കാഞ്ഞങ്ങാട്: കനത്ത മഴയില്‍ റെയില്‍വേ പാളത്തില്‍ കുഴി രൂപപ്പെട്ടു. ട്രാക്ക്മാന്റെ സമയോചിതമായ ഇടപെടലിനെ തുടര്‍ന്ന് മലബാര്‍ എക്സ്പ്രസ് തലനാരിഴക്ക് അപകടത്തില്‍ നിന്ന് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ എട്ടരയോടെ കാഞ്ഞങ്ങാട് ബേക്കല്‍ ഫോര്‍ട്ട് റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയില്‍ ചിത്താരി ആമത്തോടിലാണ് പടിഞ്ഞാറ് ഭാഗത്തെപാളത്തില് ഗര്‍ത്തം പ്രത്യക്ഷപ്പെട്ടത്.
പാളം പരിശോധിക്കുന്നതിനിടയില്‍ ട്രാക്ക്മാന് വിജയിയാണ് കുഴി കണ്ടത്. തിരുവനന്തപുരം-മംഗളൂരു മലബാര്‍ എക്സ്പ്രസ് ഈ ട്രാക്കിലൂടെ എത്താന്‍ നിമിഷങ്ങള്‍ മാത്രം ബാക്കിയിരിക്കെയാണ് അപകടം വിജയിയുടെ ശ്രദ്ധയില്‍പെട്ടത്. വിജയിപാളത്തിലൂടെ ഓടി കൈയില്‍ കരുതിയിരുന്ന ഡിറ്റനേറ്റര്‍ പൊട്ടിച്ച് സ്ഫോടനവും പുകയും ഉണ്ടാക്കി ലോക്കോ പൈലറ്റിന് സൂചന നല്‍കുകയായിരുന്നു. അപകടം മണത്തറിഞ്ഞ ലോക്കോ പൈലറ്റ് കുഴി പ്രത്യക്ഷപ്പെട്ട സ്ഥലത്തുനിന്നും 700 മീറ്റര്‍ അകലെ തീവണ്ടി നിര്‍ത്തിയിട്ടു.
വിവരമറിഞ്ഞ റെയില്‍വേ എഞ്ചിനീയര്‍ രഞ്ജിത്ത്, റെയില്‍വേ ഉദ്യോഗസ്ഥന് ഗോപാലകൃഷ്ണ എന്നിവരുടെ നേതൃത്വത്തില്‍ ജീവനക്കാരും സംഭവസ്ഥലത്ത് എത്തി. ഒരു മീറ്റര്‍ ആഴത്തിലുള്ള കുഴിയാണ് പാളത്തില്‍ ഉണ്ടായിരുന്നത്. പാളം താഴ്ന്ന നിലയിലും കണ്ടെത്തി. കുഴി കണ്ടെത്താന്‍ കഴിയാത്ത സാഹചര്യത്തില്‍ മലബാര്‍ നല്ല വേഗതയില്‍ പോയിരുന്നുവെങ്കില്‍ വന്‍ ദുരന്തം സംഭവിക്കുമായിരുന്നുവെന്നാണ് റെയില്‍വേ അധികൃതര്‍ പറയുന്നത്.
മലബാര്‍ കടന്നുപോകുന്നതിന് മുമ്പ് മാവേലി എക്സ്പ്രസ് ഉള്‍പ്പെടെ മൂന്നിലേറെ തീവണ്ടികള്‍ ഇതുവഴി കടന്നുപോയിരുന്നു. പുലര്‍ച്ചെയുണ്ടായ കനത്ത മഴയില്‍ പാളത്തിനടിയിലെ മണ്ണ് താഴ്ന്നിരിക്കാമെന്നും ഏതാനും വണ്ടികള്‍ കടന്നുപോയപ്പോള്‍ പ്രകമ്പനം മൂലം ഗര്‍ത്തം വലുതായിരിക്കാമെന്നുമാണ് നിഗമനം. സ്ഥലത്തെത്തിയ റെയില്‍വേ ജീവനക്കാര്‍ നാട്ടുകാരുടെ സഹായത്തോടെ രണ്ടര മണിക്കൂര്‍ നേരത്തെ പരിശ്രമത്തിനൊടുവില്‍ പൂഴിയും ജല്ലിയും നിറച്ച് കുഴി നികത്തി പാളം ശരിയാക്കുകയായിരുന്നു. 10.15 ഓടെ മലബാര്‍ എക്സ്പ്രസ ഉള്‍പ്പെടെ മൂന്ന് വണ്ടികള്‍ കടന്നു പോയി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: