ആലപ്പുഴ: വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ അക്രമത്തില്‍ യാദൃശ്ചികമായി സംഭവിച്ച കൊലപാതകത്തിന്റെ പേരില്‍ രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിക്കുന്ന സിപിഎമ്മും കോണ്‍ഗ്രസും ഒരേ തൂവല്‍പക്ഷികളാണെന്ന് ബിജെപി ജില്ലാ പ്രസിഡന്റ് കെ. സോമന് പത്രസമ്മേളനത്തില്‍ കുറ്റപ്പെടുത്തി.
എല്ലാ വിഷയങ്ങളിലും സിപിഎമ്മിന് എതിരായ നിലപാട് സ്വീകരിച്ചിരുന്ന സിപിഐയും വയലാറില്‍ വിദ്യാര്‍ത്ഥി മരിച്ചതിന്റെ പേരില്‍ സിപിഎമ്മിനൊപ്പം കൂടിയത് സ്വന്തം കാല്‍ച്ചുവട്ടിലെ മണ്ണ് നഷ്ടപ്പെടുന്നതുമൂലമാണ്. വയലാറില്‍ സിപിഎം ശക്തികേന്ദ്രങ്ങളില്‍ നിന്ന് യുവാക്കളും വിദ്യാര്‍ത്ഥികളും ആര്‍എസ്എസ് പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാവുകയാണ്. ചരിത്രത്തിലാദ്യമായി വയലാറില്‍ ബിജെപിക്ക് പഞ്ചായത്തംഗത്തെ ലഭിക്കുകയും മറ്റൊരു വാര്‍ഡില്‍ കഷ്ടിച്ചു പരാജയപ്പെടുകയുമാണുണ്ടായത്. ഇതാണ് കുപ്രചരണത്തിന് ഇടതു പാര്‍ട്ടികളെ പ്രേരിപ്പിക്കുന്നത്.
രമേശ് ചെന്നിത്തലയെ കുറ്റപ്പെടുത്തുന്ന സിപിഎം നേതാക്കള്‍ക്ക് അദ്ദേഹവുമായി അവിശുദ്ധ ബന്ധമാണുള്ളത്. കലക്കവെള്ളത്തില്‍ മീന്‍ പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമമെന്നും എല്ലാക്കാര്യങ്ങളിലും ഇരു പാര്‍ട്ടികളും ഒത്തുകളിക്കുകയാണെന്നും സോമന് കുറ്റപ്പെടുത്തി. പോലീസ് സ്റ്റേഷനില്‍ കയറി എസ്ഐയെ പോലും ഡിവൈഎഫ്ഐ ജില്ലാ നേതാക്കള്‍ ഭീഷണിപ്പെടുത്തുകയാണ്.
ജില്ലയില്‍ കഴിഞ്ഞ കാലങ്ങളില്‍ നടന്ന ഒരു കൊലപാതക കേസില്‍ പോലും പ്രതികള്‍ ആര്‍എസ്എസ്, ബിജെപി പ്രവര്‍ത്തകരാണെന്ന് പോലീസ് പറഞ്ഞിട്ടില്ല. എന്നിട്ടും ഇടതു വലതു മുന്നണികള്‍ കുപ്രചാരണം നടത്തുകയാണ്. അധികാരത്തിലിരിക്കുന്ന പാര്‍ട്ടി ഹര്‍ത്താല്‍ നടത്തി ജനങ്ങളെ ബന്ദിയാക്കുകയാണ്. ജില്ലയില്‍ കോണ്‍ഗ്രസില്‍ രണ്ടു ഡിസിസി പ്രസിഡന്റുമാരുള്ള അവസ്ഥയാണെന്നും അദ്ദേഹം പറഞ്ഞു. ആലപ്പുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജി. വിനോദ്കുമാര്‍ പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: