‍ അന്തിമ അംഗീകാരം നല്‍കുമെന്നും ജൂലൈ 1 മുതല്‍ മുന്‍നിശ്ചയപ്രകാരം ജിഎസ്ടി നടപ്പാകുമെന്നും ജയ്റ്റ്ലി രാജ്യസഭയെ അറിയിച്ചു.
ബില്‍ രാജ്യസഭ പാസാക്കിയ ഉടന്‍ ധനമന്ത്രി ജയ്റ്റ്ലി മുന്‍പ്രധാനമന്ത്രി മന്‍മോഹന്‍സിങിനെ സീറ്റിലെത്തി നന്ദി അറിയിച്ചു. ബില്ലില്‍ മാറ്റങ്ങളില്ലാതെ തന്നെ അംഗീകരിക്കണമെന്ന് മന്‍മോഹന്‍സിങ് കോണ്‍ഗ്രസ് എംപിമാരോട് നിര്‍ദ്ദേശിച്ചിരുന്നു. ജയറാം രമേശ് അടക്കം കൊണ്ടുവന്ന ഭേഗഗതികള്‍ ഇതേ തുടര്‍ന്ന് അവതരിപ്പിക്കാതെ ഉപേക്ഷിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: