കുമളി : ബോര്‍ഹോള്‍ അടയ്ക്കല്‍ സ്വമേധയാ നിര്‍ത്തിവെച്ച തമിഴ്നാട് കേരളത്തിനുമേല്‍ അതിന്റെ പഴിചാരി വീണ്ടുമൊരു അങ്കത്തിന് കളമൊരുക്കുകയാണെന്നു സൂചന. മുല്ലപ്പെരിയാര്‍ ഡാമിന്റെ ബലപരീക്ഷണത്തിനായി സുര്‍ക്കി ശേഖരണത്തിന് നിര്‍മിച്ച ബോര്‍ഹോളുകള്‍ കോണ്‍ക്രീറ്റ് മിശ്രിതം ഉപയോഗിച്ച് അടക്കുവാന്‍ ഉന്നതാധികാരസമിതിയും കേരളവും തമിഴ്നാടിന് അനുമതി നല്‍കിയിരുന്നു. എന്നാല്‍ കോണ്‍ക്രീറ്റിനുപകരം ശക്തമായ മര്‍ദ്ദത്തില്‍ ഗ്രൗട്ട് ബോര്‍ഹോളിലേക്ക് കടത്തിവിട്ടുകൊണ്ടുള്ള തന്ത്രം ആവിഷ്കരിക്കുകയാണ് തമിഴ്നാട്. ഇത് ഒരു വിധത്തിലുള്ള ബലപ്പെടുത്തല്‍ ജോലിയാണെന്നു വേണം കരുതുവാന്‍. ഇത്തരത്തിലൊരു ബലപ്പെടുത്തല്‍ നടത്തുന്നത് സുപ്രീം കോടതി വിധിയുടെ ലംഘനമാണെന്ന് കേരളം ചൂണ്ടിക്കാണിക്കുകയുണ്ടായി.
ബലപരിശോധനക്കായി സുര്‍ക്കി ശേഖരിക്കുന്നതിന് നിര്‍മ്മിച്ച എട്ടു ബോര്‍ഹോളുകള്‍ അടക്കുന്നതിനു നൂറ്റിയമ്പതോളം ചാക്ക് സിമന്റ് മതിയെന്നിരിക്കെ ആയിരത്തില്‍ കൂടുതല്‍ ചാക്ക് സിമന്റ് തമിഴ്നാട് അവിടെ ശേഖരിച്ചിരുന്നു. കേവലം രണ്ടുബോര്ഹോളുകള് മാത്രം അടച്ച ശേഷം വീണ്ടും സിമന്റ് ലോഡ് വന്ന അവസരത്തില്‍ കേരളം അത് തടഞ്ഞതോടെയാണ് തമിഴ്നാട് ശക്തമായ പ്രതിഷേധ സമരവുമായി ഇപ്പോള്‍ രംഗത്തെത്തിയിരിക്കുന്നത്.
മുല്ലപ്പെരിയാര്‍ വിഷയം തമിഴ് ജനതക്കിടയില്‍ വൈകാരികമായി അടിച്ചേല്‍പ്പിച്ച എം ഡി എം കെ നേതാവ് വൈകോയുടെ നേതൃത്വത്തില്‍ ഇന്നലെ കമ്പത്ത് നടന്ന പ്രതിഷേധ യോഗവും പ്രകടനവുമാണ് അണക്കെട്ട് പ്രശ്നം വീണ്ടും സജീവമാകാന്‍ പോകുന്നതിന് സൂചന നല്‍കുന്നത്. മുല്ലപ്പെരിയാറില്‍ പുതിയ ഡാം പണിയുമെന്ന കേരളത്തിന്റെ പ്രഖ്യാപനം വെറും വ്യാമോഹം മാത്രമാണെന്നും തമിഴ് ജനത അതൊരിക്കലും അനുവദിക്കുകയില്ലെന്നും വൈക്കോ ഇന്നലെ കമ്പത്ത് പ്രഖ്യാപിക്കുകയുണ്ടായി. ഡാം തകര്‍ത്തിട്ട് പുതിയ ഡാം നിര്‍മ്മിക്കാമെന്ന് ആരെങ്കിലും കരുതുന്നുണ്ടെങ്കില്‍ അതിലൂടെ ഉണ്ടാകുന്ന പ്രത്യാഘാതം അതിരൂക്ഷമായിരിക്കും. കേരളത്തിന്റെ അതിര്‍ത്തികള്‍ ലംഘിച്ച് തമിഴ്മക്കള്‍ ഡാംപിടിച്ചടക്കാന് ശ്രമിച്ചാല്‍ അതിന്റെ പൂര്‍ണ്ണ ഉത്തരവാദിത്തം കേരളത്തിന് മാത്രമായിരിക്കുമെന്നും വൈക്കോ പറഞ്ഞു.
മുല്ലപ്പെരിയാര്‍ ഡാമില്‍ തല്‍സ്ഥിതി തുടരണമെന്നുള്ള സുപ്രീംകോടതിയുടെ ഉത്തരവായിരുന്നു മുല്ലപ്പെരിയാര്‍ സെല്‍ ചെയര്മാന് ചൂണ്ടിക്കാട്ടിയത്. വിവിധ തരത്തിലുള്ള പരിശോധനകള്‍ നടത്തിയിട്ടും അണക്കെട്ട് ബലവത്താണെന്ന് കണ്ടെത്തുവാന്‍ കേരളത്തിനോ കേരളം നിയോഗിച്ച പരിശോധക സംഘത്തിനോ ആയില്ല. എന്നാല്‍ ബോര്‍ഹോള്‍ അടക്കുന്നതിന്റെ പേരില്‍ ഇപ്പോഴും ഡാം ബലപ്പെടുത്തല്‍ നടത്തുകയാണ് തമിഴ്നാട് ചെയ്യുന്നത് എന്ന് വരുത്തി തീര്‍ക്കുവാനുള്ള ശ്രമമാണ് തമിഴ്നാട് നടത്തി വരുന്നത്. അണക്കെട്ട് ബലവത്താണെന്ന തമിഴ്നാടിന്റെ വാദം നിലനില്ക്കുമ്പോള് തമിഴ്നാടിന്റെ തന്നിഷ്ടപ്രകാരം ഇത്തരത്തില്‍ കുറുക്കു വഴികളിലൂടെയുള്ള ബലപ്പെടുത്തല്‍ വേലയെയാണ് കേരളം എതിര്‍ക്കുന്നത്. അതിശക്തമായ സമ്മര്‍ദ്ദം ചെലുത്തി കൂടുതല്‍ ഗ്രൗട്ട് ബോര്ഹോളുകളിലേക്ക് കടത്തി വിടുക വഴി പൊള്ളയായ കല്കെട്ടുകള്ക്കിടയിലൂടെ സിമന്റുമിശ്രിതം കൂടുതല്‍ സ്ഥലങ്ങളില്‍ കടക്കുകയും വിടവ് നികക്കുകയും ചെയ്യും. എന്നാല്‍ ഇത് തല്‍ക്കാലത്തേക്ക് മാത്രമേ നിലനില്ക്കുകയുള്ളൂ.
ഉന്നതാധികാര സമിതിയുടെ നിര്‍ദ്ദേശാനുസരണം നടത്തിയ റിമോട്ട് ഓപ്പറേറ്റിങ്ങ് വെഹിക്കിള്‍ കൊണ്ടുള്ള പരിശോധനയില്‍ അണക്കെട്ടിന്റെ ഉള്‍ഭാഗം പലയിടത്തും പൊള്ളയായിക്കഴിഞ്ഞു എന്ന് തെളിഞ്ഞതാണ്. ഇത് കേരളത്തിന്റെ വാദത്തെ പൂര്‍ണമായും ശരി വെച്ച് കൊണ്ടുള്ളതായിരുന്നു. ഇതിനെ മറികടക്കുവാനായിട്ടാണ് തമിഴ്നാട് ഇപ്പോള്‍ കിട്ടിയ അവസരം ഗ്രൗട്ടിങ്ങിലൂടെ ഓട്ടഅടക്കല് നടത്തുവാന്‍ മുതിര്‍ന്നിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: