ന്യൂദല്‍ഹി: അറുപത്തി നാലാമത് ദേശീയ ചലച്ചിത്ര പുരസ്കാരങ്ങള്‍ പ്രഖ്യാപിച്ചു. മഹേഷിന്റെ പ്രതികാരം മികച്ച മലയാള ചിത്രമായി തെരഞ്ഞെടുത്തു. ഇതേ ചിത്രത്തിന്റെ തിരക്കഥ രചിച്ച ശ്യാം പുഷ്കരന് മികച്ച തിരക്കഥാകൃത്തിനുള്ള പുരസ്കാരവും ലഭിച്ചു.
റുസ്തം എന്ന ചിത്രത്തിലെ മികച്ച പ്രകടനത്തിന് അക്ഷയ് കുമാര്‍ മികച്ച നടനുള്ള പുരസ്കാരം നേടി. മിന്നാമിനുങ്ങ് എന്ന ചിത്രത്തിലെ അഭിനയത്തിലൂടെ സുരഭി മികച്ച നടിക്കുള്ള പുരസ്കാരവും നേടി. മുന്തിരിവള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്ന ചിത്രത്തിലെ അഭിനയത്തിന് മോഹന്‍ലാലിന് ജൂറിയുടെ പ്രത്യേക പരാമര്‍ശം ലഭിച്ചു.
സോനം കപൂറിന്റെ മികച്ച പ്രകടനത്തിലൂടെ ശ്രദ്ധേയമായ ചിത്രം നീരജയാണ് മികച്ച ഹിന്ദി ചിത്രം. സിനിമാ സൗഹൃദ സംസ്ഥാനമായി ഉത്തര്‍പ്രദേശിനെയും തെരഞ്ഞെടുത്തു. സംവിധായകന് പ്രിയദര്ശന് അധ്യക്ഷനായ ജൂറിയാണ് പുരസ്ക്കാര നിര്‍ണയം നടത്തിയത്.
വിവിധ ഭാഷകളില്‍ നിന്നായി 380 സിനിമകളാണ് പ്രാഥമിക എന്‍ട്രിയായി സമര്‍പ്പിക്കപ്പെട്ടിരുന്നത്. ഇവയില്‍ നിന്ന് അഞ്ച് പ്രാദേശിക ജൂറികള്‍ ചേര്‍ന്ന് തിരഞ്ഞെടുത്ത ചിത്രങ്ങളായിരുന്നു ദേശീയ ജൂറിക്കുമുന്നിലുണ്ടായിരുന്നത്. മലയാളത്തില്‍ നിന്നും തമിഴില്‍ നിന്നുമായി പതിനഞ്ച് എന്ട്രകളുമുണ്ടായിരുന്നു.
മഹേഷിന്റെ പ്രതികാരം, ഒറ്റയാള്‍ പാത, കമ്മട്ടിപ്പാടം, ഗപ്പി, കാട് പൂക്കുന്ന നേരം, പിന്നെയും, മിന്നാമിനുങ്ങ്, കാംബോജി, മാന്‍ഹോള്‍, മുന്തിരി വള്ളികള്‍ തളിര്‍ക്കുമ്പോള്‍ എന്നീ ചിത്രങ്ങളാണ് കേരളത്തെ പ്രതിനിധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: