കൊച്ചി: കേരളത്തില്‍ ഫാമിലി ആന്‍ഡ് പൊളിറ്റിക്കല്‍ പെന്ഷന് സ്കീം ബാധകമായ രാജകുടുംബാംഗങ്ങളുടെ പെന്ഷന് തുക ഏകീകരിച്ച് ആറുമാസത്തിനുള്ളില്‍ ഉത്തരവിറക്കാന്‍ ഹൈക്കോടതി സര്‍ക്കാരിനു നിര്‍ദേശം നല്കി. പെന്ഷന് തുകയിലെ വിവേചനത്തിനെതിരെ ചെങ്ങളം തെക്കേടത്ത് കോവിലകാംഗമായ ബിഎല്‍ കേരള വര്‍മ്മ തമ്പാന് ഉള്‍പ്പടെ 55 പേര് നല്കിയ ഹര്‍ജിയിലാണ് സിംഗിള്‍ ബെഞ്ചിന്റെ ഉത്തരവ്.
1949 ന് മുമ്പ് ജനിച്ച രാജകുടുംബാംഗങ്ങള്‍ക്കാണ് സര്‍ക്കാര്‍ പെന്ഷന് നല്‍കുന്നത്. 600 രൂപയായിരുന്ന തുക പിന്നീട് 1000 രൂപയാക്കി . എന്നാല്‍ 2011 ല്‍ രാജ കുടുംബാംഗമായ കോട്ടയം ഞാവക്കാട്ട് മീനച്ചില്‍ കുടുംബാംഗങ്ങള്‍ക്ക് പെന്ഷന് തുക സര്‍ക്കാര്‍ 3000 രൂപയാക്കി. ഇതില്‍ വിവേചനമുണ്ടെന്ന് ചൂണ്ടിക്കാട്ടി ഹര്‍ജിക്കാര്‍ നേരത്തെ ഹൈക്കോടതിയെ സമീപിച്ചിരുന്നു. വിവേചനമുണ്ടെന്ന് വിലയിരുത്തിയ ഹൈക്കോടതി ഇതു പരിഹരിക്കാന്‍ സര്‍ക്കാരിനെ സമീപിക്കാന്‍ ഹര്‍ജിക്കാര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു.
എന്നാല്‍ ഇതനുസരിച്ച് നല്കിയ നിവേദനം സര്‍ക്കാര്‍ തള്ളി. സാമ്പത്തിക പ്രതിസന്ധി ഉള്ളതിനാല്‍ പെന്ഷന് തുക വര്‍ദ്ധിപ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് നിവേദനം തള്ളിയത്. ഇതിനെതിരെ നല്കിയ ഹര്‍ജിയാണ് സിംഗിള്‍ബെഞ്ച് പരിഗണിച്ചത്. പെന്ഷന് തുകയില്‍ വിവേചനമുണ്ടെന്ന് നേരത്തെ കോടതി പറഞ്ഞിട്ടും ഇക്കാര്യത്തില്‍ ഏകീകൃത നിലപാട് ഉണ്ടായില്ല. പെന്ഷന് അര്‍ഹതയുള്ളവരുടെ എണ്ണം വര്‍ഷം തോറും കുറഞ്ഞു വരികയാണ്. ഹര്‍ജിക്കാരില്‍ പലരും ഇപ്പോള്‍ ജീവിച്ചിരിപ്പില്ല. ഈ സാഹചര്യത്തില്‍ നിവേദനം തള്ളിയ സര്‍ക്കാര്‍ ഉത്തരവ് റദ്ദാക്കുകയാണെന്ന് ഹൈക്കോടതി വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: