തൃശൂര്‍: ജിഷ്ണുപ്രണോയ് കേസില്‍ സാധ്യമായത് എല്ലാം ചെയ്തുവെന്ന സര്‍ക്കാരിന്റേയും പോലീസിന്റെയും അവകാശവാദം തെറ്റ്. കേസിന്റെ ആരംഭം മുതല്‍ പ്രതികള്‍ക്കനുകൂലമായ നിലപാടാണ് പോലീസും സര്‍ക്കാരും സ്വീകരിച്ചത്.
മൂന്നുമാസം പിന്നിട്ടിട്ടും കേസില്‍ കുറ്റപത്രം പോലും സമര്‍പ്പിക്കാത്തത് പ്രതികളെ സംരക്ഷിക്കാന്‍ ലക്ഷ്യമിട്ടാണ്. പോലീസ് ഇതുവരെ കോടതിയില്‍ ഹാജരാക്കിയ രേഖകളിലോ കേസ് ഡയറിയിലോ പ്രതികള്‍ക്കെതിരെ വ്യക്തമായ ഒരു പരാമര്‍ശവുമില്ല. ജിഷ്ണു മര്‍ദ്ദനത്തിനിരയായി എന്നു തെളിയിക്കാനാവശ്യമായ തെളിവുകളും പോലീസ് ശേഖരിച്ചിട്ടില്ല. കോളേജ് മാനേജ്മെന്റിന്റെ ഭാഗത്തുനിന്ന് ഭീഷണി ഉള്ളതായി വ്യക്തമാക്കുന്ന മൊബൈല്‍ ഫോണ്‍ സംഭാഷണവും വാട്സപ്പ് സന്ദേശവും പുറത്തുവന്നുവെങ്കിലും ഇതിന്റെ തുടരന്വേഷണം പോലീസ് നടത്തിയിട്ടില്ല.
കൃഷ്ണദാസ് ഉള്‍പ്പടെയുള്ള പ്രതികള്‍ക്കെതിരെ വ്യക്തമായ രേഖകള്‍ ഹാജരാക്കാത്തതുകൊണ്ടാണ് മുന്‍കൂര്‍ ജാമ്യം ലഭിച്ചത്. കൊലക്കുറ്റം ചുമത്താനുള്ള തെളിവുകള്‍ പോലീസിന്റെ കേസ് ഡയറികളിലോ റിപ്പോര്‍ട്ടുകളിലോ ഇല്ലെന്നാണ് ഹോക്കോടതി നിരീക്ഷണം. മരണം സംഭവിക്കുന്നതിന് അരമണിക്കൂര്‍ മുമ്പ് ജിഷ്ണു ക്രൂരമായ മര്‍ദ്ദനത്തിനിരയായിട്ടുണ്ടെന്ന് പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. മൂക്കിലും ശരീരത്തിലെ പലയിടത്തും മുറിവുകളില്‍ രക്തം കണ്ടെത്തിയിരുന്നു. ആദ്യഘട്ടത്തില്‍ ഈ മുറിവുകള്‍ മൂടിവെക്കാനുള്ള ശ്രമമാണ് പോലീസ് നടത്തിയത്. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് പുറത്തുവന്നശേഷവും ഇതില്‍ കാര്യമായ അന്വേഷണം നടന്നിട്ടില്ല. മര്‍ദ്ദനം നടന്നതായി സംശയിക്കുന്നു എന്ന നിലപാടിലാണ് പോലീസ്. മര്‍ദ്ദിച്ചതായി പറയുന്ന വൈസ് പ്രിന്‍സിപ്പാള്‍ ശക്തിവേല്‍, അധ്യാപകനായ സി.വി. പ്രവീണ്‍, ജീവനക്കാരായ വിനോദ് എന്നിവര്‍ ഇപ്പോഴും ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. സംഭവം നടന്ന് ആദ്യ രണ്ടുമാസക്കാലവും ഇവര്‍ കോളേജ് കാമ്പസില്‍ സജീവമായിരുന്നു.
ഇപ്പോഴും ഒളിവില്‍ കഴിഞ്ഞ് മുന്‍കൂര്‍ ജാമ്യം നേടാനുള്ള ശ്രമമാണ് പ്രതികള്‍ നടത്തുന്നത്. കേസില്‍ രണ്ടാംപ്രതിയായ പിആര്‍ഒ സഞ്ജിത്ത് വിശ്വനാഥന് 84-ാം ദിവസമാണ് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ഇക്കാലമത്രയും പുറത്ത് വിലസിയിരുന്ന ഇയാളെ പിടികൂടാന്‍ പോലീസ് തയ്യാറായില്ല. ജാമ്യം അനുവദിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ദിവസം ഇയാളെ വിളിച്ചുവരുത്തി അറസ്റ്റ് രേഖപ്പെടുത്തി വിട്ടയച്ചു. പ്രതികളും പോലീസും സര്‍ക്കാരും തമ്മിലുള്ള ഒത്തുകളി വെളിവാക്കുന്നതാണിത്. മുന്‍മന്ത്രി കെ.പി. വിശ്വനാഥന്റെ മകനാണ് സഞ്ജിത്ത് വിശ്വനാഥന്.
പ്രതികളെ അറസ്റ്റ് ചെയ്യണമെന്നാവശ്യപ്പെട്ട് ഇതിനുമുമ്പ് രണ്ടുവട്ടം ജിഷ്ണുവിന്റെ കുടുംബം സമരത്തിന് തയ്യാറായിരുന്നു. ആദ്യം പ്രതികളുടെ സ്വത്ത് കണ്ടുകെട്ടുമെന്ന് അറിയിച്ചതിനെത്തുടര്‍ന്ന് പിന്മാറുകയായിരുന്നു. എന്നാല്‍ സര്‍ക്കാരും പോലീസും ഇക്കാര്യത്തില്‍ ഒരുനടപടിയും കൈക്കൊണ്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: