കൊച്ചി: ദേശീയ ഭക്ഷ്യഭദ്രതാ നിയമം പൂര്‍ണ്ണമായും നടപ്പാക്കണമന്ന കേന്ദ്ര സര്‍ക്കാറിന്റെ അന്ത്യശാസനം കേരളത്തിന് ഗുണം ചെയ്തു. നിയമം അനുശാസിക്കുന്ന രീതിയില്‍ മൊത്ത വിതരണക്കാരെയും ഇടനിലക്കാരെയും ഒഴിവാക്കി വിതരണം തുടങ്ങിയതോടെ റേഷന്‍ ഭക്ഷ്യധാന്യങ്ങളുടെ തിരിമറി കുറഞ്ഞു. കൊല്ലം ജില്ലയില്‍ മാത്രം നിയമം നടപ്പാക്കിയപ്പോള്‍ മുന്‍ഗണനേതര (നോണ്‍ പ്രയോറിറ്റി) കാര്‍ഡുടമകള്‍ക്ക് കൂടുതല്‍ വിഹിതം നല്‍കാനുള്ള റേഷന്‍ സാധനങ്ങള്‍ മിച്ചം പിടിക്കാനായി. 13 ജില്ലകളില്‍ക്കൂടി റേഷന്‍ കടകളില്‍ നേരിട്ട് സാധനങ്ങളെത്തുന്നതോടെ തിരിമറിക്ക് പൂര്‍ണമായും അറുതിയാകുമെന്നാണ് പ്രതീക്ഷ.
2013 ലാണ് കേന്ദ്രസര്‍ക്കാര്‍ ദേശീയ ഭക്ഷ്യഭദ്രതാ നിയമം കൊണ്ടുവന്നത്. പാവപ്പെട്ട ഒാരോരുത്തര്‍ക്കും പ്രതിമാസം അഞ്ചു കിലോ ഭക്ഷ്യധാന്യം ഉറപ്പാക്കുന്നതായിരുന്നു നിയമം. മുന്‍ യുഡിഎഫ് സര്‍ക്കാര്‍ നിയമം നടപ്പാക്കാതെ നീട്ടി. എല്‍ഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയപ്പോഴും നിയമം നടപ്പാക്കാതിരിക്കാന്‍ ശ്രമങ്ങള്‍ നടത്തി. നടപ്പാക്കിയില്ലെങ്കില്‍ വിഹിതം കുറയുമെന്ന് എന്‍ഡിഎ സര്‍ക്കാര്‍ മുന്നറിയിപ്പ് നല്കി. കേരളത്തിന് നല്കുന്ന റേഷന്‍ ഭക്ഷ്യധാന്യത്തിന്റെ ഏറിയ പങ്കും കരിഞ്ചന്തയിലേക്കാണ് പോകുന്നതെന്ന ജസ്റ്റിസ് വാധ്വാ കമ്മിഷന് റിപ്പോര്‍ട്ട് പരിഗണിച്ചായിരുന്നു കേന്ദ്രത്തിന്റെ ഈ നീക്കം.
കേന്ദ്രത്തിന്റെ കര്‍ശന നിലപാടിനെ തുടര്‍ന്ന് കഴിഞ്ഞ മാസം മുതല്‍ കൊല്ലം ജില്ലയില്‍ മൊത്തവിതരണക്കാരെ ഒഴിവാക്കി സാധനങ്ങള്‍ റേഷന്‍ കടകളില്‍ നേരിട്ടെത്തിച്ചു തുടങ്ങി. ഇതോടെ, തിരിമറികള്‍ നിലച്ചു. മുന്‍ഗണനാ (പ്രയോറിറ്റി) വിഭാഗങ്ങള്‍ക്ക് ആളൊന്നിന് അഞ്ചുകിലോ ഭക്ഷ്യധാന്യം ലഭിക്കുന്നതിനൊപ്പം നോണ്‍ പ്രയോറിറ്റി (സബ്സിഡി), നോണ്‍ പ്രയോറിറ്റി (നോര്‍മല്‍) വിഭാഗങ്ങള്‍ക്ക് കൂടുതല്‍ അരി കിട്ടും. സംസ്ഥാനത്തെ 1.21 കോടി ആളുകള്‍ക്കാണ് ഇതിന്റെ പ്രയോജനം കിട്ടുക.
നിലവില്‍ നോണ്‍ പ്രയോറിറ്റി (നോര്‍മല്‍) വിഭാഗത്തിന് കാര്‍ഡൊന്നിന് ആറുകിലോ ഭക്ഷ്യധാന്യമാണ് ലഭിക്കുന്നത്. തിരിമറി കുറഞ്ഞതോടെ വരുന്ന മാസം മുതല്‍ ഇത് എട്ടു കിലോ ആകും. നോണ്‍ പ്രയോറിറ്റി (സംസ്ഥാന സബ്സിഡി) വിഭാഗങ്ങള്‍ക്ക് ഇപ്പോള്‍ നല്കുന്ന രണ്ടു കിലോ എന്ന തോത് മൂന്നുമുതല്‍ നാലുകിലോ വരെയാകും. ഇ-പോസ് യന്ത്രങ്ങള്‍ സ്ഥാപിച്ച് വിരലടയാളം സ്വീകരിച്ച് റേഷന്‍ നല്കുന്ന സമ്പ്രദായം കൂടി എല്ലാ ജില്ലകളിലും വരുന്നതോടെ റേഷന്‍ തിരിമറി പൂര്‍ണ്ണമായും തടയാനാകും. കേരളത്തിന് കേന്ദ്രം 14.25ലക്ഷം മെട്രിക് ടണ്‍ ഭക്ഷ്യധാന്യമാണ് ഒരുവര്‍ഷം നല്‍കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: