ചേര്‍പ്പ്: കേരളത്തിലെ ഏറ്റവും വലിയ ദേവമേളയായ ആറാട്ടുപുഴ പൂരം ഇന്ന്. പാണ്ടി, പഞ്ചാരി മേളങ്ങളുടെയുടെ തലയെടുപ്പുള്ള ഗജവീരന്മാരുടെയും പ്രൗഡിയില്‍ പുരുഷാരമെത്തുന്ന പൂരാഘോഷത്തിന് ആറാട്ടുപുഴ ഗ്രാമം ഒരുങ്ങി
ഇന്ന് രാവിലെ പാണികൊട്ടി ശാസ്താവിനെ പിഷാരിക്കല്‍ ക്ഷേത്രത്തില്‍ നിന്ന് തൊട്ടിപ്പാള്‍ ക്ഷേത്രത്തിലേക്ക് എഴുന്നള്ളിക്കും. തൊട്ടിപ്പാള്‍ പൂരം കഴിഞ്ഞാല്‍ ചാത്തക്കുടം ശാസ്താവിനൊപ്പം ഇടവഴിപ്പൂരം. തുടര്‍ന്ന് ചാത്തക്കുടം ശാസ്താവിനൊപ്പം ആറാട്ടുപുഴയിലേക്ക്. വൈകുന്നേരം നാല് മണിയോടെ 15 ഗജവീരന്മാരുടെ അകമ്പടിയോടെ സര്‍വാഭരണ വിഭൂഷിതനായ ശാസ്താവ് പുറത്തേക്കെഴുന്നള്ളും. 250 ലേറെ കലാകാരന്മാര് മാറ്റുരയ്ക്കുന്ന പഞ്ചാരി മേളത്തിന്റെ താളലയം എട്ടു ദിക്കുകളെയും പ്രകമ്പനം കൊള്ളിക്കുമ്പോള്‍ ആറാട്ടുപുഴ മറ്റൊരു ദേവലോകമായി മാറും.
ആറാട്ടുപുഴ ശാസ്താവിന്റെ പാണ്ടി-പഞ്ചാരി മേളങ്ങള്‍ക്ക് പെരുവനം കുട്ടന്മാരാര് നേതൃത്വം നല്‍കും. കൊടകര ശിവരാമന്നായര് കുറുങ്കുഴലിനും കുമ്മത്ത് രാമന്‍കുട്ടിനായര്‍ കൊമ്പിലും, തലോര്‍ പീതാംബരന് വീക്കം ചെണ്ടയിലും, മണിയാംപറമ്പില്‍ മണിനായര് ഇലത്താളത്തിലും സഹപ്രമാണിമാരാകും. ആറാട്ടുപുഴ പൂരത്തിന് പഞ്ചാരിമേളവും, തറക്കല്‍ പൂരത്തിന് പാണ്ടിമേവുമാണ് അരങ്ങേറുക.
ഇന്നാലെ തറയ്ക്കല്‍ പൂരം ദര്‍ശിക്കാന്‍ ആയിരങ്ങളാണ് എത്തിയത്. രാവിലെ പിടിക്കപ്പറമ്പില്‍ എഴുന്നള്ളിയ ആറാട്ടുപുഴ ശാസ്താവ് വടക്കോട്ടു തിരിഞ്ഞ് നിലപാട് നിന്നു. ഈ സമയം ചാത്തക്കുടം ശാസ്താവ് പടിഞ്ഞാട്ട് ദര്‍ശനമായി നിലപാടു നിന്നു. ചേര്‍പ്പും ഊരകവും ഉപചാരം പറഞ്ഞശേഷം ചാത്തക്കുടം ശാസ്താവിന് ഉപചാരം. അത്താഴപൂജക്ക് ശേഷം ഗജവീരന്മാരുടെയും പാണ്ടിമേളത്തിന്റെയും അകമ്പടിയോടെ തെക്കോട്ടഭിമുഖമായി നില്ക്കുമ്പോള്. പടിഞ്ഞാറു നിന്ന് ഊരകത്തമ്മയും തെക്കു നിന്ന് തൊട്ടിപ്പാള്‍ ഭഗവതിയും എഴുന്നള്ളിയെത്തി. പിഷാരിക്കല്‍ കീഴോട്ടുകര മനയ്ക്കല്‍ ഇറക്കിപൂജ. തുടര്‍ന്ന് പിഷാരിക്കല്‍ ക്ഷേത്രത്തിലെത്തി ഇറക്കി എഴുന്നള്ളത്തും നടന്നു. പൂരം കഴിഞ്ഞ് ശാസ്താവ് ഊരകത്തമ്മത്തിരുവടിക്ക് ഉപചാരം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: