ന്യൂദല്‍ഹി: ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയ്ക്ക് നേരേ നടന്ന പോലീസ് നടപടി ലോക്സഭയിലും ചര്‍ച്ചയായി. യുവമോര്‍ച്ച ദേശീയ അധ്യക്ഷ പൂനം മഹാജനാണ് വിഷയം സഭയിലുന്നയിച്ചത്. ഡിജിപിയെ കാണാനെത്തിയ മഹിജയെ വലിച്ചിഴച്ച പോലീസ് നടപടി ഞെട്ടിക്കുന്നതാണെന്ന് പൂനം മഹാജന് പറഞ്ഞു.
ജിഷ്ണു ആത്മഹത്യചെയ്ത വിഷയം പലരും ഇതിനകം സഭയില്‍ ഉന്നയിച്ചതാണെന്നും എന്നാല്‍ സിപിഎമ്മിന്റെ പിന്തുണയോടെ ഭീകരവാദമാണ് കേരളത്തില്‍ നടക്കുന്നതെന്നും പൂനം പറഞ്ഞു. വിദ്യാര്ത്ഥികളെയാവട്ടെ ആര്‍എസ്എസ് പ്രവര്‍ത്തകരെയാവട്ടെ സ്ത്രീകളെയാവട്ടെ സിപിഎമ്മുകാരും പോലീസും അക്രമിക്കുകയാണ്. ഇടതു വിദ്യാര്‍ത്ഥി സംഘടന നമ്മെ അസഹിഷ്ണുതയെപ്പറ്റി പഠിപ്പിക്കാന്‍ ശ്രമിക്കുമ്പോള്‍ സ്വന്തം ഭരണമുള്ള സ്ഥലത്തെന്താണ് നടക്കുന്നതെന്ന് തിരിച്ചറിയണം.
യുവമോര്‍ച്ചയുടെ നേതാക്കളായ പ്രകാശ് ബാബുവിനെയും തിരുവനന്തപുരത്തെ അഭിലാഷിനെയും അതിക്രൂരമായാണ് പോലീസും സിപിഎമ്മുകാരും ചേര്‍ന്ന് മര്‍ദ്ദിച്ചത്. പോലീസില്‍ സിന്‍ഡിക്കേറ്റ് പ്രവര്‍ത്തിക്കുന്നു. ഇടതു സര്‍ക്കാരിനെതിരായ എല്ലാ സമരത്തെയും ഇത്തരത്തിലാണ് അവര്‍ നേരിടുന്നത്.
സമാധാന ചര്‍ച്ചകള്‍ക്ക് ശേഷവും നാലു ബിജെപി പ്രവര്‍ത്തകരെ സിപിഎം കൊലപ്പെടുത്തി. സ്വന്തം പ്രത്യയശാസ്ത്രം മാത്രം മതിയെന്ന ധാര്‍ഷ്ട്യമാണ് കേരളത്തില്‍ നടക്കുന്നത്. വിദ്യാര്‍ത്ഥി സമൂഹത്തിനെതിരെ ഒരു സിന്‍ഡിക്കേറ്റ് പോലെ പ്രവര്‍ത്തിക്കുകയാണ് സിപിഎമ്മും പോലീസും. എംപിമാരുടെ സംഘം കേരളത്തില്‍ പോയി സ്ഥിതിഗതികള്‍ വിലയിരുത്തേണ്ടതുണ്ടെന്നും പൂനം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: