സജീഷ് വടമണ്‍
അഞ്ചല്‍: മലമേല്‍ ഇക്കോ ടൂറിസത്തിന് മൂന്ന് കോടി രൂപ പദ്ധതി വിഹിതം അനുവദിച്ച് സര്‍ക്കാര്‍ അനുമതിയായതോടെ വിനോദസഞ്ചാരികള്‍ക്കായി ഒരു കവാടം കൂടി തുറക്കുന്നു. കൊട്ടാരക്കര -ആയൂര്‍ എംസി റോഡില്‍ നിന്നും രണ്ടുകിലോമീറ്റര്‍ ഉള്ളിലായി മലമേല്‍ മൂഴിക്കുന്ന് ശങ്കരനാരായണ ക്ഷേത്രത്തിനോട് ചേര്‍ന്ന വിശാലമായ പാറയാണ് മൂന്നുകോടി പദ്ധതിയില്‍ മുഖം മിനുക്കുന്നത്.
നാടുകാണിപ്പാറ എന്ന ഉയരമുള്ള പാറയടങ്ങിയ പ്രകൃതിരമണീയമായ സ്ഥലവും ഉള്‍പ്പെടെയാണ് ടൂറിസത്തിന് ഏറ്റെടുത്തിരിക്കുന്നത്. അഞ്ചേക്കറോളം വരുന്ന നിരന്ന പാറയും വാനരക്കൂട്ടവും പുരാതന ക്ഷേത്രവും കാണാന്‍ നിരവധി സഞ്ചാരികളാണ് ഇവിടെ എത്താറുള്ളത്. കിഴക്കന്‍ മേഖളയിലെ പ്ധാന തീര്‍ത്ഥാടനകേന്ദ്രമായി വളര്‍ത്താവുന്ന പാറ കാഴ്ചക്കാര്‍ക്ക് മാത്രമായി ഒരുങ്ങുമ്പോള്‍ ക്ഷേത്രസംസ്കൃതിക്ക് കോട്ടം തട്ടുമോ എന്ന ആശങ്കയും ശക്തമാണ്. ഇവിടെ എത്തുന്നവര്‍ക്ക് പ്രാഥമിക ആവശ്യങ്ങള്‍ നിര്‍വ്വഹിക്കുന്നതിനുള്ള സൗകര്യംപോലും ഇതുവരെ ഏര്‍പ്പെടുത്തിയിരുന്നില്ല. വാച്ച് ടവറും ബാത്ത്റൂം സൗകര്യങ്ങളും റോപ് വേയും നിര്‍മ്മിക്കുകയും കാന്റീന്, കഫ്ടീരിയ എന്നീ സൗകര്യങ്ങളുണ്ടാക്കുകയും വേണമെന്ന ആവശ്യം പുതിയ പദ്ധതിയോടെ സാധ്യമാകുമെന്നാണ് പ്രതീക്ഷ. ടിക്കറ്റ്കൗണ്ടര്‍, കളി സ്ഥലം എന്നിവ ഒരുക്കാനാണ് തുടക്കത്തില്‍ ശ്രമിക്കുന്നത്.
മലമേല്‍ പാറക്കൂട്ടത്തിലെ സുന്ദരദൃശ്യങ്ങളും പ്രത്യേക കാലാവസ്ഥയുമാണിവിടുത്തെ ആകര്‍ഷണീയത. തേക്കിന് തോട്ടങ്ങളും ചന്ദനമരക്കൂട്ടങ്ങളും അപൂര്‍വയിനം പക്ഷികളും കാണാന്‍ ആളുകളെത്താറുണ്ട്. ആല്‍ബങ്ങള്‍ക്കും സീരിയലുകള്‍ക്കും ഷൂട്ടിങിനും ഇവിടെ നിരവധി ആളുകള്‍ എത്താറുണ്ട്. വേനല്‍ക്കാലമെത്തുമ്പോള്‍ ദേശാടനപക്ഷികളും ഇവിടെ താവളമാക്കാറുണ്ട്.
ആഫ്രിക്കന്‍ പ്രാവിന്റെ ജനുസിലുള്ള സാന്ഗ്രൂസ് പക്ഷികളെ പ്രജനനത്തിനായി ഇവിടെ എത്തുന്നതായി കണ്ടെത്തിയിട്ടുണ്ട്. മറ്റ് നിരവധി പക്ഷിവര്‍ഗങ്ങളുടേയും ആവാസമേഖലയാണ് മലമേല്‍ പാറക്കൂട്ടം.
ജില്ലാടൂറിസം പ്രൊമോഷന് കൗണ്‍സില്‍ ആണ് ചുമതലയെങ്കിലും നടപ്പാക്കുന്നതെങ്കിലും ഇക്കോ ടൂറിസത്തിന് പദ്ധതി ഏല്‍പ്പിക്കാനാണ് സാധ്യത.
ടൂറിസം പദ്ധതി നടപ്പാക്കുമ്പോള്‍ നൂറ്റാണ്ടുകള്‍ പഴക്കമുള്ള ക്ഷേത്രം അവഗണിക്കപ്പെടുകയാണെന്ന് ആരോപണമുണ്ട്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ അധീനതയിലാണ് ക്ഷേത്രം. ബോര്‍ഡും ക്ഷേത്രത്തെ അവഗണിച്ച മട്ടാണ്. ടൂറിസം പദ്ധതി നടപ്പിലാക്കുമ്പോള്‍ ക്ഷേത്രത്തിന്റെ പരിപാവനതയ്ക്കും ആചാരങ്ങള്‍ക്കും കോട്ടം വരുമെന്നാണ് ഭക്തജനങ്ങളുടെ ആശങ്ക.
പ്രതികരിക്കാൻ ഇവിടെ എഴുതുക: