ലാഹോര്‍: അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് പാക്കിസ്ഥാന് ടെസ്റ്റ് ക്രിക്കറ്റ് ടീം നായകന് മിസ്ബ ഉള് ഹഖ് വിരമിക്കുന്നു. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് പരമ്പരയോടെയാണ് പടിയിറക്കം. ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തില്‍ വിളിച്ചുചേര്‍ത്ത പത്രസമ്മേളനത്തിലാണ് താരം വിരമിക്കല്‍ പ്രഖ്യാപനം നടത്തിയത്. വിരമിക്കാന്‍ തനിക്കുമേല്‍ സമ്മര്‍ദ്ദമില്ല. ആഭ്യന്തര ക്രിക്കറ്റില്‍ തുടര്‍ന്നും കളിക്കുമെന്നും 42 വയസുകാരനായ മിസ്ബ വ്യക്തമാക്കി.
2001 മാര്‍ച്ച് എട്ടിന് ന്യൂസിലന്ഡിനെതിരേ ഒക്ലന്‍ഡിലാണ് മിസ്ബ അന്താരാഷ്ട്ര ടെസ്റ്റ് ക്രിക്കറ്റില്‍ അരങ്ങേറ്റം കുറിക്കുന്നത്. 72 ടെസ്റ്റുകള്‍ കളിച്ച മിസ്ബ 45.84 ശരാശരിയില്‍ 4951 റണ്‍സും എടുത്തിട്ടുണ്ട്.
2010ല്‍ ഇംഗ്ലണ്ടില്‍ നടന്ന മത്സരത്തിനിടെ ഉണ്ടായ ഒത്തുകളി വിവാദത്തിനു ശേഷം മിസ്ബ പാക് ടീമിന്റെ നായകനായി. 19 ടെസ്റ്റുകളുടെ മത്സര പരിചയം മാത്രമുള്ളപ്പോഴാണ് മിസ്ബയെ ക്യാപ്റ്റന്‍ സ്ഥാനം തേടിയെത്തിയത്. മൊത്തം 53 ടെസ്റ്റില്‍ ടീമിനെ നയിച്ച മിസ്ബ 24 ടെസ്റ്റില്‍ ടീമിനെ വിജയത്തിലേക്ക് നയിച്ചു. മിസ്ബയുടെ നായകത്വത്തില്‍ കഴിഞ്ഞവര്‍ഷം പാക്കിസ്ഥാന് ടെസ്റ്റ് റാങ്കില്‍ ഒന്നാം സ്ഥാനത്തേക്ക് എത്തിയിരുന്നു.
2015ലെ ഏകദിന ലോകകപ്പിനു ശേഷം മിസ്ബ ഏകദിന, ട്വന്റി-20 ക്രിക്കറ്റുകളില്‍ നിന്ന് വിരമിച്ചിരുന്നു. ഏകദിനത്തില്‍ 162 മത്സരങ്ങളില്‍ നിന്ന് 5122 റണ്‍സും ട്വന്റി20യില്‍ 39 കളികളില്‍ നിന്നു 788 റണ്‍സുമാണ് മിസ്ബയുടെ സമ്പാദ്യം. കഴിഞ്ഞ ജനുവരിയില്‍ ഓസ്ട്രേലിയക്കെതിരായ പരമ്പരയില്‍ 3-0ന് പരാജയപ്പെട്ടതിന് ശേഷം മിസ്ബ ക്യാപ്റ്റന്‍ സ്ഥാനം ഒഴിയണമെന്ന ആവശ്യം ശക്തമായിരുന്നു.
വിന്‍ഡീസിനെതിരായ മൂന്നു ടെസ്റ്റുകളുടെ പരമ്പരയിലെ ആദ്യ മത്സരം 21ന് ജമൈക്കയില്‍ ആരംഭിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: