ആറാട്ടുപുഴ: മുപ്പത്തിമുക്കോടി ദേവഗണങ്ങളെ സാക്ഷിയാക്കി പ്രൗഢഗംഭീരമായ ദേവമേളയ്ക്ക് പരിസമാപ്തി. കാശി വിശ്വനാഥ ക്ഷേത്രം ഉള്‍പ്പെടെയുള്ള എല്ലാ ക്ഷേത്രങ്ങളും ഇന്നലെ അത്താഴപൂജ നേരത്തെ കഴിച്ച് നടയടച്ച് ദേവമേളയില്‍ പങ്കെടുക്കാനെത്തി. പിന്നെയങ്ങോട്ട് സൂര്യോദയം വരെ ഇടതടവില്ലാത്ത മേളപ്പെരുക്കം. ദേവഗണങ്ങള്‍ക്കൊപ്പം യക്ഷ കിന്നര ഗന്ധര്വന്മാരുടെ സാന്നിധ്യവും ആറാട്ടുപുഴ പൂരത്തിന് മാത്രം സ്വന്തം.
എല്ലാ ദേവീദേവന്മാരും പൂരപ്പാടത്തെത്തിയാല് മേളം തുടങ്ങുകയായി. അര്‍ദ്ധരാത്രി ചോതി നക്ഷത്രം ഉച്ഛസ്ഥായിയിലെത്തിയപ്പോള്‍ ദേവമേളക്ക് നായകനായ തൃപ്രയാര്‍ തേവര് കൈതവളപ്പിലെത്തി. പതിനൊന്നാനകളുടെ അകമ്പടിയോടെ… പഞ്ചവാദ്യത്തോടെ… തുടര്‍ന്ന് ഇരുപത്തിയൊന്ന് ആനകളോടെ പാണ്ടിമേളം. പൂരപ്പാടത്തേക്ക് തൃപ്രയാര്‍ തേവര് പ്രവേശിക്കുന്നതോടെ വൈകുണ്ഠ ദര്‍ശന സമാനമായ വിശ്വപ്രസിദ്ധമായ ആറാട്ടുപുഴ പൂരം കൂട്ടിയെഴുന്നള്ളിപ്പ്. എണ്‍പതിലേറെ ആനകളാണ് കൂട്ടിയെഴുന്നള്ളിപ്പിന് തലയെടുപ്പോടെ നിരന്നത്. നായകനായി തൃപ്രയാര്‍ തേവരും ഇടതുഭാഗത്തായി ചാത്തക്കുടം ശാസ്താവിനൊപ്പം ഊരകത്തമ്മ തിരുവടിയും വലതു ഭാഗത്തായി ചേര്‍പ്പ് ഭഗവതിയും ചേര്‍ന്ന് നിന്നു. ആയിരങ്ങളെ സാക്ഷിനിര്‍ത്തി പുലരും വരെ ഇരുഭാഗങ്ങളിലും പാണ്ടിയും പഞ്ചാരിയും മാറ്റുരച്ചു.
മന്ദാരംകടവിലെ ആറാട്ടിന് ശേഷം പൂരപ്പാടത്തെത്തി കൂട്ടിയെഴുന്നള്ളിപ്പിന് ശേഷം ദേവീ ദേവന്മാര് ആതിഥേയനായ ആറാട്ടുപുഴ ശാസ്താവിന് ഉപചാരം ചൊല്ലി. അടുത്ത പൂരത്തിന്റെ തിയ്യതി വിളംബരം ചെയ്തു. അടുത്ത പൂരത്തിന് കാണാം എന്ന ഉറപ്പ് തൃപ്രയാര്‍ തേവര്‍ക്കും അമ്മത്തിരുവടിക്കും ചേര്‍പ്പിലമ്മക്കും നല്കി ആറാട്ടുപുഴ ശാസ്താവ് തിരിച്ചതോടെ ദേവമേളക്ക് പര്യവസാനമായി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: