തിരുവനന്തപുരം: കേരള സര്‍വകലാശാല സ്റ്റുഡന്റസ് സര്‍വീസ് ഡയറക്ടര്‍ ഡോ. റ്റി. വിജയലക്ഷ്മിയെ കൈയേറ്റം ചെയ്ത സംഭവത്തില്‍ എ.എ.റഹിമിനും യൂണിയന്ഭാരവാഹികള്ക്കുമെതിരെ ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസെടുത്തു. കേരള സര്‍വകലാശാല യുവജനോത്സവത്തിന്റെ നടത്തിപ്പിനുള്ള അവസാന ഗഡുവായ ഏഴ് ലക്ഷം രൂപ ചട്ടവിരുദ്ധമായി അനുവദിക്കാത്തതിന്റെ പേരിലാണ് എസ്എഫ്ഐ യൂണിയന്റെയും അഡ്വ.എ.എ.റഹിമിന്റെയും നേതൃത്വത്തില്‍ ആക്രമണം നടന്നത്.
സിന്‍ഡിക്കേറ്റ് അംഗം എ.എ.റഹിം, സര്‍വ്വകലാശാല യൂണിയന് ചെയര്‍പേഴ്സണ്‍ അഷിത, സെക്രട്ടറി അമല്‍, എസ്എഫ്ഐ ജില്ലാ സെക്രട്ടറി പ്രതിന് സാജ് കൃഷ്ണ എന്നിവര്‍ക്കും കണ്ടാലാറിയാവുന്ന 200 എസ്എഫ്ഐ പ്രവര്‍ത്തകര്‍ക്കെതിരെയുമാണ് കന്റോണ്‍മെന്റ് പോലീസ് കേസെടുത്തിരിക്കുന്നത്. ഔദ്യോഗിക കൃത്യ നിര്‍വ്വഹണം തടസ്സപ്പെടുത്തല്‍, വധഭീഷണി, ആയുധം കൊണ്ട് ആക്രമിക്കുക, തടഞ്ഞുവയക്കുക, തുടങ്ങിയ ഏഴോളം വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. ഈമാസം നാലിന് ആണ് കേസെടുത്തിരിക്കുന്നത്. എന്നാല്‍ ഇതുവരെയും പ്രതികളില്‍ ആരെയും പോലീസ് അറസ്റ്റ് ചെയ്തിട്ടില്ല.
സംഭവം നടന്ന 30 ന് തന്നെ ഡോ.വിജലക്ഷ്മി പരാതി നല്‍കിയിരുന്നെങ്കിലും പോലീസ് നടപടി സ്വീകരിച്ചില്ല. ഏപ്രില്‍ 3 ന് ഡിജിപിക്ക് പരാതി നല്കി. അതിലും നപടി ഉണ്ടാകാത്തതിനെ തുടര്‍ന്ന് ഗവര്‍ണ്ണര്‍ക്ക് പരാതി നല്കി. ഗവര്‍ണ്ണര്‍ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതോടെയാണ് കേസെടുത്തതെന്നാണ് വിവരം. ഇതേ വിഷയത്തില്‍ മുനുഷ്യാവകാശ കമ്മീഷനും അന്വേഷണത്തിന് ഉത്തരവിട്ടിട്ടുണ്ട്. മെയ് നാലിന് റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദ്ദേശം നല്‍കിയിട്ടുള്ളത്.
എ.എ.റഹിമിന്റെ വധഭീഷണി ഉള്ളതിനാല്‍ ഓഫീസിലെത്താതിരുന്ന വൈസ് ചാന്‍സിലര്‍ ഇന്നലെ ഓഫീസിലെത്തി. വിസി എത്താത്തതിനാല്‍ സര്‍വ്വകലാശാല സ്തംഭനത്തിലായിരുന്നു. 1231 സര്‍ട്ടിഫിക്കറ്റുകളാണ് ഇന്നലെ ഡിജിറ്റല്‍ സിഗ്നേച്ചര്‍ രേഖപ്പെടുത്തിയശേഷം വിദ്യാര്‍ത്ഥികള്‍ക്ക് നല്‍കിയത്. ഏപ്രില്‍ 1 ന് മാറ്റിവച്ച അക്കാദമിക് കൗണ്‍സില്‍ ഏപ്രില്‍ 15 ന് ചേരാനും തീരുമാനിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: