കൊടുങ്ങൂര്‍: ഒരു ദേശത്തെ ജനങ്ങള്‍ ഒന്നടങ്കം കാത്തിരുന്ന ഐവര്കളിയെന്ന അനുഷ്ഠാനം കൊടുങ്ങൂര്‍ ദേവീക്ഷേത്രത്തിലെ കളിത്തട്ടില്‍ 36 വര്‍ഷങ്ങള്‍ക്കു ശേഷം പുനര്‍ജനിച്ചു. കേട്ടറിഞ്ഞ പുതു തലമുറയും കണ്ടറിഞ്ഞ പഴയ തലമുറയും ഒരേ ആകാംഷയോടെ കൊടുങ്ങൂര്‍ ദേവീ ക്ഷേത്രത്തിലെ കളിത്തട്ടിനു ചുറ്റും എത്തിയിരുന്നു.കൊമ്പുകുത്തി ഐവര്‍കളി സംഘമാണ് നാളുകള്‍ക്കു ശേഷം കൊടുങ്ങൂരിലെ കളിത്തട്ടില്‍ ചുവടുവച്ചത്.
വേഷംകൊണ്ടും ചുവടുകള്‍കൊണ്ടും കളിരിപ്പയട്ടിനെ അനുസ്മരിപ്പിക്കുന്നതായിരുന്നു ഐവര്‍കളി തറ്റുടുത്തു അതിനുമേല്‍ പട്ടുചുറ്റി ഭസ്മവും പൂവും ചൂടിയാണ് 10 പേരുള്ള സംഘം ചുവടുവച്ചത്. അകമ്പടിക്ക് ശംഖും ചെണ്ടയും ഇലത്താളവും. നടുവില്‍ കത്തിച്ച വിളക്കിന് മുന്നില്‍ ദേവി സ്തുതികള്‍ ഉരുവിട്ടാണ് അവര്‍ ചുവടുവെച്ചത്. കാളി ഭക്തനായ കര്‍ണനെ പാണ്ഡവര്‍ വധിച്ചതരിഞ്ഞ് രൗദ്ര വേഷം പൂണ്ട് പാണ്ഡവരെ നിഗ്രഹിക്കാന്‍ പുറപ്പെട്ട ഭദ്രകാളിയെ തൃപ്തിപ്പെടുത്താന്‍ പാണ്ഡവര്‍ക്ക് ശ്രീകൃഷ്ണന് ഉപദേശിച്ചു കൊടുത്തതാണ് ഈ അനുഷ്ഠാനമെന്നാണ് ഐതീഹ്യം..
ഗംഗാധരന് വെളിച്ചപ്പാടിന്റെ നേതൃത്വത്തില്‍ ഉള്ള സംഘം ഒരു വര്‍ഷം നീണ്ട ചിട്ടയായ ഒരുക്കങ്ങള്‍ക്ക് ശേഷമാണ് ഐവര്‍കളിയുടെ ചുവടുകളെടുത്തത്. മനപ്പാഠമാക്കിയ ദേവിസ്തുതികള്‍ 10 പേരും ഒരേ താളത്തില്‍ ചൊല്ലിയാടി. ഇടയ്ക്ക് ചെത്തിയൊരുക്കിയ കോലുകള്‍ ഉപയോഗിച്ച് ചടുലവേഗത്തില്‍ ചുവടുകള്‍ വച്ചപ്പോള്‍ കാഴ്ചക്കാര്‍ അമ്പരന്നു. അത്രമേല്‍ കയ്യടക്കവും മെയ്വഴക്കവും 10 പേര്‍ക്കുമുണ്ടായിരുന്നു.
മുന്‍കാലത്ത് ക്ഷേത്രത്തിലെ ഉത്സവത്തിന്റെ ഉത്രം നാളിലായിരുന്നു ഐവര്‍കളി അരങ്ങേറിയിരുന്നത്. വരും വര്‍ഷങ്ങളില്‍ ഇത് മുടങ്ങാതെ സംഘടിപ്പിക്കാനുള്ള ഒരുക്കത്തിലാണ് ക്ഷേത്ര ഉപദേശകസമിതി. അങ്ങനെ വര്‍ഷങ്ങള്‍ക്കു മുന്‍പ് നിന്നുപോയ ഐവര്കളിയെ ആവേശത്തോടെ ജനങ്ങള്‍ നെഞ്ചേറ്റി . ചടുല താളങ്ങളും ദേവീ സ്തുതികളും മനസ്സിലേറ്റിയാണ് അവര്‍ കളിത്തട്ട് തറയോടു വിടപറഞ്ഞത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: