ചെന്നൈ: അന്തരിച്ച തമിഴ്നാട് മുഖ്യമന്ത്രി ജയലളിതയുടെ മകനാണെന്ന അവകാശവാദവുമായി എത്തിയ ജെ. കൃഷ്ണമൂര്‍ത്തിയ പോലീസ് അറസ്റ്റു ചെയ്തു. മദ്രാസ് ഹൈകോടതിയുടെ ഉത്തരവിനെ തുടര്‍ന്ന് ട്രിച്ചി ബസ് സ്റ്റാന്‍ഡില്‍ നിന്നാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്തത്.
ഇയാളെ ഏപ്രില്‍ 10 ന് കോടതിയില്‍ ഹാജരാക്കും. മാര്‍ച്ച് 27ന് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടതിന് പിന്നാലെ വിവിധ സ്ഥലങ്ങളിലേക്ക് മാറി മാറി യാത്ര ചെയ്യുകയായിരുന്നു ഇയാളെ ഇന്ന് രാവിലെയാണ് പോലീസ് അറസ്റ്റു ചെയ്തത്.
ജയലളിതയുടെയും തെലുങ്ക് സിനിമ താരം ശോഭന്‍ ബാബുവിന്റെയും മകനെന്ന് അവകാശപ്പെട്ടാണ് കൃഷ്ണമൂര്‍ത്തി രംഗത്തെത്തിയത്. പിന്നീട് ഇയാള്‍ കോടതിയെ സമീപിക്കുകയായിരുന്നു. ഇതിനായി ചില തെളിവുകളും ഇയാള്‍ കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ പൊലീസിന്റെ വിശദമായ പരിശോധനയില്‍ തെളിവുകള്‍ വ്യാജമാണെന്ന് കണ്ടെത്തിയിരുന്നു. ഇതിനെ തുടര്‍ന്നാണ് കൃഷ്ണമൂര്‍ത്തിയെ അറസ്റ്റ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.
താന്‍ ജയലളിതയുടെ സുഹൃത്ത് വനിതാമണിയുടെ വീട്ടിലാണ് കഴിഞ്ഞിരുന്നതെന്നും അവിടെ തന്നെ എടുത്തുവളര്‍ത്തിയ മാതാപിതാക്കള്‍ക്കൊപ്പമാണ് താന്‍ താമസിച്ചിരുന്നതെന്നും കൃഷ്ണമൂര്‍ത്തി പറയുന്നു.ജയലളിതയുടെ ഒരേയൊരു മകനായതു കൊണ്ട് തന്നെ അവരുടെ സ്വത്തില്‍ തനിക്ക് അവകാശമുണ്ടെന്നും ഇയാള്‍ വാദിച്ചിരുന്നു.
2016 സെപ്തംബര്‍ 14ന് താന്‍ ജയലളിതയുമായി കൂടിക്കാഴ്ച നടത്തിയിരുന്നെന്നും നാല് ദിവസം അമ്മയോടൊപ്പം കഴിഞ്ഞിരുന്നെന്നും ഇയാള്‍ അവകാശപ്പെടുന്നു. താന്‍ മകനാണെന്ന് അമ്മ വെളിപ്പെടുത്താനിരുന്നതാണ്. എന്നാല്‍ വിഷയം സംബന്ധിച്ച് ശശികലയും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അവര്‍ തന്റെ അമ്മയെ പടിയില്‍ നിന്ന് തള്ളിയിട്ട് കൊലപ്പെടുത്തുകയായിരുന്നെന്നും ഇയാള്‍ പരാതിയില്‍ പറയുന്നു.ഭയം കാരണമാണ് മുന്നോട്ട് വന്ന് താന്‍ ഇതൊന്നും ആരോടും വെളിപ്പെടുത്താതിരുന്നത്. പിന്നീട് ധൈര്യം സംഭരിക്കുകയായിരുന്നെന്നും ഇയാള്‍ പറയുന്നു.
നേരത്തെ ജയലളിതയുടെ മകളാണെന്ന് അവകാശപ്പെട്ട് ഒരു യുവതിയും രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഇറോഡില്‍ താമസിക്കുന്ന കൃഷ്ണൂര്‍ത്തിയെന്ന യുവാവും അവകാശമുന്നയിച്ച് എത്തിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: