ശാസ്താംകോട്ട: ചക്കുവള്ളി ക്ഷേത്രഭൂമിയിലെ കയ്യേറ്റമൊഴിപ്പിക്കല്‍ അട്ടിമറിച്ച് ഗുണ്ടാവിളയാട്ടം നടത്തിയ മാര്‍ക്സിസ്റ്റ് നേതാവായ എംപിയെ അറസ്റ്റ് ചെയ്ത് നിയമനടപടിക്ക് വിധേയനാക്കണമെന്ന് ഹിന്ദുഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി.ശശികലടീച്ചര്‍. സമൂഹത്തില്‍ മതസ്പര്‍ധ വളര്‍ത്തി വര്‍ഗീയകലാപത്തിന് ആസൂത്രിതനീക്കം നടത്തിയ പി.സോമപ്രസാദിനെ എംപി സ്ഥാനത്ത് നിന്നും നീക്കാന്‍ ഹിന്ദുഐക്യവേദി നിയമനടപടിക്ക് ഒരുങ്ങുകയാണെന്നും പറഞ്ഞു. ചക്കുവള്ളി പരബ്രഹ്മഭൂമി സംരക്ഷണസമരത്തില്‍ സംസാരിക്കുകയായിരുന്നു ശശികലടീച്ചര്‍.
ചക്കുവള്ളിയില്‍ ക്ഷേത്രഭൂമി കയ്യേറ്റക്കാരെ ഒഴിപ്പിക്കാനുള്ള ഹൈക്കോടതി ഉത്തരവാണ് എംപിയുടെ ഫാസിസത്തിലൂടെ അട്ടിമറിക്കപ്പെട്ടത്. ഇരുമതവിഭാഗങ്ങളെയും തമ്മിലടിപ്പിക്കുകയും അതുവഴി വര്‍ഗീയകലാപം സൃഷ്ടിക്കുകയുമായിരുന്നു മാര്‍ക്സിസ്റ്റ് നിര്‍ദേശപ്രകാരം സോമപ്രസാദിന്റെ ഉദ്ദേശ്യം. ന്യൂനപക്ഷപ്രീണനം എന്ന തുറുപ്പുചീട്ടിറക്കി രാഷ്ട്രീയമുതലെടുത്തു. എന്നാല്‍ ഹിന്ദുഐക്യവേദി അടക്കമുള്ള പ്രദേശത്തെ ഹൈന്ദവസംഘടനകള്‍ ഇതിനെതിരെ സംയമനം പാലിച്ച് ഗാന്ധിയന്‍ സമരത്തിന്റെ മാര്‍ഗം സ്വീകരിച്ചാണ് ഭക്തര്‍ രംഗത്തുവന്നത്. ഇതിനെ ദൗര്‍ബല്യമായി കാണരുതെന്നും ശശികലടീച്ചര്‍ പറഞ്ഞു. 40 വര്‍ഷം മുമ്പ് ഉടലെടുത്ത നിസാരപ്രശ്നം അന്നു പരസ്പരം പറഞ്ഞുതീര്ക്കാവുന്നതായിരുന്നു. അതിനെ പര്‍വതീകരിക്കുകയും കേസും കോടതിയുമായി വന്സാമ്പത്തികനഷ്ടമുണ്ടാക്കി ഈ സ്ഥിതിയില്‍ എത്തിച്ചവരെ ജനം തിരിച്ചറിഞ്ഞുകഴിഞ്ഞു. ഇനിയും ഒഴിഞ്ഞുപോകാന്‍ കൂട്ടാക്കാതെ രാഷ്ട്രീയസ്വാധീനവും തിണ്ണമിടുക്കും കാട്ടാനാണ് ഉദ്ദേശ്യമെങ്കില്‍ എന്തുവില കൊടുത്തും അതിനെ നേരിടുമെന്നും ശശികലടീച്ചര്‍ ഓര്‍മിപ്പിച്ചു. ഇതിന്റെ പേരില്‍ ഉണ്ടാകാവുന്ന അനിഷ്ടസംഭവങ്ങള്‍ക്ക് ഉത്തരവാദി മാര്‍ക്സിസ്റ്റ് നേതാക്കളും എംപിയുമായിരിക്കുമെന്നും ചൂണ്ടിക്കാട്ടി. ഹിന്ദുഐക്യവേദി താലൂക്ക് പ്രസിഡന്റ് ബാബു പണയില്‍ അധ്യക്ഷനായിരുന്നു. സംസ്ഥാനസെക്രട്ടറി തെക്കടം സുദര്ശനന്, ജില്ലാ സെക്രട്ടറി രമേശ്ബാബു, ബിജെപി കുന്നത്തൂര്‍ മണ്ഡലം പ്രസിഡന്റ് ആര്.രാജേന്ദ്രന്‍പിള്ള, ആര്‍എസ്എസ് കൊല്ലം ഗ്രാമജില്ലാ സഹകാര്യവാഹ് ആര്.ബാബുക്കുട്ടന്, ബൗദ്ധിക് പ്രമുഖ് രാജേഷ്, ഐക്യവേദി ജില്ലാ സെക്രട്ടറി രമേശ്ബാബു, ഓച്ചിറ രവികുമാര്‍, ഡോ.ശശിധരന്‍പിള്ള, രാജന് മുതുപിലാക്കാട്, അഡ്വ.സുധീര്‍, സുജിത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: