കൊച്ചി: വേനല്‍ കനത്തതോടെ ജില്ല പകര്‍ച്ച വ്യാധികളുടെ പിടിയില്‍. ശുദ്ധജല ക്ഷാമം രൂക്ഷായതിനാല് മഞ്ഞപ്പിത്തവും വയറിളക്കരോഗങ്ങളുമാണ് ഏറെ അലട്ടുന്നത്. ജനുവരി മുതല്‍ ഫെബ്രുവരി വരെ മാത്രം 4711 പേര്‍ക്കാണ് ജില്ലയില്‍ വയറിളക്ക രോഗങ്ങള്‍ പിടിപെട്ടത്. 56 പേര്‍ക്ക് മഞ്ഞപ്പിത്തവും (ഹെപ്പറ്റൈറ്റിസ് എ) പിടിച്ചു. പകര്‍ച്ച വ്യാധികള്‍ പടര്‍ന്നിട്ടും ശുദ്ധജലം ആവശ്യത്തിന് ലഭ്യമാക്കാന്‍ ഭരണകൂടത്തിന് കഴിയാത്തതാണ് പ്രശ്നങ്ങള്‍ക്ക് കാരണം.
കഴിഞ്ഞ വര്‍ഷം 31,086 പേര്‍ക്കാണ് ജില്ലയില്‍ വയറിളക്കരോഗം പിടിപെട്ടത്. എന്നാല്‍, ഇത്തവണ ഇതിന്റെ ഇരട്ടിയോളം പേര്‍ക്ക് ഈ രോഗം ബാധിച്ചേക്കാമെന്നാണ് ആദ്യരണ്ടുമാസത്തെ കണക്കുകള്‍ സൂചിപ്പിക്കുന്നത്. കഴിഞ്ഞവര്‍ഷം 59 പേര്‍ക്കാണ് മഞ്ഞപ്പിത്തം (ഹെപ്പറ്റൈറ്റിസ് എ) വന്നത്. എന്നാല്‍ ഈ വര്‍ഷം ആദ്യരണ്ടുമാസം തന്നെ 56 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചത് ആരോഗ്യവകുപ്പിനെ ഞെട്ടിച്ചിരിക്കുകയാണ്. വേനല്‍ തുടരുകയും കുടിവെള്ള ക്ഷാമം രൂക്ഷമാകുകയും ചെയ്താല്‍ മഞ്ഞപ്പിത്ത ബാധിതരുടെയും എണ്ണം കുത്തനെ ഉയരും. കൊച്ചി നഗരത്തിലെ ജല അതോറിറ്റിയുടെ ശുദ്ധജല സംഭരണികള്‍ ശുചിയാക്കിയിട്ട് കാല് നൂറ്റാണ്ട് കഴിഞ്ഞതായുള്ള വിവരങ്ങള്‍ അടുത്തിടെയാണ് പുറത്തുവന്നത്. 1992 ല്‍ കുടിവെള്ള സംഭരണികള്‍ വൃത്തിയാക്കിയശേഷം പിന്നീട് ശുചീകരണമൊന്നും നടന്നിട്ടില്ലെന്നാണ് ആരോപണമുയര്‍ന്നത്. പള്ളിമുക്കിലെ പ്രധാന ജലസംഭരണിയെക്കുറിച്ചാണ് ഈ ആരോപണം. ആരോപണമുയര്‍ന്നപ്പോള്‍ത്തന്നെ പരിശോധനകള്‍ക്ക് ശേഷം ശുദ്ധമായ കുടിവെള്ളമാണ് വിതരണം ചെയ്യുന്നതെന്ന വാദവുമായി ജല അതോറിറ്റി രംഗത്തെത്തിയിരുന്നു.
ജലഅതോറിറ്റി വിതരണം ചെയ്യുന്ന വെള്ളത്തെ മാത്രം ആശ്രിയിക്കുന്ന ജില്ലയില്‍ ഇത്രയധികം ആളുകള്‍ക്ക് ചുരുങ്ങിയ കാലയളവില്‍ ജലജന്യരോഗങ്ങള്‍ പിടിപെട്ടതെങ്ങനെ എന്നതിനെക്കുറിച്ച് ആരോഗ്യവകുപ്പും ആശങ്കയിലാണ്. വിഷയത്തില്‍ ജില്ലാഭരണകൂടവും കാര്യമായി ഇടപെടുന്നില്ലെന്നാണ് ആരോപണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: