പത്തനംതിട്ട: ശബരിമല ക്ഷേത്രത്തിലെ പുതിയ സ്വര്‍ണ്ണക്കൊടിമരത്തിനുള്ള ആധാരശില സ്ഥാപിച്ചു. ഇന്നലെ രാവിലെ 10.45 നും 12 നും മധ്യേയുള്ള മുഹൂര്‍ത്തത്തില്‍ തന്ത്രി കണ്ഠരര് രാജീവരുടെ മുഖ്യകാര്‍മികത്വത്തിലും മേല്‍ശാന്തി ടി.എം. ഉണ്ണികൃഷ്ണന് നമ്പൂതിരിയുടെ സഹകാര്‍മികത്വത്തിലുമാണ് ചടങ്ങുകള്‍ നടന്നത്.
രാവിലെ അയ്യപ്പഭക്തര്‍ സമര്‍പ്പിച്ച സ്വര്‍ണ്ണനാണയങ്ങള്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പ്രയാര്‍ ഗോപാലകൃഷ്ണന് ആധാരശിലയുടെ മധ്യത്തില്‍ സ്ഥാപിച്ചു. തുടര്‍ന്ന് ഭക്തജനങ്ങള്‍ കാണിക്കയായ് സമര്‍പ്പിച്ച നാണയ ത്തുട്ടുകള്‍ മൂന്ന് കുടങ്ങളിലാക്കി ദേവസ്വം ബോര്‍ഡ് മെമ്പര്‍മാരും ഉദ്യോഗസ്ഥരും ചേര്‍ന്ന് ആധാരശിലയ്ക്ക് ചുറ്റും സ്ഥാപിച്ചു.
ആധാര ശിലാസ്ഥാപന ചടങ്ങുകള്‍ ആരംഭിക്കുന്നതിനു മുമ്പ് സ്വര്‍ണ്ണക്കൊടിമരം സ്പോണ്സര് ചെയ്ത ഹൈദരാബാദ് ആസ്ഥാനമായുള്ള ഫിനിക്സ് കമ്പിനിയുടെ ഉടമകളായ രാമേഷ് ചുക്കാപ്പള്ളിയും അവിനാഷ് ചുക്കാപ്പള്ളിയും ചേര്‍ന്ന് ധ്വജ നിര്‍മ്മാണത്തിനാവശ്യമായ സ്വര്‍ണ്ണക്കട്ടികള്‍ പൂജിക്കാനായി തന്ത്രിക്ക് നല്കി. തന്ത്രി കണ്ഠരര് രാജീവരര് ഇവ പൂജിച്ച് നല്കിയ ശേഷമാണ് ശിലാസ്ഥാപന ചടങ്ങുകള്‍ ആരംഭിച്ചത്.
ദേവസ്വം ബോര്‍ഡ് അംഗങ്ങളായ അജയ് തറയില്‍, കെ.രാഘവന് ദേവസ്വം കമ്മീഷണര്‍ സി. പി. രാമരാജ പ്രേമപ്രസാദ്, ചീഫ് എഞ്ചിനീയര്‍ ജി. മുരളീകൃഷ്ണന്, തിരുവാഭരണ കമ്മീഷണര്‍ പാര്‍വതി, ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ മനോജ്, എക്സിക്യൂട്ടീവ് ഓഫീസര്‍ രവിശങ്കര്‍, മാളികപ്പുറം മേല്‍ശാന്തി മനു നമ്പൂതിരി തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: