തലശ്ശേരി: തലശ്ശേരി പന്തക്കപ്പാറയില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനെ തട്ടിക്കൊണ്ടുപോയി വധിക്കാന്‍ സിപിഎം ശ്രമം. പന്തക്കപ്പാറയിലെ ബാലസദനത്തില്‍ അഖിലിനെയാണ് സിപിഎം സംഘം തട്ടിക്കൊണ്ടുപോയത്. അഖിലിന്റെ മൊബൈല്‍ ഫോണ്‍ കൈക്കലാക്കിയ സംഘം പോലീസിനെയോ ബന്ധുക്കളെയോ ബന്ധപ്പെടാന്‍ അനുവദിച്ചില്ല. തുടര്‍ന്ന് അഖിലിനെ ഫോണില്‍ ബന്ധപ്പെട്ടപ്പോള്‍ സിപിഎം സംഘത്തില്‍പ്പെട്ടയാളാണ് ഫോണ്‍ അറ്റന്റ് ചെയ്തത്. തങ്ങള്‍ അഖിലിനെ പന്തക്കപ്പാറയില്‍ കൊന്ന് കെട്ടിത്തൂക്കിയിട്ടുണ്ടെന്നും വന്നാല്‍ ശവം കാണാമെന്നും ഇവര്‍ അഖിലിന്റെ സുഹൃത്തുക്കളോട് പറഞ്ഞു. തുടര്‍ന്ന് രാത്രി പത്തുമണിയോടെ അഖിലിനെ അന്വേഷിച്ച് പന്തക്കപ്പാറയിലെത്തിയവരെ സിപിഎം സംഘം സംഘടിച്ചെത്തി മാരകായുധങ്ങളുമായി അക്രമിച്ചു. അക്രമത്തില്‍ കണ്ണോത്തും പൊയില്‍ ധനേഷ് (25), പറയന്റവിട വരുണ്‍ രാജ് (25) എന്നിവര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ഇരുവരും സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. രാത്രി പത്തുമണിയോടെ അഖിലിനെ സിപിഎം സംഘം വിട്ടയച്ചിരുന്നു. അഖിലിനെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയെന്ന് പ്രചാരണമഴിച്ച് വിട്ട് അന്വേഷിച്ചെത്തുന്നവരെ അപായപ്പെടുത്താനായിരുന്നു സിപിഎം സംഘം പദ്ധതിയിട്ടിരുന്നതെന്നാണ് സൂചന. വ്യാപകമായ അക്രമമഴിച്ച് വിടുന്നതിന് സിപിഎം ക്രിമിനല്‍ സംഘത്തില്‍പ്പെട്ട നിരവധി പ്രദേശത്തെത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: