കണ്ണൂര്‍: പെണ്‍കൂട്ടായ്മയില്‍ ഒരുക്കിയ വര്‍ണ്ണ ചിത്രങ്ങളുടെ പ്രദര്‍ശനം രചനാ വൈഭവം കൊണ്ടും ആശയസമ്പന്നത കൊണ്ടും ശ്രദ്ധേയമാകുന്നു. കണ്ണൂരിലെ വിവിധ സ്കൂളുകളില്‍ പ്രവര്‍ത്തിക്കുന്ന ചിത്രകലാ അധ്യാപികമാരായ ഇ.കെ.ബിന്ദു, പി.എം.പ്രിയജ, ഇ.ശ്രീലത, എ.പി.ജസി, രേഖാ അശോകന്, ഹബീബ റഷീദ്, ഷീബ ആനന്ദ്, രേഷ്മ ശശി എന്നിവരുടെ അന്‍പതോളം ചിത്രങ്ങളാണ് കണ്ണൂര്‍ മോഹനന് ചാലാട് ആര്‍ട്ട് ഗാലറിയില്‍ പ്രദര്‍ശിപ്പിക്കുന്നത്. വാട്ടര്‍ കളര്‍, അക്രിലിക്, പെന്‍സില്‍, ഓയില്‍ പെയിന്റിങ് തുടങ്ങിയവയില്‍ തീര്‍ത്ത സാമൂഹ്യ പ്രതിബദ്ധതയുള്ള ചിത്രങ്ങള്‍ സാമൂഹ്യ ജീവിതത്തിന്റെ നേര്‍സാക്ഷ്യങ്ങളാണ്. സമൂഹത്തിന്റെ സമസ്ത മേഖലകളെയും സ്പര്‍ശിച്ച് പോകുന്ന ചിത്രങ്ങളില്‍ പ്രകൃതിയും സ്ത്രീയും പ്രണയവും സംഗീതവും സാമൂഹ്യതിന്മകളുമെല്ലാം പ്രമേയമാണ്. ഒറ്റക്ക് തലകുനിച്ചിരിക്കുന്ന വൃദ്ധയുടെ ചിത്രം ജീവിതത്തിന്റെ സായന്തനത്തില്‍ ഒറ്റപ്പെട്ടുപോകുന്ന വാര്‍ദ്ധക്യങ്ങളെ വരച്ച് കാട്ടുന്നതാണ്. യൗവ്വനം മക്കള്‍ക്ക് വേണ്ടി മാറ്റിവെച്ച് ജീവിതം തന്നെ ഹോമിക്കുന്നവര്‍ വാര്‍ദ്ധക്യത്തില്‍ ആരാലും നോക്കാനില്ലാതെ തനിച്ചായിപ്പോകുന്നത് ഇന്നത്തെ യാഥാര്‍ത്ഥ്യമാണ്. നമ്മുടെ സമൂഹത്തില്‍ പിടിപെട്ടിരിക്കുന്ന വാര്ദ്ധക്യത്തോടുള്ള അവഗണന മനസ്സിലാക്കാന്‍ ഈ ഒരു ചിത്രം മാത്രം മതി. സമൂഹത്തില്‍ ക്യാന്‍സര്‍ പോലെ വ്യാപിക്കുന്ന ബാലപീഡനവും പ്രകൃതി ചൂഷണവും അടയാളപ്പെടുത്തുന്ന നിരവധി ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്. സ്ത്രീകള്‍ക്കെതിരായ ചൂഷണം മാത്രമല്ല പ്രകൃതി ചൂഷണവും ചിത്രങ്ങളുടെ പ്രധാന പ്രമേയമാണ്.
തോട്സ് ഇന്‍ ഫ്രെയിം എന്ന പേരിലുള്ള ചിത്രപ്രദര്‍ശനം കൂടുതല്‍ വിപുലമക്കാനാണ് ഇവരുടെ തീരുമാനം. നിലവില്‍ ചിത്രകലാ അധ്യാപകരായ ഇവര്‍ ദൈനംദിന ജീവിതത്തിലെ തിരക്കുകള്‍ക്കിടയിലാണ് ചിത്രരചന നടത്തുന്നത്. മികച്ച ചിത്രകാരികളായിട്ടും കുടുംബ ജീവിതത്തിലെ പ്രാരാബ്ദ്ധങ്ങള്‍ക്കിടയില്‍ വരകള്‍ അന്യം നിന്ന് പോയവര്‍ തങ്ങളുടെ കൂട്ടായ്മയില്‍ കൂടിയാണ് വീണ്ടും ഈ രംഗത്ത് സജീവമാകുന്നത്. ചില അധ്യാപിമകാര് സ്വന്തം നിലക്ക് ചിത്ര പ്രദര്‍ശനങ്ങള്‍ നടത്തിയിരുന്നു. ഇതില്‍ നിന്നും ഊര്‍ജ്ജമുള്‍ക്കൊണ്ടാണ് കൂട്ടായ്മയിലൂടെ ചിത്രം പ്രദര്‍ശനമെന്ന ആശയമുദിച്ചത്. അടുക്കളകളുടെ നാലു ചുവരുകളില്‍ ആരാലും ശ്രദ്ധിക്കപ്പെടാതെ ഒതുങ്ങിപ്പോയ വീട്ടമ്മമാരെ കൂടി ഉള്‍പ്പെടുത്തിക്കൊണ്ട് ചിത്രരചനയും പ്രദര്‍ശനങ്ങളും സംഘടിപ്പിക്കാനും അതുവഴി കൂടുതല്‍ പേരെ മുഖ്യധാരയിലെത്തിക്കാനുമാണ് ഇവര്‍ ശ്രമിക്കുന്നത്. സര്ഗവാസനയുണ്ടായിട്ടും ജീവിത സാഹചര്യങ്ങളില്‍ പിന്തള്ളപ്പെട്ട് വര തന്നെ അന്യം നിന്നുപോയവര്‍ നിരവധിയുണ്ട്. ഇവര്‍ക്കു കൂടി ആവശ്യമായ ഭൗതിക സാഹചര്യങ്ങളൊരുക്കി മികച്ച ചിത്രപ്രദര്‍ശനമാണ് തോട്സ് ഇന്‍ ഫ്രെയിം ലക്ഷ്യമിടുന്നത്. പ്രദര്‍ശനം കാണാന്‍ എല്ലാ ദിവവും നൂറുകണക്കിനാളുകളാണ് എത്തിച്ചേരുന്നത്. പ്രദര്‍ശനം നാളെ സമാപിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: