ന്യൂദല്‍ഹി: കേരളത്തിലെ പോലീസ് മേധാവി ലോക്നാഥ് ബെഹ്റക്ക് ദേശീയ വനിതാ കമ്മീഷന്റെ രൂക്ഷ വിമര്‍ശനം. നടിയെ ആക്രമിച്ച സംഭവത്തില്‍ നേരിട്ടു ഹാജരാകാനുള്ള നിര്‍ദേശം ഡിജിപി തള്ളിക്കളഞ്ഞതില്‍ കമ്മീഷന് കടുത്ത അതൃപ്തി പ്രകടിപ്പിച്ചു. ദുരൂഹ സാഹചര്യത്തില്‍ മരിച്ച ജിഷ്ണു പ്രണോയിയുടെ അമ്മ മഹിജയെ പോലീസ് മര്‍ദിച്ച സംഭവത്തിലും ഡിജിപി വിശദീകരണം നല്‍കേണ്ടി വരുമെന്നും കമ്മീഷന്.
ബെഹ്റയെ നീക്കാന്‍ മാര്‍ഗങ്ങള്‍ ആരായണമെന്ന് സിപിഎം കേന്ദ്ര കമ്മറ്റി സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടതിനു പിന്നാലെയാണ് ദേശീയ വനിതാ കമ്മീഷന്റെ കടുത്ത നിലപാടും. ഇതോടെ ബെഹ്റയുടെ നില പരുങ്ങലിലാവുകയാണ്. മഹിജയ്ക്ക് നേരേ ഡിജിപി ഓഫീസിന് മുന്നില്‍ പോലീസ് നടത്തിയ അതിക്രമത്തില്‍ ശക്തമായി ഇടപെടാനാണ് ദേശീയ വനിതാ കമ്മീഷന്റെ തീരുമാനം. സംഭവത്തെപ്പറ്റി ഡിജിപിയില്‍ നിന്ന് നേരിട്ട് വിശദീകരണം ചോദിക്കും. നാലാഴ്ചയ്ക്കകം മറുപടി നല്‍കണമെന്നാവശ്യപ്പെട്ട് ദേശീയ വനിതാ കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലമാണ് ഡിജിപിക്ക് നോട്ടീസയച്ചത്. ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി ശോഭാ സുരേന്ദ്രന് നല്കിയ പരാതിയിലാണ് കമ്മീഷന്റെ നടപടി.
കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ നേരിട്ട് ഹാജരായി വിശദീകരണം നല്‍കണമെന്ന് കമ്മീഷന് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബെഹ്റ ഈ നിര്‍ദേശം തള്ളുകയായിരുന്നു. കേസില്‍ നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് ഡിജിപിക്ക് കമ്മീഷന് വീണ്ടും നോട്ടീസയച്ചിട്ടുണ്ട്.
മഹിജയുടെ പ്രതിഷേധത്തെ നേരിട്ട പോലീസിന്റെ രീതി ശരിയായില്ല എന്നാണ് സിപിഎം കേന്ദ്ര കമ്മറ്റിയുടെ നിലപാടെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ പകരം ആരെ നിയമിക്കും എന്ന കാര്യത്തില്‍ അനിശ്ചിതത്വമുണ്ടെന്ന മറുപടിയാണ് ഇക്കാര്യത്തില്‍ പാര്‍ട്ടി സംസ്ഥാന നേതൃത്വം നല്‍കിയതെന്നാണ് സൂചന.
കേരളത്തിലെ ക്രമസമാധാന നിലയില്‍ ദേശീയ വനിതാ കമ്മീഷന് തുടര്‍ച്ചയായി ആശങ്കപ്പെട്ടിട്ടും നിഷേധാത്മക നിലപാടാണ് കേരളാ പോലീസും ഡിജിപിയും തുടരുന്നത്. സംസ്ഥാനത്ത് വനിതകള്‍ക്കെതിരായ അക്രമ സംഭവങ്ങള്‍ ആവര്‍ത്തിക്കുമ്പോള്‍ പോലീസ് നിഷ്ക്രിയമായി തുടരുകയാണെന്ന് കമ്മീഷന് അധ്യക്ഷ ലളിത കുമാരമംഗലം പറഞ്ഞു.
ന്യായീകരിച്ച് സിപിഎം
തിരുവനന്തപുരം: മഹിജയ്ക്ക് നേരെ നടത്തിയ പോലീസ് നടപടി സര്‍ക്കാരിന്റെ നയത്തിന് അനുസൃതമായാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ്. മകന്റെ മരണത്തില്‍ മനംനൊന്ത് കഴിയുന്ന ഒരു അമ്മയുടെ പേരില്‍ സര്‍ക്കാര്‍ വിരുദ്ധ വികാരം പടര്‍ത്തി മുതലെടുക്കാന്‍ ശ്രമിക്കുന്നു.
അതിന്റെ ഭാഗമായാണ് ഹര്‍ത്താല്‍ നടത്തിയത്. ബിജെപിയുടെയും കോണ്‍ഗ്രസിന്റെയും നേതാക്കള്‍ സമരത്തിന് ചുക്കാന്‍ പിടിച്ചു. മഹിജയെ പോലീസ് മര്‍ദ്ദിച്ചിട്ടില്ല. പോലീസ് തടഞ്ഞപ്പോള്‍ റോഡില്‍ കിടന്നു. കൈകൊടുത്ത് എടുത്ത് കൊണ്ട് പോവുകയായിരുന്നു. സെക്രട്ടേറിയറ്റ് പുറത്തിറക്കിയ പ്രസ്താവനയില്‍ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: