ജപ്പാനില്‍നിന്ന് അദ്ദേഹം അമേരിക്കയ്ക്ക് പുറപ്പെട്ടു. കപ്പല്‍ സാന്‍ഫ്രാന്‍സിസ്കോ തുറമുഖത്ത് അടുത്തു. എല്ലാ യാത്രികരും തങ്ങളുടെ പെട്ടിയും സാധനങ്ങളും തയ്യാറാക്കാന്‍ തുടങ്ങി. എല്ലാവരും തിരക്കില്‍. എന്നാല്‍ കാഴ്ചക്ക് അസാധാരണനും തേജസ്വിയുമായ കാവി വസ്ത്രധാരിയായ യുവയോഗി മാത്രം ആ ബഹളത്തിനിടയിലും ശാന്തനായി ഇരിക്കുന്നു. അദ്ദേഹത്തിന്റെ വേഷവും ഭാവവും പ്രകൃതവും എല്ലാം ശ്രദ്ധിച്ച ഡോ. ആല്‍ബര്‍ട്ട് ഹീലര്‍ എന്ന യാത്രക്കാരന് ഔത്സുക്യം അടക്കാനാവാതെ ചോദിച്ചു: ”താങ്കള്‍ ഇത്രയ്ക്ക് ശാന്തനായി എങ്ങനെ ഇരിക്കുന്നു. എന്താ സാധനങ്ങളൊന്നും തയ്യാറാക്കുന്നില്ലേ, ഇവിടെ ഇറങ്ങണ്ടെ?’
സ്വാമിജി ഉത്തരം പറഞ്ഞു: ”ഞാനതെന്നേ തയ്യാറാക്കിക്കഴിഞ്ഞു” ഡോക്ടര്‍ ഹീലര്‍ ചോദിച്ചു: ”കൊള്ളാം, അതെവിടെ,” സ്വാമിജിയുടെ മറുപടി ”അത് അങ്ങയുടെ മുന്നില്‍ ഉണ്ട്-ഈ ശരീരവും അതിനെ പൊതിഞ്ഞ വസ്ത്രങ്ങളുമാണ് എന്റെ ഭാണ്ഡം. ഡോ. ഹീലര്‍: ”അത് സാരമില്ല. പണം കൊടുത്താല്‍ അമേരിക്കയില്‍ എന്തു സാധനവും കിട്ടും. താങ്കള്‍ വേണ്ടത്ര പണം കൊണ്ടുവന്നിട്ടുണ്ടാവുമല്ലേ?”
സ്വാമിജി: ”പണം, അതെന്തിനാണ്? ഞങ്ങള്‍ സന്യാസിമാര്‍ പണം തൊടുകപോലുമില്ല.”
അമ്പരന്നുപോയ ഡോ. ഹീലര്‍ ചോദിച്ചു: ”അപ്പോള്‍ എങ്ങനെ ജീവിക്കും. ഭക്ഷണവും മറ്റും കഴിക്കാന്‍ പണം വേണ്ടേ?”
സ്വാമിജി പറഞ്ഞു: ”ഞാന്‍ ഈശ്വരനില്‍ എല്ലാം അര്‍പ്പിച്ച് അദ്ദേഹത്തിന്റെ പ്രതിരൂപമായി കരുതി എല്ലാ മനുഷ്യരെയും ഒരുപോലെ സ്നേഹിക്കുന്നു. അതായത് ഞാന്‍ എവിടെ പോയാലും എന്റെ ആവശ്യങ്ങള്‍ നിഷ്പ്രയാസം നടക്കും. ദാഹിച്ചാല് ആരെങ്കിലും വെള്ളം തരും. വിശന്നാല്‍ ഭക്ഷണം തരും.”
ഡോ. ഹീലര്‍ ചോദിച്ചു: ”അപ്പോള്‍ അമേരിക്കയിലും അങ്ങനെ ഏതെങ്കിലും ഒരു ബന്ധുകാണുമല്ലോ.”
സ്വാമിജി: കുറേപേരുണ്ട്, അതിലൊരാള്‍ വളരെ അടുത്ത ബന്ധുവാണ്.”
ഡോക്ടര്‍: ”ആരാണദ്ദേഹം, എവിടെയാണ് താമസിക്കുന്നത്.”
സ്വാമിജി: ”സഹോദരാ എനിക്കദ്ദേഹത്തിന്റെ പേരറിയില്ല. എന്നാല്‍ അദ്ദേഹം ഇവിടെയുണ്ട്. എന്റെ നേരെ മുന്നില്‍ എന്നോട് സംസാരിച്ചുകൊണ്ട് നില്‍പ്പുണ്ട്.
ഡോ. ഹീലര്‍ ആഹ്ലാദത്താല്‍ മതിമറന്നുപോയി. ”എന്ത്-അത്ര ഭാഗ്യവാനാണോ ഞാന്‍.”
സ്വാമിജി പറഞ്ഞു: ”അതെ, താങ്കളാണെന്റെ അടുത്ത ബന്ധു.”
പ്രതികരിക്കാൻ ഇവിടെ എഴുതുക: