ഇടുക്കി: വാഗമണ്ണില്‍ മൊട്ടക്കുന്നിടിച്ച് കൂറ്റന്‍ റിസോര്‍ട്ടുകള്‍ നിര്‍മ്മിക്കുന്നു. വാഗമണ്‍ വഴിക്കടവിന് സമീപമാണ് കുന്നിടിച്ച് പരിസ്ഥിതി ദുര്‍ബ്ബല പ്രദേശത്ത് അനധികൃത നിര്‍മ്മാണം നടക്കുന്നത്. കോട്ടയം, ഇടുക്കി ജില്ലകളുടെ അതിര്‍ത്തി പ്രദേശമാണിത്. ഇതിനാല്‍ തന്നെ റവന്യൂ വകുപ്പ് ഉദ്യോഗസ്ഥര്‍ ഈ പ്രദേശത്ത് എത്താറില്ലെന്നാണ് തദ്ദേശവാസികള്‍ പറയുന്നത്.
വാഗമണില്‍ നിന്ന് പാലൊഴുകുംപാറയിലേക്ക് പോകുന്ന വഴിക്ക് റിസോര്‍ട്ട് പൂര്‍ത്തിയായിവരികയാണ്. റോഡ്വക്കില് നിന്ന് നോക്കിയാല്‍ ഈ കെട്ടിട നിര്‍മ്മാണത്തിന്റെ സ്ഥിതി വ്യക്തമാകില്ല. കെട്ടിടത്തിന്റെ മറുഭാഗത്ത് 500 അടി താഴ്ചയുണ്ട്. ടൂറിസ്റ്റുകള്‍ക്ക് വിദൂര കാഴ്ചയൊരുക്കാനാണ് കുന്നിന് മുകളില്‍ റിസോര്‍ട്ട് നിര്‍മ്മിക്കുന്നത്. മുപ്പതോളം തൊഴിലാളികള്‍ ഇവിടെ താമസിച്ചാണ് പണി നടത്തുന്നത്.
പാലാ കിടങ്ങൂര്‍ സ്വദേശിയുടേതാണ് ഈ റിസോര്‍ട്ട്. പാലൊഴുകുംപാറയ്ക്കുള്ള റോഡിന്റെ എതിര്‍ഭാഗത്തെ കുന്ന് ഇടിച്ചും റിസോര്‍ട്ട് നിര്‍മ്മിക്കുന്നുണ്ട്. ഈരാറ്റുപേട്ട സ്വദേശികളാണ് ഇവിടെ നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. ഏക്കര്‍ കണക്കിന് ഭൂമിയില്‍ കുന്നിടിച്ചാണ് നിര്‍മ്മാണ പ്രവര്‍ത്തനം നടത്തുന്നത്. മലനിരയ്ക്ക് കോട്ടം സംഭവിക്കുന്ന ഈ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്കെതിരെ റവന്യൂ വകുപ്പ് ഒരു നടപടിയും സ്വീകരിക്കുന്നില്ല.
പീരുമേട് തഹസീല്‍ദാറുടെ പരിധിയിലാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ അധികവും നടക്കുന്നത്. അനധികൃത നിര്‍മ്മാണങ്ങള്‍ സംബന്ധിച്ച് വിവരങ്ങള്‍ ലഭിച്ചിട്ടില്ലെന്നാണ് പീരുമേട് തഹസീല്‍ദാറും വാഗമണ്‍ വില്ലേജ് ഓഫീസറും ‘ജന്മഭൂമി’യോട് പറഞ്ഞത്. റവന്യൂ വകുപ്പ് അനധികൃത നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് അനുകൂലമായ നിലപാടാണ് സ്വീകരിക്കുന്നതെന്നാണ് വ്യക്തമാകുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: